സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം മറ്റു മന്ത്രിമാർ അറിഞ്ഞിട്ടില്ലെന്നും ശേഷാദ്രിനാഥൻ സംഘപരിവാർ അനുകൂലിയാണെന്നും ആരോപണം ഉന്നയിച്ച് കെപിസിസി ജനറൽ സെക്രട്ടറിക്ക് പരസ്യമായി രംഗത്തുവരേണ്ടിവന്നിരിക്കുന്നു. നിയമസഭ, ലോകസഭ മണ്ഡലങ്ങളുടെ നിർണായക പുനർവിഭജനം നടക്കാനിരിക്കെയാണ് പ്രധാനപ്പെട്ട പദവിയിൽ ഇത്തരമൊരു നിയമനം എന്നത് ഗൗരവതരമാണ്.
സർക്കാരിൻ്റെ സത്യപ്രതിജ്ഞയിൽ വന്ദേമാതരം പൂർണമായും ആലപിക്കാൻ അവസരമൊരുക്കി മുഖ്യമന്ത്രി വി ഡി സതീശൻ തന്നെയാണ് സംഘപരിവാർ വിധേയത്വം തുടങ്ങിവച്ചത്. ബിജെപിക്ക് മൂന്ന് എംഎൽഎമാർ അല്ല, നാല് എംഎൽഎമാരാണെന്നും അതിൽ ഒരാൾ മുഖ്യമന്ത്രിയായി എന്നുമുള്ള സോഷ്യൽ മീഡിയ പരിഹാസങ്ങൾ ശരിയാണ് എന്ന് തോന്നിപ്പോകും വിധമാണ് യുഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങൾ.
ഏറ്റവും ഒടുവിൽ, ബിജെപിയുടെ പഠനശിബിരം നടത്താൻ കെപിസിസിയുടെ കീഴിലുള്ള സ്ഥാപനം വിട്ടുനൽകിയ വാർത്തയും നമ്മൾ കേട്ടു. ഇനി കോൺഗ്രസ് നേതൃത്വം എപ്പോഴാണ് കെപിസിസി ആസ്ഥാനം ആർഎസ്എസിന് വിട്ടുനൽകുന്നത് എന്നേ അറിയാനുള്ളൂ. കോൺഗ്രസിന്റെ പഠനക്യാമ്പുകൾ, നേതൃയോഗങ്ങൾ തുടങ്ങിയവ മാത്രമാണ് ഇവിടെ നടത്താറുള്ളത് എന്നാണ് അറിഞ്ഞത്. ബിജെപിയുടെ പഠനശിബിരം എന്നുമുതലാണ് കോൺഗ്രസിന്റെ പരിപാടിയായത് എന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണം.







