Skip to main content

കേരളത്തിലെ പാവങ്ങൾക്ക് തൊഴിലുറപ്പ് നിഷേധിക്കാൻ ബിജെപി ശ്രമിക്കുന്നു

തൊഴിലുറപ്പ് കേരളത്തിനു നഷ്ടപ്പെടുമോ? 2021-22ൽ 10.5 കോടി പ്രവൃത്തി ദിനങ്ങളാണ് കേരളത്തിന്റെ ലേബർ ബജറ്റായി കേന്ദ്ര സർക്കാർ അനുവദിച്ചത്. 2022-23ൽ അത് 9.61 കോടി പ്രവൃത്തി ദിനങ്ങളായി കുറഞ്ഞു. 2023-24ൽ വീണ്ടും 6 കോടിയായി വെട്ടിക്കുറച്ചിരിക്കുകയാണ്.

ഈ കുറവ് തൊഴിലുറപ്പിന്റെ ബജറ്റിൽ വരുത്തിയ വെട്ടിക്കുറവിന്റെ ഫലമാണ്, അല്ലാതെ, കേരളത്തോടുള്ള വിവേചനമല്ലായെന്നു ചിലർ വാദിച്ചേക്കാം. ശരിയാണ്. മുൻ വർഷങ്ങളിൽ ഏതാണ്ട് 90,000 കോടി രൂപ തൊഴിലുറപ്പിനു ചെലവാക്കിയ സ്ഥാനത്തു നടപ്പുവർഷം 60,000 കോടിയേ വകയിരുത്തിയിട്ടുള്ളൂ. പക്ഷേ, കേരളം പോലുള്ള സംസ്ഥാനങ്ങളുടെമേലാണ് ഡെമോക്ലസിന്റെ വാള് വീഴുകയെന്നു വ്യക്തം. കാരണം കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങളിലെ ദരിദ്രരുടെ എണ്ണവും തൊഴിൽദിനങ്ങളും വിലയിരുത്തുന്നതിനു മുൻ ഗ്രാമവികസന സെക്രട്ടറി അമജീത് സിൻഹ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. രാജ്യത്തെ മൊത്തം തൊഴിലുറപ്പ് തൊഴിൽദിനങ്ങളെ ജനസംഖ്യാ അടിസ്ഥാനത്തിലല്ല, ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ള ജനങ്ങളുടെ എണ്ണത്തിന്റെ അനുപാതത്തിൽ വേണം വീതംവയ്ക്കാൻ എന്നായിരുന്നു ഈ കമ്മിറ്റിയുടെ ശുപാർശ. ഇങ്ങനെ വന്നാൽ കേരളത്തിലെ തൊഴിൽദിനങ്ങൾ ഏതാണ്ട് ഇല്ലാതാകും. കാരണം കേന്ദ്ര സർക്കാരിന്റെ പുതിയ മാനദണ്ഡ പ്രകാരമുള്ള ദാരിദ്രരുടെ എണ്ണം കേരളത്തിൽ 0.55 ശതമാനമേ വരൂ.

തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ പാവങ്ങളുടെ അത്താണിയാണ്. 16 ലക്ഷത്തിൽപ്പരം കുടുംബങ്ങളാണ് ഉപജീവനത്തിനായി തൊഴിലുറപ്പിനെ കേരളത്തിൽ ആശ്രയിക്കുന്നത്. ഈ പദ്ധതി ഏറ്റവും നന്നായി നടപ്പാക്കുന്ന സംസ്ഥാനവും കേരളമാണ്. കൃത്യമായ സാമൂഹ്യ ഓഡിറ്റ് നടക്കുന്നുണ്ട്. അതുപ്രകാരം കണ്ടുപിടിച്ചിട്ടുള്ള ക്രമക്കേട് കേവലം 1% മാത്രമാണ്. തൊഴിലുറപ്പിനെ സംരക്ഷിക്കുന്നതിനു കേരളത്തിലെ മുഴുവൻ ജനങ്ങളും ബിജെപി നയത്തിനെതിരെ അണിനിരക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം 2005ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ ഫലമായി കേരളത്തിനു ലഭിച്ച ഒരു സുപ്രധാന നേട്ടം നമുക്കു നഷ്ടപ്പെടും.

ഇതുപറയുമ്പോൾ ഇടതുപക്ഷത്തിനു തൊഴിലുറപ്പിന്റെ കാര്യത്തിൽ എന്തുപങ്കെന്ന ചോദ്യവുമായി ചിലർ വന്നേക്കാം. അവർ തൊഴിലുറപ്പ് നിയമത്തിന്റെ ആദ്യ കരട് ബില്ല് ഒന്നു വായിക്കുക. അതിൽ തൊഴിലുറപ്പ് പദ്ധതി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കുവേണ്ടിയാണു വ്യവസ്ഥ ചെയ്തിരുന്നത്. ഇതിനെതിരെ നിശിതവിമർശനം ഉയർത്തിയത് ഇടതുപക്ഷമാണ്. താഴ്ന്ന കൂലിക്കുപോലും വേല ചെയ്യാൻ തയ്യാറുള്ളവരല്ലേ ഈ പദ്ധതിയിൽ ചേരാൻ മുന്നോട്ടുവരൂ. ഇവരെ വീണ്ടും ഏതെങ്കിലും രേഖയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിന്റെ ആവശ്യമെന്ത്? തൊഴിൽ ആവശ്യപ്പെടുന്ന ഏതൊരാൾക്കും 100 ദിവസത്തെ പ്രവൃത്തി ദിനങ്ങൾ അവകാശമാകണം. ഈ കാഴ്ചപ്പാടാണ് അംഗീകാരം നേടിയത്.

ദാരിദ്ര്യരേഖയ്ക്കു കീഴിൽ അന്ന് കേരളത്തിൽ 10 ലക്ഷം കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്ന് ഓർക്കണം. അത് അതിവേഗത്തിൽ കുറഞ്ഞ് ഇന്ന് ഏതാണ്ട് ഇല്ലാതായിരിക്കുകയാണ്. ഇത് ഉപയോഗപ്പെടുത്തി കേരളത്തിലെ പാവങ്ങൾക്ക് തൊഴിലുറപ്പിനെ നിഷേധിക്കുന്നതിനാണ് ഇന്നിപ്പോൾ ബിജെപി ശ്രമിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.