പഹൽഗാം ഭീകരാക്രമണം നടന്ന സാഹചര്യം ഉപയോഗിച്ച് ഭീകരത, യുദ്ധവെറി, വർഗീയ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവ നടക്കുന്നതിനെതിരെയും ഗാസയിലെ വംശഹത്യയ്ക്കെതിരെയും പ്രതിഷേധങ്ങളും ക്യാമ്പയിനുകളും സംഘടിപ്പിക്കും. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വർഗീയത പ്രചരിപ്പിക്കുന്നതിനെതിരെ ജൂണിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ നടത്തും. പലസ്തീനിലെ ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്‌ക്കെതിരെയും ഉടൻ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. സിപിഐ എം പ്രതിനിധി സംഘം 10, 11 തീയതികളിൽ ജമ്മു കശ്‌മീർ സന്ദർശിക്കും. സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി, പൊളിറ്റ്‌ബ്യൂറോ അംഗം സ. അമ്രാറാം എംപി, കേന്ദ്ര കമ്മിറ്റി അംഗം സ. കെ രാധാകൃഷ്ണൻ എംപി, കേന്ദ്ര കമ്മിറ്റി പ്രത്യേക ക്ഷണിതാവ് സ. ജോൺ ബ്രിട്ടാസ് എംപി, എംപിമാരായ സ. ബികാസ് രഞ്ജൻ ഭട്ടാചാര്യ, സ. എ എ റഹിം, സ. സു വെങ്കടേശൻ എന്നിവർ പ്രതിനിധി സംഘത്തിന്റെ ഭാഗമാകും.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50ാം വർഷത്തിൽ ജനാധിപത്യ സംരക്ഷണ പരിപാടികൾ സംഘടിപ്പിക്കുകയും നിലവിലെ സർക്കാരിന്റെ സ്വേച്ഛാധിപത്യത്തെ തുറന്നുകാട്ടുകയും ചെയ്യും. അടിയന്തരാവസ്ഥയിൽ ആർഎസ്എസിന്റെ പങ്ക് തുറന്നുകാട്ടാൻ ഈ അവസരം ഉപയോഗിക്കും. ഗാസയുടെ സമ്പൂർണ്ണ നാശവും അധിനിവേശവും ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ തുടർച്ചയായ വംശഹത്യയെ സിപിഐ എം അപലപിച്ചു. ഇസ്രയേലുമായുള്ള സൈനിക, സുരക്ഷാ ബന്ധങ്ങൾ ബിജെപി സർക്കാർ വിച്ഛേദിക്കുകയും ആയുധ കയറ്റുമതി നിർത്തലാക്കുകയും വേണം. പലസ്തീനിന്റെ കാര്യത്തിൽ ഐക്യദാർഢ്യം ആവർത്തിക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ദീർഘകാല വിദേശനയ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും വേണം.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രതികരണം മാതൃകാപരമായിരുന്നു. എല്ലാവരും അക്രമത്തിനെതിരെ സ്വമേധയാ പ്രതിഷേധിച്ചു. എന്നാൽ ഹിന്ദുത്വ ശക്തികൾ ഹീനമായ ഭീകരാക്രമണത്തെ മുതലെടുത്ത് മുസ്ലിങ്ങൾക്കും കശ്മീരികൾക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്താനാണ് ശ്രമിച്ചത്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം പ്രധാനമന്ത്രിയും ബിജെപിയും ഈ സൈനിക നടപടിയെ പക്ഷപാതപരമായ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിച്ചു. തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഓപ്പറേഷനെ പ്രധാനമന്ത്രി ഉപയോഗിച്ചെന്ന് ബീഹാറിലും പശ്ചിമ ബംഗാളിലും നടത്തിയ പ്രസംഗങ്ങളിൽ നിന്ന് വ്യക്തമായി.
ഇതിനു പുറമെ സർക്കാരിൽ നിന്ന് ഉടനടി ഉത്തരം ആവശ്യമുള്ള നിരവധി ചോദ്യങ്ങളുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ജമ്മു കശ്മീരിലെ സ്ഥിതി സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് സർക്കാർ വീമ്പിളക്കുകയാണ്. സർക്കാരിന്റെ തെറ്റായ ഈ സമീപനം ഗുരുതരമായ സുരക്ഷാ വീഴ്ചകൾക്കാണ് കാരണമായത്. ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകരതയെ ചെറുക്കുന്നതിനുള്ള ആദ്യ പാഠം ജനങ്ങളുടെ ഐക്യം കെട്ടിപ്പടുക്കുക, ആവശ്യമായ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുക, ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നിവയാണ്.
