Skip to main content

സ. ടി ശിവദാസ മേനോന് അന്ത്യാഭിവാദ്യങ്ങൾ

28.06.2022

പുരോഗമന കേരളത്തിന്റെ ഹൃദയത്തിൽ ഇടംനേടിയ ധീരവിപ്ലവകാരിയായ മാതൃകാ നേതാവാണ് ടി ശിവദാസമേനോൻ. മികച്ച ഭരണാധികാരി, ഉത്തമ കമ്മ്യൂണിസ്റ്റ്, ഉജ്ജ്വല വാഗ്മി, അടിപതറാത്ത സമരപോരാളി - ഇപ്രകാരം സ്വജീവിതം കൊണ്ട് മേനോൻ ആർജ്ജിച്ച വിശേഷണങ്ങൾ നിരവധിയാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. സംസ്ഥാനത്ത് അധ്യാപകപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ത്യാഗോജ്ജലമായ പങ്കാണ് വഹിച്ചത്. അധ്യാപക നേതാവായിരിക്കുമ്പോഴും പിന്നീട് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായപ്പോഴും അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, മന്ത്രി, എംഎൽഎ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവർത്തിക്കുമ്പോൾ കുടുതൽ അടുപ്പത്തോടെ ഞങ്ങൾ തമ്മിൽ സംഘടനാപ്രവർത്തനങ്ങളിൽ സഹകരിച്ചു. ഏറ്റവും അടുപ്പമുളള സാഹോദര്യബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. ഒരു മാസം മുമ്പ് അദ്ദേഹത്തെ കാണുകയും ദീർഘനേരം സംസാരിക്കുകയും ചെയ്തു. ഇത് പെട്ടെന്ന് വേർപിരിയൽ ഉണ്ടാകുമെന്ന് കരുതിയില്ല. നിയമസഭയ്ക്ക് അകത്തും പുറത്തും മേനോൻ സൃഷ്ടിച്ച വിപ്ലവാവേശത്തിന്റെ അലകൾ എക്കാലവും ഓർമ്മിക്കപ്പെടും. രണ്ട് തവണ മന്ത്രിയും മൂന്ന് തവണ എംഎൽഎയുമായ ശിവദാസമേനോനെ യുഡിഎഫ് ഭരണത്തിൽ തെരുവിൽ പൊലീസ് തല തല്ലിപ്പൊളിച്ചു. അത്തരം മർദ്ദനങ്ങൾ കൊണ്ട് ആ കമ്മ്യൂണിസ്റ്റ് നേതാവിന്റെ വീറ് കെടുത്താൻ വലതുപക്ഷ ഭരണത്തിന് കഴിഞ്ഞിരുന്നില്ല. യുഡിഎഫ് ഭരണകാലത്തുതന്നെ യുണിവേഴ്സിറ്റി കോളേജിൽ പൊലീസ് വിദ്യാർത്ഥിവേട്ട നടത്തിയപ്പോൾ മേനോനും ഞാനും അവിടേക്ക് ഞൊടിയിടയിൽ എത്തിയിരുന്നു. പൊലീസ് അതിക്രമത്തിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷിക്കുന്നതിന് മേനോൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്.

നായനാർ മന്ത്രിസഭയിൽ രണ്ടുതവണ മന്ത്രിയായിരുന്ന അദ്ദേഹം കേരളത്തെ കൂടുതൽ ആധുനികവത്ക്കരിക്കുന്നതിനും ജനാധിപത്യവത്ക്കരിക്കുന്നതിനും മഹത്തായ സംഭാവനയാണ് നൽകിയത്. ധനം, വൈദ്യുതി, എക്സൈസ്, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളെ സമർത്ഥമായി ഉപയോഗിച്ച് ജനക്ഷേമത്തിനും സാമൂഹ്യമാറ്റത്തിനും മികച്ച പദ്ധതികൾ നടപ്പാക്കി. വിരുദ്ധ സാഹചര്യങ്ങളോട് പോരാടി ലക്ഷ്യസ്ഥാനത്തെത്തുക എന്നത് പ്രായേണ ദുഷ്കരമായ കാര്യമാണ്. വിശേഷിച്ച് തൊട്ടാൽ പൊള്ളുന്ന കാര്യങ്ങളാകുമ്പോൾ. പക്ഷേ, പ്രതികൂല സാഹചര്യങ്ങളെ സ്വതസിദ്ധമായ നയചാതുരിയും നർമബോധവും ദൃഢമായ കമ്മ്യൂണിസ്റ്റ് ആശയബോധവും കൊണ്ട് സമർത്ഥമായി മുറിച്ചുകടന്നു. ഇത് എക്കാലത്തെയും നല്ല കമ്മ്യൂണിസ്റ്റ് മാതൃകയാണ്. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ശത്രുവർഗ്ഗത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുകയും മാനവീയതയ്ക്കുവേണ്ടി എല്ലാവരെയും ഒന്നിപ്പിക്കുന്നതിനുള്ള ആശയധാര പടർത്തുകയും ചെയ്തു. അതിനുവേണ്ടി ഗുരുവായൂരമ്പലത്തിലെ ശ്രീകോവിൽ രക്ഷിക്കാൻ തീപിടിത്തത്തിന് മധ്യേ ജാതി നോക്കാതെ ജനങ്ങൾ ഒന്നിച്ചതടക്കമുളള ഉദാഹരണങ്ങൾ നിരത്തുമായിരുന്നു.

നിയമസഭയെ പാഠശാലയാക്കി മാറ്റിയ ധനമന്ത്രിയായിരുന്നു അദ്ദേഹം. കെ എം മാണി ഉൾപ്പെടെയുളള അന്നത്തെ പ്രതിപക്ഷനിരയിലെ നേതാക്കളുമായി നടത്തിയ ആശയസംവാദം ഓർക്കപ്പെടുന്ന ചരിത്രരേഖയാണ്. വിഭാഗീയതയില്ലാത്ത പാർടിയുണ്ടെങ്കിലേ സമുഹത്തിൽ കമ്മ്യൂണിസ്റ്റ് മുന്നേറ്റമുണ്ടാക്കാനാകു എന്ന തിരിച്ചറിവോടെ വിഭാഗീയതയ്ക്കെതിരെ അടിപതറാത്ത നിലപാട് സ്വീകരിച്ച നേതാവായിരുന്നു അദ്ദേഹം. കേരളത്തെ പുരോഗമനചിന്തയുടെ മുന്നിലെത്തിക്കാൻ ബൗദ്ധികമായും സംഘടനാപരമായും പോരാടിയ തളർച്ചയില്ലാത്ത വിപ്ലവകാരിയാ യിരുന്നു. പുതിയ കേരളത്തിന്റെ ചരിത്രത്തിൽ വേർതിരിക്കാനാവാത്ത, പതിഞ്ഞു നിൽക്കുന്ന വിപ്ലവവ്യക്തിത്വമായ മേനോൻ പാർടിക്കുവേണ്ടി സമർപ്പിച്ച നിസ്വാർത്ഥജീവിതത്തിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുകയും അനുശോചിക്കുകയും ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.