സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും
ആരോഗ്യവകുപ്പിൽ നടക്കുന്ന കസേരകളി സർക്കാരിൻ്റെ ഗുരുതരമായ അനാസ്ഥയുടെ തെളിവാണ്. വകുപ്പ് മേധാവികളുടെ തർക്കം മൂലം ഡി എച്ച് എസിന്റെ നിർണായക അവലോകന യോഗം പോലും മുടങ്ങി. ഇത് കേരള ചരിത്രത്തിൽ ഇന്നുവരെ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഇത്രയും ഗുരുതരമായ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്നതിന്റെ തെളിവാണിത്.
ഡിഎച്ച്എസ് ഡയറക്ടറെ സർക്കാർ സ്വാർത്ഥതാല്പര്യം മുൻനിർത്തി സ്ഥലം മാറ്റുകയും തരംതാഴ്ത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ അവർ ട്രിബ്യൂണലിൽ പോയി അനുകൂല ഉത്തരവ് വാങ്ങി ഓഫീസിൽ തിരിച്ചെത്തിയപ്പോൾ, സർക്കാർ താല്കാലികമായി നിയമിച്ച വ്യക്തി കസേരയൊഴിയാൻ കൂട്ടാക്കാതെ അവിടെത്തന്നെ തുടരുകയാണ്. ഇത്തരമൊരു അടിയന്തിര ഘട്ടത്തിലും ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നതിനെക്കുറിച്ച് സർക്കാരിന് യാതൊരു വ്യക്തതയുമില്ല. പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം. സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം.