മെയ് 10 ന് വെടിനിർത്തൽ പ്രഖ്യാപനം നടന്ന രീതിയെക്കുറിച്ചും സംശയാസ്പദമായ ചോദ്യങ്ങളുണ്ട്. വെടിനിർത്തലിന് അമേരിക്ക ഇടപെട്ടുവെന്ന് പ്രസിഡന്റ് ട്രംപ് ആവർത്തിച്ച് പറയുന്നു. ഈ അവകാശവാദത്തിനെ യാതൊരു തരത്തിലുള്ള പ്രതികരണവും ഉയർന്നുവന്നിട്ടില്ല. ഈ വിഷയത്തിലുള്ള അമേരിക്കൻ ഇടപെടലിനെ ശക്തമായി അപലപിക്കുന്നു. ഇത്തരം ബാഹ്യ ഇടപെടലുകൾ രാജ്യത്തിന്റെ രാഷ്ട്രീയ സമവായത്തിന് എതിരാണ്.
ഭീകരാക്രമണത്തെയും അനന്തര സംഭവങ്ങളെപ്പറ്റിയും ചർച്ച ചെയ്യുന്നതിനായി മുഴുവൻ പ്രതിപക്ഷവും ആവശ്യപ്പെട്ടതുപോലെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാർ വിസമ്മതിച്ചത് അപലപനീയമാണ്. പാർലമെന്റ് വിളിച്ചുകൂട്ടുന്നതിനുപകരം, പ്രധാനമന്ത്രി രാജ്യമെമ്പാടും സഞ്ചരിച്ച് തീവ്രദേശീയത ഉയർത്തിക്കൊണ്ടുവന്നുകൊണ്ട് രാഷ്ട്രീയ നേട്ടം കൈവരിക്കാനാണ് ശ്രമിച്ചത്. ഓപ്പറേഷൻ വിജയകരമാണെന്നും ലക്ഷ്യങ്ങൾ നേടിയിട്ടുണ്ടെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി തന്റെ എല്ലാ പ്രസംഗങ്ങളിലും പറയുന്നത് ഓപ്പറേഷൻ അവസാനിപ്പിച്ചിട്ടില്ലെന്നും താൽക്കാലികമായി നിർത്തിവച്ചിരിക്കുക മാത്രമാണെന്നുമാണ്. ഇതിലൂടെ ഈ ഓപ്പറേഷനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനാണ് മോദി ഉദ്ദേശിക്കുന്നത്.
ഭീകരതയെ അവസനിപ്പിക്കാൻ സൈനിക മാർഗങ്ങൾ മാത്രം മതിയാകില്ല. ഭീകരതയെ ചെറുക്കാൻ നയതന്ത്രപരവും രാഷ്ട്രീയപരവുമായ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ സമീപനം തീവ്രവാദ ശക്തികളെ ശക്തിപ്പെടുത്താനും വർഗീയ വിഭജനം വർധിപ്പിക്കാനും ഉതകുന്നതാണ്. ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പടർത്തിക്കൊണ്ട് ബിജെപിയും ആർഎസ്എസും വർഗീയ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ, സൈന്യത്തിന്റെ വക്താവ്, വിദേശകാര്യ സെക്രട്ടറി എന്നിവർക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. അവർക്കെതിരെ നടപടിയെടുക്കുന്നതിനുപകരം, സർക്കാർ നിശബ്ദത പാലിക്കുകയാണുണ്ടായത്. വിദ്വേഷ പ്രചാരണത്തിന് കേന്ദ്രം മൗന പിന്തുണ നൽകി. മുഖ്യധാരാ കോർപ്പറേറ്റ് മാധ്യമങ്ങളിൽ വലിയൊരു വിഭാഗവും വംശീയവും വർഗീയവുമായ വിഷം പ്രചരിപ്പിച്ചു.
മറുവശത്ത്, എല്ലാ വിമർശനാത്മക ശബ്ദങ്ങളെയും നിശബ്ദമാക്കാൻ സർക്കാർ പൊലീസിനെയും അന്വേഷണ ഏജൻസികളെയും അഴിച്ചുവിട്ടു. ഇത്തരം പ്രവർത്തനങ്ങൾ സർക്കാരിന്റെ നവ-ഫാസിസ്റ്റ് സ്വഭാവത്തയാണ് പ്രകടമാക്കുന്നത്. കുടിയേറ്റ മുസ്ലീങ്ങളെ, പ്രത്യേകിച്ച് ബംഗാളി ഭാഷ സംസാരിക്കുന്നവരെ, ബംഗ്ലാദേശികളായി മുദ്രകുത്തി ബലമായി നാടുകടത്തി. ബിജെപി മന്ത്രിമാരും നേതാക്കളും വളരെ അധിക്ഷേപകരമായ പരാമർശങ്ങൾ ഇവർക്കെതിരെ നടത്തി. ഭീകരാക്രമണങ്ങളും വർഗീയ വിദ്വേഷവും രാജ്യത്തെ അസ്വസ്ഥമാക്കുമ്പോൾ, ബിജെപി സർക്കാർ തങ്ങളുടെ കോർപ്പറേറ്റുകൾക്കായി നവലിബറൽ നയങ്ങൾ പിന്തുടരുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്‌എസ്/ബിജെപി വർഗീയ നയങ്ങൾ ഇതിൽനിന്ന് ശ്രദ്ധ തിരിക്കാനും, ജനങ്ങളുടെ ഐക്യം തകർക്കാനുമുള്ളതാണ്.
