സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്. വേദനിക്കുന്നവർക്കൊപ്പവും നിസ്സഹായരായവർക്കൊപ്പവും കരുതലിന്റെ കരങ്ങളായി വിഎസ് നിലകൊണ്ടു, പോരാളികൾക്ക് ഊർജമായി മുന്നേനയിച്ചു. കർഷകരെയും കർഷകത്തൊഴിലാളികളെയും അധ്വാനിക്കുന്ന മുഴുവൻ മനുഷ്യരെയും വിഎസ് ചേർത്തുപിടിച്ചു. 2006 ൽ വിഎസ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടൻ കൊണ്ടുവന്ന നിയമങ്ങളിൽ ഒന്ന് കർഷക കടാശ്വാസ കമ്മീഷൻ രൂപീകരിക്കുകയായിരുന്നു. അതേ മന്ത്രിസഭ തന്നെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയതും. വിഎസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് ജീവിതാവസാനം വരെയും സാധാരണ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുവാൻ അവിശ്രാന്തം പോരാടി. ആധുനിക നവകേരളം പടുത്തുയർത്തുന്നതിൽ വിഎസിനും നിർണായക പങ്കുണ്ട്. രാജ്യത്താകമാനം വർഗീയതയും മുതലാളിത്ത ചൂഷണവും കൊടുമ്പിരി കൊള്ളുമ്പോൾ, കേരളം ഭരിക്കുന്ന യുഡിഎഫ് സർക്കാർ നാടിൻ്റെ നന്മകളെ ഒറ്റുകൊടുക്കുമ്പോൾ വരാനിരിക്കുന്ന സമര പോരാട്ടങ്ങൾക്ക് വിഎസിന്റെ ജ്വലിക്കുന്ന ഓർമ്മകൾ കരുത്തുപകരും.
