സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. തീരദേശത്തെ വിദ്യാർഥികൾക്ക് ഏറെ തുണയായതും 106 ഡോക്ടർമാരെ വളർത്തിയെടുക്കാൻ സഹായിച്ചതുമായ 'വിദ്യാതീരം' പദ്ധതിയുടെ വിഹിതത്തിൽ 35 കോടിയും പഞ്ഞമാസ സഹായത്തിൽ 44 കോടിയും കുറച്ചു. കൂടാതെ മത്സ്യകൃഷി വികസനത്തിൽ 40 ശതമാനത്തിന്റെ കുറവ് വരുത്തുകയും 'പുനർഗേഹം' പദ്ധതിക്ക് 24 കോടി രൂപ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഈ പദ്ധതിയിലെ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റിയതോടെ പുനർഗേഹം നിർത്തലാക്കുകയാണോ എന്ന ആശങ്കയിലാണ് തീരദേശം. കാലാവസ്ഥാ വ്യതിയാനം, കടലാക്രമണം, ഇന്ധനവില വർദ്ധന, മത്സ്യലഭ്യതയിലെ കുറവ് എന്നിവ മൂലം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മത്സ്യത്തൊഴിലാളികൾ കടന്നുപോകുന്നത്. മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങളാണ്. മുഖ്യമന്ത്രി ഏതു രീതിയിൽ ന്യായീകരിക്കാൻ ശ്രമിച്ചാലും നമ്മുടെ കടലിന്റെ മക്കൾ കടുത്ത ആശങ്കയിലാണ്, തങ്ങൾക്ക് കടൽ നഷ്ടപ്പെടുമോ എന്ന ഭീതിയാണ് അവർക്കുള്ളത്.
