ഹൃദയഭേദകമായ വാർത്തകളാണ് ഗാസയിൽ നിന്നും നമ്മെത്തേടിയെത്തുന്നത്. അടിയന്തര സഹായങ്ങൾ എത്തിച്ചില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ 14000-ൽ അധികം കുഞ്ഞുങ്ങൾ മരണപ്പെടുമെന്നാണ് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നൽകിയിട്ടുള്ളത്. ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം കാരണം ഭക്ഷണവും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഇല്ലാതെ അവർ ദുരിതം അനുഭവിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ മാസം മാത്രം 2000-ൽ അധികം പലസ്തീനികളാണ് കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസം മാത്രം 200-ൽ അധികം പേർ മരണപ്പെട്ടു.
ഈ ക്രൂരതയ്ക്ക് വിരാമം ഇടാൻ, പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് അന്ത്യം കുറിക്കാൻ മാനവികത കൈമോശം വരാത്ത മനുഷ്യരാകെ ഒരുമിച്ചു സ്വരമുയർത്തണം. ആക്രമണം അവസാനിപ്പിക്കാനും പലസ്തീൻ ജനതയുടെ ജീവിതം സാധാരണനിലയിലേയ്ക്ക് കൊണ്ടുവരാനും ഇസ്രയേലിനു മേൽ സമ്മർദ്ദം ചെലുത്താൻ ലോകം ഒന്നിക്കണം. ഈ നൃശംസത ഇനിയും തുടരാൻ അനുവദിച്ചുകൂട.
