വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശത്തില്‍ വലിയ മാറ്റം വരുത്തുന്ന അദാനി ഗ്രൂപ്പിന്റെ നീക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്താണെന്ന് കൂടുതൽ വ്യക്തത ആവശ്യമുണ്ട്. അദാനി ഗ്രൂപ്പുമായുള്ള കരാറിലെ ക്ലോസ് 5.3 പ്രകാരം അത്തരമൊരു കൈമാറ്റത്തിന് കേരള സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് കൃത്യമായി പറയുന്നുണ്ട്. കേരള താല്‍പ്പര്യത്തിന് വിരുദ്ധമായി നമ്മുടെ വിഴിഞ്ഞം തുറമുഖത്തെ വിദേശ ബഹുരാഷ്ട്ര കമ്പനിയായ എം.എസ്.സിക്ക് വില്‍ക്കുന്നതിന്റെ ആദ്യ പടിയാണോ ഇത് എന്ന ആശങ്കയാണ് ഉയരുന്നത്.
അദാനി ഗ്രൂപ്പിന്റെ ഈ നീക്കം സംസ്ഥാന സര്‍ക്കാരിന്റെ അറിവോടുകൂടിയാണോ നടന്നത് എന്നും, കരാറിന് വിരുദ്ധമായ ഈ നടപടിക്കെതിരെ സര്‍ക്കാര്‍ എന്തു നിയമനടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും മുഖ്യമന്ത്രിയോട് നിയമസഭയില്‍ സബ്മിഷനിലൂടെ ചോദിച്ചിരുന്നു. സര്‍ക്കാരിന്റെ അറിവോടെയല്ല ഈ തീരുമാനം എന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. എന്നാല്‍ അദാനി പോര്‍ട്ട് അധികൃതര്‍ അനൗദ്യോഗികമായി ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു എന്നാണ് പറയുന്നത്. എങ്കില്‍ ഇത് രഹസ്യമാക്കിവച്ചത് എന്തിനാണ്?
കാര്യങ്ങള്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെയല്ല, കുറച്ചുകൂടി മുന്നോട്ടുപോയിട്ടുണ്ട് എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. ഈ ഡീലിനെ സംബന്ധിച്ച് അദാനി ഗ്രൂപ്പ് ഔദ്യോഗികമായി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഓഹരി കൈമാറ്റത്തിനുള്ള അനുമതിക്കായി സ്റ്റോക്ക് എക്സ്ചേഞ്ചിനെ സമീപിച്ചതിന്റെ രേഖയും പുറത്തുവന്നിട്ടുണ്ട്. എം.എസ്.സിയുമായി ഓഹരി കൈമാറ്റത്തിന് കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ അനുമതി ഇതിനോടകം തന്നെ ലഭ്യമായ രീതിയിലാണ് അവര്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്.
എന്ത് ഡീലാണ് ഇക്കാര്യത്തിൽ നടന്നത് എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ ഒരു സ്വകാര്യ കമ്പനിക്ക് മുന്നില്‍ അടിയറവ് വയ്ക്കുന്ന ഒരു സമീപനവും അംഗീകരിക്കാന്‍ കഴിയില്ല. കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം പോര്‍ട്ട്, സംസ്ഥാനത്തിന്റെ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്താന്‍ ശക്തമായ ഇടപെടലുമായി പ്രതിപക്ഷം മുന്നോട്ടുപോകും.
