Skip to main content

ജനുവരി 19 - സ. ഇ ബാലാനന്ദൻ ദിനം

ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ നിസ്വാർഥനായ ദേശീയ നേതാവായിരുന്നു ഇ ബാലാനന്ദൻ. കേരളം ഇന്ത്യക്ക് സംഭാവനചെയ്ത പ്രമുഖ തൊഴിലാളി നേതാവായിരുന്ന സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 14 വർഷമാകുന്നു. സംസ്ഥാനത്തെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളാണ് അദ്ദേഹം. അലുമിനിയം കമ്പനിയിലെ കൂലിത്തൊഴിലാളിയിൽനിന്ന് രാജ്യത്തെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അമരക്കാരനായി വളർന്ന അസാധാരണ വിപ്ലവ ഏടാണ് ആ ജീവിതം.

കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിൽ ഒരു ദരിദ്ര തൊഴിലാളി കുടുംബത്തിൽ 1924ൽ ജനനം. ജീവിതപ്രാരബ്ധം കാരണം നന്നേ ചെറുപ്പത്തിലേ തൊഴിലെടുക്കാൻ നിർബന്ധിതനായി. ഷാപ്പുതൊഴിലാളി, കൂലിപ്പണിക്കാരൻ എന്നിങ്ങനെയെല്ലാം ജീവിതവഴി തേടുന്നതിനിടെ ഏലൂരിലെ അലുമിനിയം കമ്പനിയിൽ പണിക്കാരനായി. പിന്നീടുണ്ടായത് പുതിയ ചരിത്രം. തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ ബാലപാഠം അവിടത്തെ പണിശാലയിൽനിന്ന് പഠിച്ചു. അലുമിനിയം ഫാക്ടറി വർക്കേഴ്സ് യൂണിയൻ രൂപീകരിക്കപ്പെട്ടു. അതിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി. തിരുവിതാംകൂറിൽ രജിസ്റ്റർ ചെയ്യുന്ന ആറാമത്തെ തൊഴിലാളി യൂണിയനായിരുന്നു അത്. ആദ്യം കോൺഗ്രസ് പ്രവർത്തകനായിരുന്ന അദ്ദേഹം 1943ൽ കമ്യൂണിസ്റ്റ് പാർടിയുടെ ആലുവ സെൽ രൂപീകരിച്ചപ്പോൾ അതിലെ അംഗമായി. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയതിനെത്തുടർന്ന് കമ്പനി പുറത്താക്കി. ഫാക്ടറിയിൽനിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം പൂർണസമയ പാർടി പ്രവർത്തകനായി.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ നുണപ്രചാരണം ശക്തിപ്പെട്ടപ്പോൾ അതിനെതിരെ കുറിക്കുകൊള്ളുന്ന ഭാഷയിൽ, ഒളിവിലിരിക്കെ പൊതുയോഗത്തിൽ പ്രസംഗിച്ച് മറുപടി നൽകി. അതേത്തുടർന്ന് പൊലീസ് അറസ്റ്റുചെയ്തു. വിവിധ ഘട്ടത്തിലായി അഞ്ചുവർഷം ജയിൽവാസവും നാലരവർഷത്തോളം ഒളിവുജീവിതവും നയിച്ചു. ഭീകരമായ പൊലീസ് മർദനത്തിന് നിരവധി തവണ ഇരയായി. സിപിഐ എം രൂപീകരിച്ചപ്പോൾ പാർടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായി. പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1972ൽ മധുരയിൽ ചേർന്ന ഒമ്പതാം പാർടി കോൺഗ്രസിലാണ് കേന്ദ്ര കമ്മിറ്റിയംഗമായത്. 1978ൽ ജലന്തർ പാർടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടശേഷം മൂന്നു പതിറ്റാണ്ടോളം ഡൽഹി കേന്ദ്രമാക്കി പ്രവർത്തിച്ചു. എകെജിക്കും ഇഎംഎസിനും ശേഷം പാർടി പിബിയിൽ എത്തിയ മലയാളിയായിരുന്നു അദ്ദേഹം.

