യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടനെ ആരംഭിച്ചിരിക്കുന്ന പ്രതികാര നടപടികള്‍ അടിയന്തിരമായി അവസാനിപ്പിക്കണം. യുഡിഎഫ് മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ ഇത്തരം പ്രതികാര നടപടികള്‍ ആരംഭിച്ചിരുന്നു. വലതുപക്ഷ യൂണിയനുകളുടെ ലെറ്റര്‍ പാഡിലെഴുതിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ സ്ഥലം മാറ്റുന്ന നിലയുണ്ടായി. അതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നതുമാണ്.
മുഖ്യമന്ത്രിയുള്‍പെടെയുള്ള മന്ത്രിമാര്‍ സഞ്ചരിച്ച വാഹനം ആക്രമിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തരാവദിത്വം നിര്‍വഹിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഇതിന്റെ ഭാഗമാണ്. സര്‍ക്കാര്‍ മാറിവരുമ്പോള്‍ ഇത്തരം വിഷയങ്ങളെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നത് ഒട്ടും ഉചിതമല്ല.
നവകേരള സദസ്സിനോടും, എല്‍ഡിഎഫ് സര്‍ക്കാരിനോടും രാഷ്ട്രീയമായി വിയോജിക്കാം, ജനാധിപത്യപരമായ പ്രതിഷേധങ്ങളുമാവാം. എന്നാല്‍, അത്തരത്തിലൊന്നായിരുന്നില്ല അവിടെ നടന്നത്. മുഖ്യമന്ത്രിക്ക് ഇസെഡ് കാറ്റഗറിയിലുള്ള സുരക്ഷ നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരല്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പൈലറ്റും എസ്‌കോര്‍ട്ടും മാത്രം മതിയെന്ന് തീരുമാനമെടുത്തതാണ്. പിന്നീട്, ഐബിയുടെ നിര്‍ദ്ദേശത്തിലാണ് ഇസെഡ് കാറ്റഗറിയുള്ള സുരക്ഷ ഏര്‍പ്പെടുത്തുന്നത്.
സംസ്ഥാന സര്‍ക്കാര്‍ പോലീസിനേയും രാഷ്‌ട്രീയ താല്‍പര്യത്തോടെ ഉപയോഗിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ്‌എഫ്‌ഐക്കാര്‍ക്കെതിരെ നടന്ന ആക്രമണങ്ങളിലൂടെ വ്യക്തമാകുന്നത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷന്‍ വിജയിച്ചതിനെ തുടര്‍ന്ന് എസ്‌എഫ്‌ഐ നടത്തിയ ആഹ്ലാദ പ്രകടനത്തെ കെഎസ്‌യുക്കാര്‍ ആക്രമിക്കുകയായിരുന്നു. അക്രമികളെ തുരത്തുന്നതിന് പകരം എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഭീകരമായി മര്‍ദ്ദിക്കുകയുമാണ് ചെയ്‌ത്. മര്‍ദ്ദനത്തില്‍ ആശുപത്രിയിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിലിയ വകുപ്പുകള്‍ ചേര്‍ത്ത് കേസുകള്‍ എടുത്തിരിക്കുകയാണ്. എറണാകുളത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ കുടിയൊഴിപ്പിക്കുന്നതിനുള്ള ഇടപെടലാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സിപിഐ എം ഉള്‍പ്പെടെ നടത്തിയത് ഇടപെടലാണ് ഇത് നടക്കാതെ പോയത്. സര്‍ക്കാരിന്റെ നയം എങ്ങോട്ട് പോകുന്നുവെന്നതിന്റെ മറ്റൊരു തെളിവാണിത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റാല്‍ ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് പറഞ്ഞ വാഗ്‌ദാനങ്ങളൊന്നും തന്നെ സംസ്ഥാന സര്‍ക്കാരിന് നടപ്പിലാക്കാനാവുന്നില്ല. ഖജനാവ് കാലിയാണെന്ന് പറഞ്ഞ് നടന്നവരാകട്ടെ 6,000 കോടിയോളം രൂപ ഖജനാവിലുണ്ട് എന്ന കാര്യം പുറത്തുവന്നതോടെ വായ അടഞ്ഞുപോയിരിക്കുകയാണ്.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കാനാവാതെ പോകുന്ന സാഹചര്യത്തില്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് തിരിച്ചറിയണം.







