Skip to main content

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മരണങ്ങളും നാശനഷ്ടങ്ങളുമാണ് വന്യജീവി ആക്രമണങ്ങളുടെ ഫലമായി കേരളത്തിൽ സംഭവിച്ചത്.

വന്യജീവി ആക്രമണങ്ങൾക്ക് അറുതി വരുത്തുമെന്ന് വാഗ്ദാനം നൽകിയവർ ഇപ്പോൾ മലക്കം മറിയുമ്പോൾ പ്രശ്നബാധിതർ തീർത്തും അരക്ഷിതരാണ്. മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണത്തിനായി സമഗ്ര കർമ്മ പദ്ധതികളാണ് എൽ ഡി എഫ് സർക്കാർ ആവിഷ്കരിച്ചിരുന്നത്. ആ പദ്ധതികൾ പകർത്തി പുതിയ മട്ടിൽ അവതരിപ്പിച്ചതല്ലാതെ നൂതനമായ യാതൊരു പരിഹാരമാർഗവും സർക്കാർ നിർദ്ദേശിക്കുന്നില്ല.

പ്രതിബദ്ധതയോടെയും ശാസ്‌ത്രീയ മാർഗങ്ങളിലൂടെയും നിതാന്ത ജാഗ്രതയിലൂടെയും ഈ വിഷയത്തിൽ ഇടപെട്ട് സംഘർഷം വലിയ തോതിൽ ലഘൂകരിക്കാൻ കഴിഞ്ഞ സർക്കാരിന് സാധിച്ചിരുന്നു. അന്ന് കുറ്റം മുഴുവൻ സംസ്ഥാന സർക്കാരിൽ ചാർത്താൻ ശ്രമിച്ചവരാണ് ഇപ്പോൾ പുതിയ പ്രതിവിധികൾ ഒന്നുമില്ലെന്ന് പറഞ്ഞ് തടിതപ്പുന്നത്.

വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിന് പ്രധാന തടസ്സമായി നിൽക്കുന്നത് 1972-ൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന കേന്ദ്ര വന്യജീവി സംരക്ഷണ നിയമമാണ്. സംസ്ഥാനങ്ങളുടെ പൂർണ്ണ അധികാരത്തിലായിരുന്ന ഈ വിഷയം കൺകറൻ്റ് ലിസ്റ്റിലേക്ക് മാറ്റിയതും അക്കാലത്താണ്.

ഭരണഘടനയുടെ 252-ാം അനുച്ഛേദപ്രകാരം പാർലമെൻ്റ് പാസാക്കിയ ഈ നിയമത്തിലെ 11(1) എ വകുപ്പും, അതുപ്രകാരമുള്ള കർശന നിയന്ത്രണങ്ങളുമാണ് നമ്മുടെ മുന്നിലുള്ള വലിയ വെല്ലുവിളി. നിയമം പാസാക്കിയ കോൺഗ്രസും, അതിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്താൻ തയ്യാറാവാത്ത ബിജെപിയും ഈ വിഷയത്തിൽ ഒരുപോലെ കുറ്റക്കാരാണ്.

എന്നിരുന്നാലും, ഫെഡറൽ വ്യവസ്ഥയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വനമേഖലയിലെ ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകാനാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാരുകൾ ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും, വനം ഭേദഗതി ബില്ലും കഴിഞ്ഞ സർക്കാർ പാസാക്കിയത്. എന്നാൽ ഗവർണർ ഈ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവയ്ക്കുകയും ഒടുവിൽ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തു. കേന്ദ്ര നിയമങ്ങൾ പ്രതിബന്ധമാണെന്ന വനം മന്ത്രിയുടെ മുൻകൂർ ജാമ്യം യുഡിഎഫിൻ്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.

മലയോര ജനതയ്ക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് യുഡിഎഫ് സർക്കാർ പിൻവാങ്ങുന്ന ഈ ഘട്ടത്തിൽ നാല് മനുഷ്യജീവനുകളാണ് നഷ്ടമായത്. ഇത് സർക്കാർ അനാസ്ഥയുടെ വിലയാണെന്ന് ഓർക്കേണ്ടതുണ്ട്. ജനങ്ങളോട് ആത്മാർത്ഥത പുലർത്തിക്കൊണ്ട് വന്യജീവി വിഷയത്തിൽ ഇടപെടാൻ സർക്കാർ തയ്യാറാകണം.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.