ഒരുമാസം തികയുമ്പോഴേക്കും യുഡിഎഫ് സർക്കാർ സംഘപരിവാറിന് സമ്പൂര്‍ണമായി കീഴടങ്ങി. മതനിരപേക്ഷ വിശ്വാസികളില്‍ ആശങ്കയുണ്ടാക്കുന്ന നടപടിയിൽ യുഡിഎഫ് പ്രതികരിക്കണം. സര്‍വകലാശാലകളെ ഗവർണർ കാവിവൽക്കരിക്കുമ്പോൾ പ്രതിരോധിക്കാത്ത സർക്കാരും യുഡിഎഫ് നേതൃത്വവും ബിജെപിയെയും സംഘപരിവാറിനെയും എന്തുകൊണ്ടാണ് ഭയക്കുന്നത്?
കേരള, എംജി, മലയാളം സര്‍വകലാശാല വൈസ് ചാൻസലർമാർ ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുത്തത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ആർഎസ്‌എസ് പിടിമുറുക്കുന്നതിന്റെ പ്രകടമായ ഉദാഹരണമാണ്. മുഖ്യമന്ത്രിയോ മന്ത്രിമാരോ കോണ്‍ഗ്രസ്–ലീഗ് നേതൃത്വമോ ഇതിനെതിരെ മിണ്ടുന്നില്ല. ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇൗ കീഴടങ്ങൽ കേരളം അംഗീകരിക്കില്ല. എംജിയിൽ സംഘപരിവാര്‍ അധ്യാപക സംഘടനാനേതാവിനെ താല്‍ക്കാലിക വിസിയാക്കിയതിൽ വീണിടത്തുകിടന്ന് ഉരുളുകയാണ് സർക്കാർ. മെയ് 31നാണ് വിസിയുടെ കാലാവധി അവസാനിച്ചത്. താല്‍ക്കാലിക വിസി നിയമനത്തിന് പാനല്‍ നല്‍കണമെന്ന ഉത്തരവാദിത്വം മെയ് 18ന് അധികാരത്തില്‍വന്ന സര്‍ക്കാർ നിര്‍വഹിച്ചില്ല. സെനറ്റില്‍ 19 ആര്‍എസ്എസ് അനുകൂലികളെ തിരുകിക്കയറ്റിതിനെയും എതിർത്തില്ല.
സര്‍വകലാശാലകളുടെ കാവിവല്‍ക്കരണം നിയമനിര്‍മാണത്തിലൂടെയും നീതിപീഠങ്ങള്‍വഴിയും എൽഡിഎഫ് സർക്കാർ ചെറുത്തിട്ടുണ്ട്. വിസി നിയമനത്തിലടക്കം ചാന്‍സലര്‍ പദവി ദുരുപയോഗിക്കുന്നത് തടയാന്‍ കൊണ്ടുവന്ന സര്‍വകലാശാല നിയമഭേദഗതി ബില്‍ ഉദാഹരണം. ബില്ലിനെ യുഡിഎഫ് നിയമസഭയില്‍ എതിര്‍ത്തു. നിയമത്തിന് അംഗീകാരം നല്‍കാതെ ഗവര്‍ണര്‍ പിടിച്ചുവച്ചതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ യുഡിഎഫ് പിന്നില്‍നിന്ന് കുത്തി. ഗവര്‍ണര്‍ അന്യായമായി നിയമിച്ച വിസിമാര്‍ സിന്‍ഡിക്കറ്റ് വിളിച്ചുചേര്‍ക്കാന്‍ വിസമ്മതിച്ചപ്പോള്‍ രണ്ടുമാസത്തിലൊരിക്കല്‍ സിന്‍ഡിക്കേറ്റ് ചേരണമെന്ന് നിയമ ഭേദഗതി കൊണ്ടുവന്നു. താല്‍ക്കാലിക വിസി നിയമനത്തിലും സുപ്രീംകോടതിയില്‍നിന്ന് അനൂകൂലവിധിയുണ്ടായി. ഈ ജാഗ്രതയാണ് യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഗവര്‍ണറെ പിന്തുണച്ച് ഫയലുകളില്‍ വിയോജനക്കുറിപ്പെഴുതിയ ഉദ്യോഗസ്ഥനെ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ തലപ്പത്ത് നിയമിച്ചതും സര്‍ക്കാരിനെതിരായ വ്യവഹാരങ്ങളില്‍ ഗവര്‍ണര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനെ അഡ്വക്കറ്റ് ജനറലാക്കിയതും ഇതുമായി കൂട്ടിവായിക്കണം.
