വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരും വനംമന്ത്രിയും ഉദാസീന നിലപാട് അവസാനിപ്പിക്കണം. ഒരാഴ്‌ചക്കകം ആറുപേർ കാട്ടാന ആക്രമണത്തിൽ മരിച്ചിട്ടും ചോദ്യങ്ങളെ പരിഹസിക്കുകയാണ് മന്ത്രി. യുഡിഎഫ് പ്രകടനപത്രികവാഗ്‌ദാനം ചെയ്‌ത 21 ലക്ഷം രൂപ മരിച്ചവരുടെ ആശ്രിതർക്ക് നഷ്‌ടപരിഹാരം നൽകണം. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണനിയമം ഭേദഗതിചെയ്യാൻ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ പോരാട്ടങ്ങളുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാണോ?
വന്യജീവി ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുമേല്‍ കെട്ടിവച്ചവരാണ് യുഡിഎഫ്. വന്യജീവി സംരക്ഷണ ബില്‍ ഭേദഗതി ഉള്‍പ്പെടെ കഴിഞ്ഞ സർക്കാർ നടത്തിയ ശ്രമങ്ങളോടെല്ലാം നിസ്സഹകരിച്ചു. ഇപ്പോൾ അവർ യു ടേണ്‍ അടിക്കുന്നു.
സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി വനിത മാരിയുടെ വീട് മന്ത്രി ഷിബു ബേബിജോൺ അതുവഴി സഞ്ചരിച്ചിട്ടും സന്ദര്‍ശിച്ചില്ല. പരിക്കേറ്റ് ചികിത്സയിലുള്ള മാരിയുടെ മകനെ കാണാനും തയ്യാറായില്ല. ആക്രമണത്തലേന്ന്, പ്രദേശത്ത് പതിനേഴോളം ആനകള്‍ കറങ്ങുന്ന വിവരം ആര്‍ആര്‍ടി അറിയിച്ചിട്ടും വനംവകുപ്പ് മുന്‍കരുതലെടുത്തില്ല. വയനാടും വലിയ അനാസ്ഥയുണ്ടായി. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.
വന്യമൃഗ ആക്രമണം തടയാന്‍ സര്‍ക്കാരിന്റെ കെെയില്‍ ഒറ്റമൂലിയില്ലെന്ന് പറഞ്ഞ മന്ത്രി കണ്ടെത്തിയത്, സര്‍ക്കാര്‍ മാറിയത് ആനകള്‍ അറിഞ്ഞിട്ടില്ല എന്നതാണ്. സാധാരണക്കാരുടെ ജീവന് മന്ത്രിയുടെ കണ്ണില്‍ ഒരു വിലയുമില്ലേ? നിരുത്തരവാദ നിലപാട് തിരുത്തിക്കാന്‍ മുഖ്യമന്ത്രിയും ഇടപെട്ടില്ല. വയനാട്ടിലെ കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടപ്പോള്‍ സാധാരണ സംഭവമല്ലേ എന്നാണ് സ്ഥലം എംഎല്‍എ ചോദിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കേണ്ട സര്‍ക്കാര്‍ തമാശ പറച്ചില്‍ അവസാനിപ്പിച്ച് ഉത്തരവാദിത്വം നിര്‍വഹിക്കണം.
