Skip to main content

“മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന ഗുരുവചനമാണ് ഹിന്ദു ആയാലേ നല്ല മനുഷ്യനാകൂവെന്ന ഹിന്ദുത്വ വർഗ്ഗീയവാദികളെ കേരളത്തിൽ നിന്ന് അകറ്റിനിർത്തിയതിൽ ഒരു പ്രധാന ഘടകം

“മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന ഗുരുവചനമാണ് ഹിന്ദു ആയാലേ നല്ല മനുഷ്യനാകൂവെന്ന ഹിന്ദുത്വ വർഗ്ഗീയവാദികളെ കേരളത്തിൽ നിന്ന് അകറ്റിനിർത്തിയതിൽ ഒരു പ്രധാന ഘടകം. അതുകൊണ്ട് അവരുടെ ഒരു ദീർഘകാല അജണ്ട ആയിരുന്നു ഗുരുവിനെ ഹിന്ദുത്വവൽക്കരിക്കുക എന്നുള്ളത്. സമീപകാലത്തായി ഗുരുവിനെ കാവി പുതപ്പിക്കാനുള്ള അവരുടെ പരിശ്രമങ്ങൾ കുറച്ചൊക്കെ ഏശിത്തുടങ്ങുകയും ചെയ്തു. ഇവർക്കുനേരെ കൃത്യമായി മർമ്മത്ത് അടിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ശിവഗിരി പ്രസംഗം.

പക്ഷേ, ദൗർഭാഗ്യവശാൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഇത് മനസിലായിട്ടില്ല. മനസിലായാലും വർദ്ധിച്ചുവരുന്ന ഹിന്ദുത്വശക്തികളെ പ്രതിരോധിക്കുന്നതിനേക്കാൾ അദ്ദേഹത്തിനു താല്പര്യം സർക്കാരിനെ അടിക്കാൻ എന്തും വടിയാക്കുകയെന്നതിനാണ്. അദ്ദേഹം പറയുന്നതുപോലെ സനാതന ധർമ്മത്തിൽ വേദങ്ങളും ഉപനിഷത്തുക്കളുമെല്ലാം ഉണ്ടാകാം. പക്ഷേ, സനാതന ധർമ്മത്തെക്കുറിച്ചുള്ള ഏത് വ്യാഖ്യാനത്തിലെയും ഒരു പൊതുഘടകം ജാതി ഉച്ചനീചത്വമായിരിക്കും. മുഖ്യമന്ത്രി പറഞ്ഞതുപോലെ “ചാതുർവർണ്യ വ്യവസ്ഥ ഉടനീളം ചോദ്യം ചെയ്യുന്നതും ധിക്കരിക്കുന്നതുമായിരുന്നു ഗുരുവിന്റെ സന്യാസ ജീവിതം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുദ്‌ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിക്കുള്ളിൽ രൂപപ്പെട്ടുവന്ന സനാതന ധർമ്മത്തിന്റെ വക്താവാകും? വർണവ്യവസ്ഥയ്ക്ക് എതിരായ ധർമ്മമാണ് ഗുരു ഉയർത്തിപ്പിടിച്ചത്.” പ്രതിപക്ഷനേതാവിന്റെ പ്രസ്താവന ഗുരുവിനെ കാവിപുതപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള കൈത്താങ്ങായി.

മതാതീത ആത്മീയതയാണ് ശ്രീനാരായണ ദർശനത്തിന്റെ മുഖമുദ്ര. ഇതോടൊപ്പം ഓർക്കേണ്ടുന്ന മറ്റൊരു സംഭവംകൂടിയുണ്ട്. ഗുരു സൂക്തത്തെ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് വ്യാഖ്യാനിച്ച സഹോദരൻ അയ്യപ്പനോട് ഒരു അപ്രീതിയും ഗുരുവിന് ഉണ്ടായില്ല. തന്റെ ഏറ്റവും വത്സലശിഷ്യനായി സഹോദരൻ അയ്യപ്പൻ തുടർന്നു. കാരണം ഗുരു ജ്ഞാനയോഗി മാത്രമായിരുന്നില്ല. കർമ്മയോഗി കൂടിയായിരുന്നു. ദൈവനിഷേധിയായ അയ്യപ്പന്റെ കർമ്മം തന്റെ ധർമ്മത്തിന്റെ ഭാഗമായി ഗുരു കണ്ടു.

