1998 ഡിസംബർ ആറിന് അയോധ്യയിൽ 450 വർഷക്കാലത്തെ പഴക്കമുള്ള ബാബറി മസ്ജിദ് തകർത്തുകൊണ്ടാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലൂടെ ബിജെപി വളരുകയും 2014-ൽ അധികാരത്തിൽ എത്തുകയും ചെയ്തത്. മതവും വിശ്വാസവും ദുരുപയോഗം ചെയ്താണ് ബിജെപിയുടെ അധികാര കയറ്റം. ഏഴ് മതങ്ങളുള്ള ഇന്ത്യയിൽ എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന. മതനിരപേക്ഷത ഭരണഘടനയുടെ നട്ടെല്ലാണ്.
ബിജെപിയാവട്ടെ വർഗ്ഗീയവാദികളുടെ താവളവും. ക്ഷേത്രങ്ങളെയും ദൈവങ്ങളെയും ഉപയോഗിക്കുന്നത് വിശ്വാസികൾക്ക് വേണ്ടിയല്ല. അധികാരത്തിൽ എത്താനുള്ള കുറുക്കുവഴികൾ മാത്രമാണ്. അയോധ്യയിലെ ക്ഷേത്രനിർമ്മാണവും മറ്റു മുസ്ലിം ആരാധനാലയങ്ങൾ ക്ഷേത്രങ്ങൾ ആക്കണമെന്നുള്ള ആവശ്യവും ഈ നീക്കങ്ങളുടെ ഭാഗമാണ്.
അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മിതിക്കായി വിശ്വാസികൾ പണമായും സ്വർണ്ണമായും വെള്ളിയായും നൽകിയത് കോടികളാണ്. ക്ഷേത്രം നിർമ്മിക്കാൻ ബിജെപി സർക്കാരും പണം നൽകി. പ്രധാനമന്ത്രിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ക്ഷേത്രനിർമ്മാണ ഘട്ടത്തിൽ ബിജെപിയുടെയും സംഘപരിവാറിന്റെയും നേതാക്കൾ നടത്തിയ അഴിമതി പ്രധാനമന്ത്രി അറിഞ്ഞില്ലേ? അതോ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുകയാണോ?
അയോധ്യ ക്ഷേത്രത്തിൽ എത്തിയ വിശ്വാസികൾ കാണിക്കയായും കോടികൾ നൽകിയിട്ടുണ്ട്. കണക്ക് ഹാജരാക്കാൻ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത്ത് റായ് അത് ഹാജരാക്കിയില്ല. മുഖ്യപ്രതികളായ ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയെയും ട്രസ്റ്റ് അംഗം അനിൽ മിശ്രയെയും കൽത്തുറുങ്കിൽ അടയ്ക്കുന്നതിനു പകരം രാജിവെച്ച് രക്ഷപ്പെടാൻ സൗകര്യം ഒരുക്കുകയാണോ ബിജെപി സർക്കാർ? ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് പറയുന്ന ബിജെപി മുഖ്യമന്ത്രിയുടെ വിടുവായത്തം ജനങ്ങൾക്ക് ആവശ്യമില്ല. കുറ്റവാളികൾ എത്ര ഉന്നതരായാലും തുറുങ്കിലടയ്ക്കുകയാണ് വേണ്ടത്. കോടികളുടെ അഴിമതി നടത്താൻ സൗകര്യമൊരുക്കിയ യുപി സർക്കാരും ബിജെപി നേതൃത്വവും സമാധാനം പറയണം.
ശ്രീരാമന്റെ വോട്ടും ക്ഷേത്രവും കൊള്ളയടിച്ച് വിശ്വാസികളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘമായ ബിജെപിയെ ഒറ്റപ്പെടുത്തുക.
