തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല. അത് ദൗർഭാഗ്യകരമാണ്.
കേന്ദ്ര നിർദ്ദേശമനുസരിച്ച് 40% വിഹിതം വഹിക്കണമെങ്കിൽ സംസ്ഥാന ബജറ്റിൽ 2090 കോടി രൂപ അനുവദിക്കണം. വകയിരുത്തിയത് 1422 കോടി രൂപ മാത്രം. കേന്ദ്ര വിഹിതം 3136 കോടി രൂപയും. ഈ പരിമിതമായ തുകകൊണ്ട് 125 തൊഴിൽ ദിനങ്ങൾ നൽകാൻ ആവില്ല. കഴിഞ്ഞ വർഷം തന്നെ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ ദിനം ലഭിച്ചത് കേരളത്തിലാണ്, 57.81. ബിജെപി ഭരിക്കുന്ന ഹരിയാനയിൽ 13.30 ഉം മഹാരാഷ്ട്രയിൽ 14.40 ഉം മാത്രമാണ് തൊഴിൽ ദിനങ്ങൾ ലഭിച്ചത്. രാജ്യത്താകെ 7.69 കോടി സജീവമായി രജിസ്റ്റർ ചെയ്ത തൊഴിലാളികളുണ്ട്. ഇത്രയും പേർക്ക് 125 ദിവസം ജോലി നൽകണമെങ്കിൽ 3.69 ലക്ഷം കോടി രൂപ ചുരുങ്ങിയത് വേണം. കേന്ദ്രം വകയിരുത്തിയത് 85,605 കോടി രൂപ മാത്രം. എല്ലാ സംസ്ഥാനങ്ങളും ചേർന്ന് 40% തുക വകയിരുത്തിയാൽ 51,071 കോടി രൂപ വരും. കേരളം വകയിരുത്തേണ്ട തുകയുടെ 65% മാത്രമാണ് ബജറ്റിൽ അനുവദിച്ചത്. 125 ദിവസം ജോലിനൽകാൻ കേന്ദ്രം മതിയായ തുക അനുവദിച്ചിട്ടില്ലെന്ന് മാത്രമല്ല, കേരളമുൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളും ആവശ്യമായ തുക വകയിരുത്തിയിട്ടുമില്ല. ഫലത്തിൽ മുൻ വർഷങ്ങളിൽ ലഭിച്ച തൊഴിൽദിനങ്ങൾ പോലും ഗ്രാമീണമേഖലയിൽ ഇത്തവണ ലഭിക്കില്ല. അവിദഗ്ദ്ധ തൊഴിൽമേഖലയിൽ ഗ്രാമീണമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഒന്നാം യുപിഎ സർക്കാറിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ഇടപെടൽമൂലം തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. അതിനെ തകർക്കാനാണ് ബിജെപി സർക്കാർ വിഭിജി റാംജി പദ്ധതിയാക്കി മാറ്റിയത്. തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്.
