Skip to main content

പ്രകൃതിക്ഷോഭങ്ങളിൽ വാസസ്ഥലങ്ങൾക്കും ഉപജീവനമാർഗ്ഗങ്ങൾക്കും നാശനഷ്ടമുണ്ടാകുന്നവർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് 'സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി

ഒരു ആയുസ്സിന്റെ മുഴുവൻ അധ്വാനവും സ്വപ്നങ്ങളും ചേർത്തുവെച്ചാണ് സാധാരണക്കാരനായ ഒരാൾ ഒരു വീട് നിർമ്മിക്കുന്നത്. വീടെന്നത് നമുക്ക് അചേതനമായ വെറുമൊരു കെട്ടിടമല്ല, മറിച്ച് അതു നമ്മുടെ ജീവിതം തുടിക്കുന്ന ഇടമാണ്. അപ്രതീക്ഷിതമായി എത്തുന്ന പ്രകൃതിദുരന്തങ്ങളിൽ ആ വലിയ സ്വപ്നം കണ്മുന്നിൽ തകർന്നു വീഴുമ്പോഴുണ്ടാകുന്നത് വിവരണാതീതമായ വേദനയാണ്. പ്രളയങ്ങളായും ഉരുൾപൊട്ടലായും പ്രകൃതി നമ്മെ പരീക്ഷിച്ച കാലങ്ങളിലെല്ലാം ആ വേദന നാം ഒരുമിച്ച് അനുഭവിച്ചതാണ്.
അത്തരം ഘട്ടങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും കാവലായി മാറാൻ എൽ.ഡി.എഫ് സർക്കാർ ചരിത്രപരമായ പുതിയ ചുവടുവെപ്പ് നടത്തുകയാണ്. പ്രകൃതിക്ഷോഭങ്ങളിൽ വാസസ്ഥലങ്ങൾക്കും ഉപജീവനമാർഗ്ഗങ്ങൾക്കും നാശനഷ്ടമുണ്ടാകുന്നവർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് 'സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി' നടപ്പിലാക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു.
രാജ്യത്തിന് തന്നെ വലിയൊരു ബദൽ മാതൃകയാകുന്ന ഈ 'റിസ്ക് ട്രാൻസ്ഫർ മെക്കാനിസത്തിൽ' ഏറ്റവും ശ്രദ്ധേയം പാവപ്പെട്ടവരോടുള്ള സർക്കാരിന്റെ കരുതലാണ്. സംസ്ഥാനത്തെ 32 ലക്ഷത്തിലധികം വരുന്ന ബിപിഎൽ കുടുംബങ്ങൾക്ക് 'ഇൻഡെമ്നിറ്റി ഇൻഷുറൻസ്' വഴി പൂർണ്ണ പരിരക്ഷ ഉറപ്പാക്കുകയാണ്. ദുരന്തങ്ങളിൽ വീടിനോ ഗൃഹോപകരണങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചാൽ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നേരിട്ട് വീടുടമയ്ക്ക് ലഭിക്കും. കേടുപാടുകൾ തീർത്ത് സ്വന്തം വീട്ടിലേക്ക് തിരികെ കയറുന്നതുവരെ അവർക്ക് വാടകയ്ക്ക് താമസിക്കാനുള്ള സഹായവും ഇതിൽ ഉൾപ്പെടുന്നു. ഇതിനായുള്ള വാർഷിക പ്രീമിയം പൂർണ്ണമായും സർക്കാർ വഹിക്കും. ഒരൊറ്റ മനുഷ്യനും പെരുവഴിയിലാകില്ല എന്ന സർക്കാരിന്റെ ഉറപ്പാണിത്.
ഇതിനോടൊപ്പം തന്നെ 'പാരാമെട്രിക് ഇൻഷുറൻസ്' എന്ന മറ്റൊരു സംവിധാനം കൂടി ഈ പദ്ധതിയുടെ ഭാഗമായി നാം നടപ്പിലാക്കുന്നു. മഴയോ കാറ്റോ നിശ്ചിത പരിധി കടന്നാൽ, അത് ദുരന്തമായി കണക്കാക്കി സർക്കാരിന് ഉടൻ ഇൻഷുറൻസ് തുക ലഭിക്കും. ഓരോ വീടും പ്രത്യേകം പരിശോധിക്കാൻ കാത്തുനിൽക്കാതെ തന്നെ അടിയന്തര ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കും.
പ്രതിവർഷം ഏകദേശം 120.75 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിക്കായുള്ള തുക സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് കണ്ടെത്തുന്നത്. പ്രതിസന്ധികൾക്ക് മുന്നിൽ പകച്ചുനിൽക്കാതെ, അർഹമായ സഹായങ്ങൾ പലയിടത്തുനിന്നും നിഷേധിക്കപ്പെടുമ്പോഴും, ഈ സർക്കാർ ജനങ്ങളെ കൈവിടില്ല എന്ന പ്രഖ്യാപനം കൂടിയാണിത്. കൂടുതൽ കരുത്തോടെ, നാടിനായി നമുക്ക് ഒരുമിച്ചു നിൽക്കാം.

 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.