സബ്ജക്ട് കമ്മിറ്റിയുടെ പരിശോധന കഴിഞ്ഞ് മാത്രമാണ് നികുതി നിർദേശങ്ങളുള്ള ധനബിൽ സാധാരണനിലയിൽ പാസാക്കുക. പക്ഷേ ഇക്കാര്യത്തിൽ സബ്ജക്ട് കമ്മിറ്റി ചേരാൻ സമയംപോലും നിശ്ചയിച്ചില്ല. ഇത്തരമൊരു ബിൽ പാസാക്കാൻ അനാവശ്യമായ ധൃതിയും വാശിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. മുഖ്യമന്ത്രി വി ഡി സതീശൻ തന്നെയാണ് ഇക്കാര്യത്തിൽ കടുംപിടുത്തം കാട്ടിയത്. ഏത് മാർഗത്തിലൂടെയും മദ്യക്കമ്പനികൾക്ക് നികുതിയിളവ് നൽകണമെന്ന വാശിയാണ് മുഖ്യമന്ത്രിക്കുള്ളത്.
ബജറ്റിൽ നിർദേശം വന്നെങ്കിലും യുഡിഎഫാണ് അവസാന തീരുമാനമെടുക്കുക എന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പക്ഷേ ആ ഉറപ്പൊക്കെ വെറും പ്രഹസനമായി. ധനബിൽ പാസാക്കിയാൽ പിന്നെ യുഡിഎഫിലെ ചർച്ചയ്ക്കെന്ത് പ്രസക്തിയാണുള്ളത്. നികുതിയിളവോടെ സമൂഹത്തിലാകെ വൻതോതിലുള്ള മദ്യവ്യാപനം ഉണ്ടാകും. വിലകുറഞ്ഞരീതിയിൽ മദ്യംലഭ്യമാകും. ബന്ധപ്പെട്ട പാർടിയിലും മുന്നണിയിലും ചർച്ചചെയ്ത്, മന്ത്രിസഭ അറിഞ്ഞുകൊണ്ടാണ് സാധാരണ ഇത്തരമൊരു കാര്യത്തിൽ ഏതൊരു സർക്കാരും തീരുമാനമെടുക്കുക. എന്നാൽ മുഖ്യമന്ത്രിയൊഴികെ ഇതിന്റെയെല്ലാം നേതൃത്വത്തിലിരിക്കുന്ന ആരും ഈ നികുതിയിളവ് അറിഞ്ഞുപോലുമില്ല. സ്വന്തം പാർടിയിലും മുന്നണിയിലും നിന്നും വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങളിൽനിന്നും ശക്തമായ എതിർപ്പ് ഉയർന്നുവന്നിട്ടും അതൊന്നും വകവെക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
ബിവറേജസ് കോർപറേഷന് മാത്രമേ കേരളത്തിൽ മദ്യവിൽപനയ്ക്ക് അധികാരമുള്ളു. അവർക്ക് വീര്യംകുറഞ്ഞ മദ്യം വിതരണം ചെയ്യാൻ അനുമതി നൽകിയില്ലെങ്കിൽ എങ്ങനെ നികുതിയിളവ് നൽകിയ മദ്യം വിൽക്കാനാകും എന്ന വിചിത്രവാദവും മുഖ്യമന്ത്രി സഭയിൽ ഉയർത്തി. എന്നാൽ ബിവറേജസ് കോർപറേഷനോ സർക്കാരോ ഇങ്ങനെ മദ്യംവിൽക്കാൻ ഉദ്ദേശിക്കുന്നണ്ടോ എന്നകാര്യം വ്യക്തമായി പറയാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ബിവറേജസ് കോർപറേഷൻ വീര്യംകുറഞ്ഞ മദ്യം വിൽക്കാൻ തീരുമാനിച്ചില്ലെങ്കിൽ എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് നികുതിയിളവ് നൽകുന്നത്? കോൾഡ് സ്റ്റോറേജിൽ വെക്കാനുള്ളതാണോ നിയമനിർമാണം? ബക്കാഡിക്ക് നിയമവിരുദ്ധമായി നികുതിയിളവ് നൽകാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുൻകൈ എടുക്കുന്നു എന്ന് വ്യക്തമാണ്. വൻകിട മദ്യക്കമ്പനികളെ വഴിവിട്ട് സമീപിക്കാൻ നിയമനിർമാണ സഭയെ ദുരുയോഗം ചെയ്തു.