ഇതുകൊണ്ടാണ് കേരളത്തിന്റെ നവോത്ഥാനപാരമ്പര്യത്തിൽ നാം ഗുരുവിനോട് ഏറ്റവും കടപ്പെട്ടിരിക്കുന്നത്. സാമൂഹികമായ ഉച്ചനീചത്വങ്ങളെയും അന്ധവിശ്വാസങ്ങളെയും കേവലം സാമുദായികമായല്ല അദ്ദേഹം വീക്ഷിച്ചത്. തുല്യത, സമത്വം, മനുഷ്യാന്തസ് എന്നിങ്ങനെയുള്ള ഉയർന്ന മൂല്യബോധം സ്വാംശീകരിക്കുകയും അതനുസരിച്ച് എല്ലാ മനുഷ്യർക്കും ബാധകമായ പൊതുതത്ത്വങ്ങൾ ആവിഷ്കരിക്കുകയുമാണ് ഗുരു ചെയ്തത്.

2016-ലെ പിണറായി വിജയൻ സർക്കാരിന്റെ ആദ്യത്തെ ബജറ്റിന്റെ ഒന്നാമത്തെ ഖണ്ഡിക ഉദ്ദരിക്കട്ടെ-

“നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾ‍പ്പെടുന്നില്ല എന്ന് ശ്രീ നാരായണ ഗുരു വിളംബരം ചെയ്തതിന്‍റെ നൂറാം വാർ‍ഷികമാണ് ഇക്കൊല്ലം. കഴിഞ്ഞ നൂറാണ്ടത്തെ കേരളത്തെ നിർ‍ണയിക്കുന്നതിൽ‍ സർ‍വ്വപ്രധാനമായ പങ്കുവഹിച്ച ഒരു പ്രഖ്യാപനമാണിത്. ഈ പ്രഖ്യാപനത്തെ കേരളത്തിലെ ജനങ്ങൾ‍ ഇന്നും പിന്തുടരുന്നുവെന്ന് ആവർ‍ത്തിച്ചു പ്രഖ്യാപിച്ച ഒരു തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്നത്തെ സർ‍ക്കാർ‍. എന്നത്തെയുംകാൾ‍ ഊക്കോടെ സർവ്വസന്നാഹവുമൊരുക്കിവന്ന എല്ലാ ജാതി വർ‍ഗ്ഗീയശക്തികളെയും കേരളത്തിലെ ജനങ്ങൾ‍ തള്ളിക്കളഞ്ഞു. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം ഉയർ‍ത്തിപ്പിടിച്ചു. സാമൂഹ്യജീവിതത്തിൽ മാത്രമല്ല, രാഷ്ട്രീയ സാമ്പത്തിക ദർ‍ശനത്തിലും കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് ഒരു വീക്ഷണമുണ്ട്.

സർ‍, എന്റെ വിദ്യാഭ്യാസ കാലത്തെ പഠനവിഷയങ്ങളിലൊന്ന് ശ്രീനാരായണ പ്രസ്ഥാനത്തിലെ ജാതീയതയും വിപ്ലവാത്മകതയേയും കുറിച്ചായിരുന്നു. വിപ്ലവാത്മകത ഏറ്റവും ഉന്നതിയിലെത്തിയ നിമിഷങ്ങളിലൊന്നാണ് പ്രത്യേക ജാതിയിലോ മതത്തിലോ താൻ‍ ഉൾ‍പ്പെടുന്നില്ല എന്ന് ഗുരുവിന്‍റെ പ്രഖ്യാപനം. ജാതീയ തിമിരം ബാധിച്ച ചില പ്രമാണിമാർ‍ ഇക്കാലത്താണ് ഗുരുവിനെ തിരസ്കരിച്ചതും എതിരായി കേസുപോലും ഫയൽ‍ ചെയ്തതും. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നതും അതിനെ മുമ്പോട്ടു കൊണ്ടുപോകുന്നതുമായിരിക്കും ഞങ്ങളുടെ സര്‍ക്കാര്‍.”

മുഖ്യമന്ത്രി പിണറായി വിജയന്റെ 2024-ലെ ശിവഗിരി പ്രസംഗം കേരളത്തിലെ ഹിന്ദുത്വ ശക്തികൾക്ക് എതിരായിട്ട് ആശയപരമായ സന്ധിയില്ലാ പോരാട്ടത്തിനു വീര്യം പകരും. മതനിരപേക്ഷതയെ സംരക്ഷിക്കുന്നതിനായുള്ള ഈ യജ്ഞത്തിൽ എല്ലാ ശ്രീനാരായണീയരും അണിചേരും.
 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.