തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചുവന്ന എട്ടു അംഗങ്ങളും ഒരൊറ്റ മനസ്സോടെ ബിജെപി പാളയത്തിൽ അഭയം പ്രാപിച്ചത് വെറുമൊരു പ്രാദേശിക സംഭവമല്ല, മറിച്ച് കോൺഗ്രസും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ പരസ്യമായ പ്രഖ്യാപനമാണ്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി അധികാരം പിടിച്ചെടുക്കാൻ ഉപയോഗിച്ച അതേ 'ചാക്കിട്ടുപിടുത്തം' കേരളത്തിലും പയറ്റാൻ അവർക്ക് കോൺഗ്രസ് തന്നെ പാലമിട്ടു നൽകുന്നു എന്നത് ഗൗരവകരമാണ്. മതേതരത്വം പ്രസംഗിക്കുകയും പ്രവർത്തിയിൽ വർഗീയതയ്ക്ക് വളമിടുകയും ചെയ്യുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് ഇവിടെ വെളിവാകുന്നത്. എൽ.ഡി.എഫ് ഭരണം തടയാൻ വേണ്ടി വർഗീയ ശക്തികളുമായി കൈകോർക്കുന്നതിലൂടെ തങ്ങളെ വിജയിപ്പിച്ച വോട്ടർമാരെയും പരസ്യമായി വഞ്ചിക്കുകയാണ് ഇവർ ചെയ്തത്.
തങ്ങൾക്ക് ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകുമെന്ന് മുൻപ് പരസ്യമായി പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ തണലിലാണ് ഈ അവിശുദ്ധ സഖ്യം രൂപപ്പെട്ടിരിക്കുന്നത്. കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്. അധികാരം നേടാൻ ആദർശവും കൊടിയും പണയം വെക്കുന്ന ഇത്തരം രാഷ്ട്രീയ അല്പത്തങ്ങൾക്കെതിരെ മതേതര കേരളം ജാഗ്രത പാലിക്കേണ്ടതുണ്ട്. വർഗീയതയെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന സത്യം മറ്റത്തൂരിലെ ഈ വഞ്ചനയിലൂടെ ഒരിക്കൽ കൂടി അടിവരയിടുകയാണ്.
ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഈ അവിശുദ്ധ സഖ്യത്തെ കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയുക തന്നെ ചെയ്യും.
