Skip to main content

പുകഴ്ത്തുപാടലുകൾ അല്ലാതെ വിമർശനാത്മക പത്രപ്രവർത്തനം രാജ്യത്ത്‌ വേണ്ടെന്ന തീരുമാനത്തിലാണ് മോദി സർക്കാർ

പുകഴ്ത്തുപാടലുകൾ അല്ലാതെ ഇന്ത്യാ രാജ്യത്തു വിമർശനാത്മക പത്രപ്രവർത്തനം വേണ്ടായെന്ന തീരുമാനത്തിലാണു മോദി സർക്കാർ. കേരളത്തിൽ പ്രലോഭനവും സമ്മർദ്ദതന്ത്രങ്ങളും ഉപയോഗിച്ച് ഏതാണ്ടു മുഴുവൻ മാധ്യമസ്ഥാപനങ്ങളെയും ബിജെപി തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ ഇത്തരം മാധ്യമങ്ങളിൽനിന്നു വ്യത്യസ്തമായി നട്ടെല്ലുള്ള മാധ്യമസ്ഥാപനങ്ങൾ ഇന്നും ഇന്ത്യാ രാജ്യത്തുണ്ട്. അവരെ ഭീഷണികൊണ്ടു കീഴ്പ്പെടുത്തുകയെന്നതാണു ബിജെപി നീക്കം. ബിബിസി, ന്യൂസ് ലോൺട്രി, ദൈനിക് ഭാസ്കർ, ഭാരത് സമാചാർ, ദി കശ്മീർ വാല, ദി വയർ എന്നു തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ നേർക്കുള്ള റെയ്ഡുകൾക്കുശേഷം ഇഡി ഇപ്പോൾ ന്യൂസ്ക്ലിക്കിനുനേരെ തിരിഞ്ഞിരിക്കുകയാണ്.
വിദേശപണം സ്വീകരിച്ചുവെന്നതാണ് ന്യൂസ്ക്ലിക്കിന് എതിരെയുള്ള ആക്ഷേപം. നിയമവിരുദ്ധമായ എന്തെങ്കിലും നടപടി ഉണ്ടായിട്ടുണ്ടെങ്കിൽ നിശ്ചയമായും അതിന്മേൽ അന്വേഷണവും കേസും എടുക്കട്ടെ. പക്ഷേ, ഇവിടെ അതല്ല. യുഎപിഎ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്താണ് വകുപ്പുകൾ? രണ്ട് വിഭാഗങ്ങൾ തമ്മിൽ ശത്രുത പ്രോത്സാഹിപ്പിക്കുന്ന നടപടികൾക്കെതിരെയുള്ള സെക്ഷൻ 153എ ആണ് പ്രധാനപ്പെട്ടത്. ഇത്തരമൊരു കേസെടുക്കാൻ അർഹത ബിജെപിക്കു തന്നെയാണ്! ഇതിനുവേണ്ടിയുള്ള ക്രിമിനൽ ഗൂഡാലോചന സംബന്ധിച്ച സെക്ഷൻ 120ബി ആണ് അടുത്ത വകുപ്പ്.
