അതിദരിദ്രർ ഇല്ലാത്ത കേരളം എന്നത് അത്ഭുതകരമായ ചുവടുവെപ്പാണ്. നവംബർ ഒന്നിന് നവകേരള പിറവി ദിനമായി ആചരിക്കും. പ്രഖ്യാപനത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരും. മുഖ്യമന്ത്രി സ. പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്ത് പതിനായിരങ്ങളെ ഉൾപ്പെടുത്തി പൊതുസമ്മേളനം സംഘടിപ്പിക്കും. ഇതോടൊപ്പം കേരളത്തിലുടനീളം എല്ലാ വാർഡുകളിലും ജനകീയമായ സന്തോഷം പങ്കിടൽ നടക്കും. പ്ലക്കാഡുകൾ ഉയർത്തി പ്രകടനവും യോഗവും പായസം വിതരണവും ഒരുക്കും. നവകേരളപിറവി ദിനമായി നവംബർ ഒന്ന് ആചരിക്കും. പ്രധാന പരിപാടി നടക്കുന്ന തിരുവനന്തപുരം ജില്ലയിൽ മേൽപ്പറഞ്ഞ പരിപാടി 31 ന് സംഘടിപ്പിക്കും.
രണ്ടാം എൽഡിഎഫ് സർക്കാരിലെ ആദ്യ മന്ത്രി സഭ യോഗത്തിലാണ് അതിദരിദ്രരെ കണ്ടെത്താൻ തീരുമാനിച്ചത്. 0.7 ശതമാനമായിരുന്നു അന്ന് നീതി ആയോഗിന്റെ കണക്ക്. തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ എന്നിവയെല്ലാം മുൻകൈ എടുത്ത് സർവേ പൂർത്തീകരിച്ചു. 64006 കുടുംബങ്ങളെന്ന കണക്കായിരുന്നു നമുക്ക് ഉണ്ടായിരുന്നത്. ശേഷം അവർക്ക് ആവശ്യമുള്ള സഹായങ്ങൾ വിവിധ വകുപ്പുകൾ ഒരുമിച്ച് ഉറപ്പാക്കി.
കേരളത്തെ ഭിന്നിപ്പിക്കുന്ന ആശയങ്ങളെ പ്രതിരോധിച്ചത് കമ്യൂണിസ്റ്റ് പാർടിയാണ്. തെരഞ്ഞെടുപ്പിൽ ജന്മിത്വം അവസാനിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ കാര്യങ്ങൾ പ്രകടന പത്രികയായി അവതരിപ്പിച്ചു. ഇഎംഎസ് സർക്കാരാണ് ജന്മി- കുടിയാൻ സംവിധാനത്തെ ഇല്ലാതാക്കിയത്. എല്ലാവരിലേക്കും ആകാശത്തിന്റെ വെളിച്ചം എത്തിക്കുന്ന പദ്ധതികൾക്ക് 1957ൽ തന്നെ ഇടതുപക്ഷം തുടക്കമിട്ടു. സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ രംഗം, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ കേരളത്തെ മെച്ചപ്പെടുത്തി. സമ്പൂർണ സാക്ഷരത-ഡിജിറ്റൽ സാക്ഷരത, സമ്പൂർണ വൈദ്യുതീകരണം, സൗജന്യ ചികിത്സ സൗകര്യങ്ങൾ ഒരുക്കൽ, ക്ഷേമ പ്രവർത്തനങ്ങൾ 62 ലക്ഷം പേരിലേക്ക് എത്തിക്കുന്ന പദ്ധതികൾക്കൊപ്പം അതിദാരിദ്ര്യം അവസാനിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുന്നു എന്നത് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതാണ്.
എകെജി സെന്ററിൽ എത്തിയ ചൈനീസ് പ്രതിനിധികൾ ചോദിച്ച കാര്യം ഈ നേട്ടം എങ്ങനെ നേടാനായി എന്നതാണ്. കേരളത്തിൽ നിന്ന് ഒരുപാട് തങ്ങൾക്ക് പഠിക്കാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കർണാടകയിലെ കോൺഗ്രസ്സ് മന്ത്രിയും എന്തിന് രാഹുൽ ഗാന്ധി പോലും കേരളം മോഡലിനെ അംഗീകരിക്കുന്നു. ലോകവികസന ചരിത്രത്തിലും രാഷ്ട്രീയ പഠനങ്ങളിലും ഉന്നതമായ പാഠപുസ്‌തമായി സംസ്ഥാനം മാറുന്നു.