തൊഴിലാളികളെ വിപ്ലവപാതയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ അവകാശപ്പോരാട്ടങ്ങളെ ശക്തമാക്കുന്നതിനും സിഐടിയു നേതാവെന്നനിലയിൽ വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടുന്നതാണ്. 1970ൽ സിഐടിയു രൂപീകരിച്ചപ്പോൾ അതിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും തുടർന്ന് അഖിലേന്ത്യ ട്രഷററുമായി. ബി ടി രണദിവേക്കുശേഷം സിഐടിയുവിന്റെ പ്രസിഡന്റായി. ആഗോളവൽക്കരണ നയത്തിനെതിരെ ഇന്ത്യൻ തൊഴിലാളിവർഗത്തെ സമരപാതയിൽ എത്തിക്കുന്നതിന് നേതൃപരമായ പങ്കാണ് അദ്ദേഹം നിർവഹിച്ചത്. വൈദ്യുതി ജീവനക്കാരുടെ സംഘടന ദേശീയമായി കെട്ടിപ്പടുത്തത് അദ്ദേഹത്തിന്റെ മുൻകൈയിലായിരുന്നു. സംഘടനയുടെ സ്ഥാപക പ്രസിഡന്റായി. വൈദ്യുതി ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് അത്. അവസാനകാലംവരെ അതിന്റെ അഖിലേന്ത്യ പ്രസിഡന്റായിരുന്നു.

മികച്ച പാർലമെന്റേറിയനായിരുന്നു ഇ ബാലാനന്ദൻ. 1967 മുതൽ 1977 വരെ കേരള നിയമസഭാംഗമായി. 1980ൽ ലോക്‌സഭാംഗവും പിന്നീട് രണ്ടുതവണ രാജ്യസഭാംഗവുമായി. തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾ നേടുന്നതിനുള്ള സമരവേദിയായി പാർലമെന്റിനെ മാറ്റുന്നതിൽ വിജയംകണ്ട വിപ്ലവകാരിയായ പാർലമെന്റേറിയനായി. അസംഘടിത തൊഴിലാളികൾക്കുവേണ്ടി നിയമം കൊണ്ടുവരുന്നതിന് പാർലമെന്റിൽ ഉയർന്ന ഏറ്റവും ശക്തമായ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളുടെ ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടൽ ബിൽ അവതരിപ്പിക്കുന്ന മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയുംവരെ അഭിനന്ദനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ ബിരുദങ്ങളല്ല, തൊഴിലാളിവർഗ പ്രവർത്തനങ്ങൾക്ക് ഇടയിലുള്ള അനുഭവങ്ങളാണ് ഏറ്റവും വലിയ ജീവിതബിരുദമെന്ന് സ്വജീവിതംകൊണ്ട് ബോധ്യപ്പെടുത്തിയ നേതാവായിരുന്നു ഇ ബാലാനന്ദൻ. ജീവിതപ്രാരബ്ധങ്ങൾ കാരണം ഏഴാം ക്ലാസിൽ പഠിപ്പ് നിർത്തേണ്ടിവന്നു. പക്ഷേ, ഔപചാരികവിദ്യാഭ്യാസം വേണ്ടവിധത്തിൽ നേടാൻ കഴിഞ്ഞില്ലെന്ന പോരായ്മയെ മറികടന്നുകൊണ്ട് ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ നല്ല പ്രാവീണ്യം നേടാനും ശാസ്ത്ര വിഷയങ്ങളിലടക്കം ഉയർന്ന പരിജ്ഞാനം സമ്പാദിക്കാനും സ്വപ്രയത്നത്താൽ കഴിഞ്ഞു. അതുകൊണ്ടാണ് പ്രധാനമന്ത്രിമാരുടെവരെ വാദമുഖങ്ങളെ ഖണ്ഡിച്ച് അനർഗളമായി ഇംഗ്ലീഷിൽ വാദപ്രതിവാദം നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞത്. ഗഹനമായ വിഷയങ്ങൾ പോലും ലളിതമായ ഭാഷയിൽ തൊഴിലാളികൾക്കും സാധാരണക്കാർക്കും മനസ്സിലാകുംവിധം അവതരിപ്പിക്കുന്നതിൽ പ്രത്യേക വൈഭവം ഉണ്ടായിരുന്നു. പറയേണ്ട കാര്യങ്ങൾ, നന്നായി പഠിച്ച് ഉറപ്പിച്ച് അവതരിപ്പിക്കുന്ന രീതിയായിരുന്നു. മാർക്സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററായി അവസാനകാലത്ത് പ്രവർത്തിച്ചു. ഓരോ വിഷയത്തെയും മാർക്സിസ്റ്റ് - ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നതിന്‌ അസാമാന്യ പാടവമുണ്ടായിരുന്നു. മനസ്സിലാക്കിയ കാര്യങ്ങൾ തനതായ ശൈലിയിൽ അവതരിപ്പിക്കുകയുംചെയ്തു.

ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ സമരപോരാട്ടങ്ങളിൽ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ച ഇ ബാലാനന്ദന്റെ സ്മരണ പുതുക്കുന്ന ഈ ഘട്ടത്തിൽ, രാജ്യത്തെ സാധാരണ ജനത വലിയ വെല്ലുവിളികൾ നേരിടുകയാണ്. കോർപറേറ്റുകൾക്ക് സൗകര്യമൊരുക്കാനുള്ള തന്ത്രങ്ങളാണ് മോദി സർക്കാർ മെനയുന്നത്. ദുരിതകാലത്തുപോലും ദരിദ്രരെ സഹായിക്കുന്നതിനുപകരം വിവിധ പാക്കേജുകൾ അവതരിപ്പിച്ച് കോർപറേറ്റുകൾക്ക് സഹായമൊരുക്കി. പൊതുമേഖലാ സ്ഥാപനങ്ങളും നവരത്ന കമ്പനികളും പ്രകൃതിവിഭവങ്ങളുമെല്ലാം കോർപറേറ്റ് കൊള്ളയ്ക്ക് വിട്ടുകൊടുത്തു. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകേണ്ട സമയം അതിക്രമിച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ എല്ലാ പൗരൻമാരും രംഗത്തിറങ്ങേണ്ട സാഹചര്യമാണ്.

ദേശീയമായി ഇരുണ്ട അന്തരീക്ഷത്തിലും ബദൽ രാഷ്ട്രീയത്തിന്റെ പ്രകാശം പരത്തുന്നത് കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്. പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ഈ സർക്കാർ നാടിന്റെ വികസനത്തിനും ജനതയുടെ ക്ഷേമത്തിനും ഉറച്ച ചുവടുവയ്പുകളാണ് നടത്തുന്നത്.

ലോകമാകെ ഇടതുപക്ഷ– കമ്യൂണിസ്റ്റ് പ്രസ്ഥാനം കരുത്താർജിക്കുകയാണ്. ഇന്ത്യയിലും കർഷക– തൊഴിലാളി ഐക്യം കൂടുതൽ സംസ്ഥാനങ്ങളിൽ വ്യാപിക്കണം. കേന്ദ്രത്തിലെ ബിജെപി ഭരണത്തിന്റെ അമിതാധികാര വാഴ്ചയെയും വെറുപ്പിന്റെ രാഷ്ട്രീയത്തെയും പ്രതിരോധിക്കാൻ ഇടതുപക്ഷം കരുത്താർജിക്കണമെന്ന ബോധം രാജ്യത്ത് ശക്തമാണ്. രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ശക്തിപ്പെടുത്തി മുന്നോട്ടുപോകുക എന്നത് ഏറെ പ്രധാനമാണ്. മതനിരപേക്ഷതയുടെ അടിത്തറയിൽനിന്നുകൊണ്ടു മാത്രമേ ജനകീയമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളൂ. അതിനായി പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്ക് ഇ ബാലാനന്ദൻ സ്മരണ ഊർജമേകും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; ടിക്കറ്റെടുക്കാൻ കാശില്ലാത്ത കോൺഗ്രസിനും കിട്ടി 1952 കോടി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറി. കോൺ​ഗ്രസ് അടക്കമുള്ള പാർടികൾ ഇലക്ടറൽ ബോണ്ടായി കോടികൾ വാങ്ങിയ ശേഷമാണ് ടിക്കറ്റെടുക്കാൻ പോലും കാശില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്നത്.

ഇഡി ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്ന രീതിയാണ് ഇപ്പോൾ ഇഡിക്ക്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലാഭത്തിനു വേണ്ടിയും പണം വാങ്ങാനായുമാണ് ഇപ്പോൾ ഉപയോ​ഗിക്കുന്നതെന്ന് നിസംശയം പറയാം. കോൺ​ഗ്രസിന് പണമില്ലാത്തത് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതുകൊണ്ടാണെന്നാണ് പറയുന്നത്. വളരെ കുറച്ച് പണം മാത്രമാണ് ഫ്രീസ് ചെയ്തത്.

മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല

സ. പിണറായി വിജയൻ

രാജ്യത്തുനിന്ന്‌ മുസ്ലിം ജനവിഭാഗങ്ങളെ നിഷ്‌കാസനംചെയ്യാനുള്ള നീക്കങ്ങൾ സ്വീകരിക്കുന്നവരോട്‌ ചോദിക്കാനുള്ളത്‌: 'ഭാരത്‌ മാതാ കീ ജയ്‌' എന്ന്‌ ആദ്യം വിളിച്ചത്‌ അസിമുള്ളഖാനാണ്‌. അതുകൊണ്ട്‌ ആ മുദ്രാവാക്യം ഒഴിവാക്കുമോ? 'സാരേ ജഹാം സേ അച്ഛാ' എന്നു പാടിയത്‌ കവി മുഹമ്മദ്‌ ഇഖ്‌ബാലാണ്‌.