ആരാണ് ഇത്തരത്തിൽ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ഗൂഡാലോചന നടത്തിയത്? ട്വീസ്ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ, ന്യൂസ്ക്ലിക്ക്‌ പ്രവർത്തകരായ ഡി. രഘുനന്ദൻ, പ്രബീർ പുർകായസ്ഥ, എഴുത്തുകാരായ പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ഊർമിളേഷ് തുടങ്ങിയവരാണ്. ഇവരിൽ രഘുനന്ദനെയും പ്രബീറിനെയും 1970-കളുടെ മദ്ധ്യം മുതൽ അടുത്ത് അറിയുകയും എസ്എഫ്ഐയിലും പിന്നീട് ശാസ്ത്രപ്രസ്ഥാനത്തിലും ഒരുമിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
ശാസ്ത്രപ്രചാരണത്തിന് ഏറ്റവുമധികം സംഭാവന ചെയ്യുകയും സമകാലീന ശാസ്ത്രസംഭവികാസങ്ങളെ മാർക്സിസ്റ്റു വീക്ഷണത്തിൽ വിലയിരുത്താനും ശ്രമിക്കുന്നവരാണ് ഇവർ. പ്രബീർ പുർകായസ്ഥ ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെയും (Free Software Movement of India), ഡൽഹി സയൻസ് ഫോറം, All India People's Science Network എന്നിവയുടെയും പ്രമുഖ നേതാക്കളിൽ ഒരാളാണ്. അടിയന്തിരാവസ്ഥക്കാലത്ത് ഒരു വർഷം ജയിലിലടയ്‌ക്കപ്പെട്ടിരുന്നു. ന്യൂസ്‌ക്ലിക്കിനെതിരെ സർക്കാർ നിരന്തരം ആക്രമണം നടത്തുന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസം തിരുവനന്തപുരത്ത്‌ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനമായ ഡിഎകെഎഫ്‌ സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ്‌ സമ്മേളനത്തിൽ പ്രബീറിനു പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
കർഷക സമരങ്ങളും തൊഴിലാളി സമരങ്ങളും സ്ഥിരമായി കവർ ചെയ്യുന്ന മാധ്യമസ്ഥാപനമാണ്‌ ന്യൂസ്‌ക്ലിക്ക്‌. 2018-ൽ മഹാരാഷ്‌ട്രയിൽ നാഷിക് മുതൽ മുംബൈ വരെ നടന്ന കിസാൻ ലോംഗ് മാർച്ച് ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ഇവർ വലിയ പങ്കുവഹിച്ചു. 2020-21-ൽ ഡൽഹിയിൽ ഒരു വർഷത്തോളം നീണ്ട കർഷക സമരത്തെപ്പറ്റി ഏറ്റവും കൃത്യമായ വാർത്തകളും വിശകലനങ്ങളും തുടർച്ചയായി പ്രസിദ്ധീകരിച്ചതോടെയാണ് ന്യൂസ്‌ക്ലിക്കിനെതിരെ വേട്ടയാടൽ കേന്ദ്ര സർക്കാർ ആരംഭിച്ചത്‌.
ന്യൂസ്‌ക്ലിക്കിൽ നിരവധി തവണ റെയ്‌ഡുകൾ നടത്തുകയും ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവെന്ന അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തെങ്കിലും ഒന്നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തവണ രണ്ടുംകല്പിച്ചുള്ള നീക്കമാണു കേന്ദ്ര സർക്കാർ നടത്തുന്നതെന്നു തോന്നുന്നു. ഏതോ വലിയ ഭീകരപ്രവർത്തകരെ കീഴ്പ്പെടുത്തുന്നതുപോലെ വെളുപ്പാൻകാലത്തു 30 കേന്ദ്രങ്ങളിൽ സമാന്തരമായി റെയ്ഡ് നടത്തുകയും പ്രമുഖ പത്രപ്രവർത്തകരെ ചോദ്യം ചെയ്യാനെന്ന പേരിൽ രഹസ്യകേന്ദ്രത്തിലേക്കു കൊണ്ടുപോയിരിക്കുകയുമാണ്. യുഎപിഎ ചുമത്തി വായ മൂടിക്കെട്ടാനാണു കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ നീക്കം.
ന്യൂസ്ക്ലിക്ക്‌ സുഹൃത്തുക്കൾ ഭരണകൂടവേട്ടയാടലിന്റെ ഇരകളാണ്. ഇന്ത്യയിൽ നടക്കുന്ന മാധ്യമ വേട്ടകളുടെ ഭാഗമാണ് ന്യൂസ്ക്ലിക്കിനു നേരെയുള്ള അതിക്രമം. ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ജനാധിപത്യത്തിലും മാധ്യമ സ്വാതന്ത്യത്തിലും വിശ്വസിക്കുന്ന എല്ലാ സുഹ്രുത്തുക്കളും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.