Skip to main content

വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം – വി എസ്‌, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും

സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു. സമരവും വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം –- വി എസ്‌, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും. അനീതികളോട്‌ സമരസപ്പെടാത്ത, മനുഷ്യപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച, പാവപ്പെട്ടവന്റെ ജീവിത സമരങ്ങളിലെ മുന്നണി പോരാളിയായ കമ്യൂണിസ്റ്റായിരുന്നു സഖാവ്‌ വി എസ്‌. സഖാവിന്റെ വിയോഗം വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത വിടവാണ്‌ കേരളത്തിനുണ്ടാക്കിയിരിക്കുന്നത്‌.
സമരവും ജീവിതവും രണ്ടല്ലെന്നും ഒന്നാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്‌ അച്യുതാനന്ദൻ. ജന്മിത്വത്തിനെതിരായ പോരാട്ടത്തിലൂടെ കേരളക്കരയിൽ ഉദിച്ചുയർന്ന നക്ഷത്രമായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ്‌ പാർട്ടി ലോകത്തിന്‌ നൽകിയ അതുല്യസംഭാവന. അനാഥത്വത്തോട്‌ പൊരുതിയ ബാല്യം മുതൽ ആരംഭിച്ചതാണ്‌ ആ സമരജീവിതം. ജീവിതത്തെ സമരമായി കണ്ട അദ്ദേഹം എക്കാലവും നീതി ലഭിക്കാത്ത മനുഷ്യരുടെ അത്താണിയായി. പുന്നപ്ര–വയലാർ സമരം, കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങൾ, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ളയ്‌ക്കും മതികെട്ടാനിലെ ഭൂമി കയ്യേറ്റത്തിനെതിരായ പ്രതിഷേധം എന്നിവയെല്ലാം വിഎസിന്റെ സമരജീവിതത്തിലെ തിളങ്ങുന്ന അധ്യായമാണ്‌. രാഷ്ട്രീയത്തിനപ്പുറം എല്ലാ മനുഷ്യരുടെയും ജീവിതത്തിലേക്കും മനസിലേക്കും വിഎസ്‌ ഇറങ്ങിച്ചെന്നത്‌ ഒരു പോരാളിയായാണ്‌. ദിവാൻ ഭരണത്തിനെതിരെ നടന്ന തൊഴിലാളി വർഗ സമരങ്ങളെ മുന്നിൽ നിന്ന്‌ നയിച്ച കരുത്തായിരുന്നു ആ മഹാ ജീവിതത്തിന്റെ മൂലധനം. പൊലീസിന്റെ ലാത്തിക്കും തോക്കുകൾക്കും തോൽപ്പിക്കാനാകാത്ത കരുത്തുറ്റ ജീവിതം.

ഭീഷണികൾക്കും അധികാര ദുഷ്പ്രഭുത്വത്തിനും മുന്നിൽ ശിരസ്‌ കുനിക്കാതെ, സ്വയം തെളിച്ച വഴിയിലൂടെയാണ്‌ വിഎസ്‌ കേരളത്തെ നയിച്ചത്‌. ഒരു നൂറ്റാണ്ട്‌ പൂർത്തിയാക്കിയ ആ ജീവിതം അവസാനിക്കുമ്പോഴും വിഎസ്‌ ഇല്ലാത്ത കേരളത്തെക്കുറിച്ച്‌ ചിന്തിക്കാൻ നമുക്കാകില്ല. സ്വാതന്ത്ര്യ സമര സേനാനി, കർഷക, കർഷക തൊഴിലാളി സമരങ്ങളുടെ അതുല്യ സംഘാടകനും അമരക്കാരനും, സിപിഐ എം സംസ്ഥാന സെക്രട്ടറി, പൊളിറ്റ്‌ബ്യൂറോ അംഗം, കേരളത്തിന്റെ മുഖ്യമന്ത്രി, അഴിമതികളോട്‌ പടവെട്ടിയ പ്രതിപക്ഷ നേതാവ്‌.. അങ്ങിനെ ഒറ്റക്കള്ളിയിൽ ഒതുക്കാൻ കഴിയാത്ത ജീവിതമായിരുന്നു വിഎസിന്റേത്‌.
പ്രിയസഖാവിന്റെ വിയോഗം അങ്ങേയറ്റം ദുഃഖവും വേദനയുമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. സഖാവിനൊപ്പമുള്ള അനേകായിരം ഓർമകളാണ്‌ മനസിലേക്ക്‌ ഇരച്ചെത്തുന്നത്‌. വിപ്ലവ കേരളത്തെ മുന്നിൽ നിന്ന്‌ നയിച്ച ധീര സഖാവിന്റെ ഓർമകൾക്ക്‌ മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

വിട പ്രിയസഖാവേ ലാൽസലാം
 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.