Skip to main content

സൈനികരുടെ ജീവന് കേന്ദ്രസർക്കാർ മറുപടി പറയണം

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നാല്പത് സിആർപിഎഫ് ജവാന്മാരുടെ ജീവന് കേന്ദ്ര സർക്കാർ മറുപടി പറയണം. പുറത്തുവന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. പുൽവാമ ആക്രമണസമയത്തെ സാഹചര്യം കേന്ദ്രം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് തനിക്ക് ഉണ്ടായിരുന്ന ആശങ്കകൾ സൂചിപ്പിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് നിശബ്ദനായിരിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് സത്യപാൽ മാലിക് വെളിപ്പെടുത്തിയിരിക്കുന്നത്.

സൈന്യത്തിന്റെ സുരക്ഷിത യാത്രയ്ക്ക് ആവശ്യമായ സാഹചര്യം ഉണ്ടാക്കുന്നതിൽ കേന്ദ്ര സർക്കാരും ആഭ്യന്തര മന്ത്രാലയവും കാണിച്ച അലംഭാവവും കുറ്റകരമായ അനാസ്ഥയുമാണ് നിരവധി ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന് കാരണം. സിആർപിഎഫ് ആവശ്യപ്പെട്ടതനുസരിച്ച് മോദി സർക്കാർ സൈനികരെ വിമാനത്തിൽ എത്തിച്ചിരുന്നുവെങ്കിൽ നാല്പതോളം ജവാന്മാരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. സിആർപിഎഫ് അഞ്ച് വിമാനങ്ങൾ ആവശ്യപ്പെട്ടെങ്കിലും അവ നൽകാൻ ആഭ്യന്തര മന്ത്രാലയം തയ്യാറായില്ല. മനപ്പൂർവം നമ്മുടെ ജവാന്മാരെ മരണത്തിനെറിഞ്ഞുകൊടുത്ത ബിജെപി സർക്കാർ രാജ്യത്തോട് മറുപടി പറയണം.

അതിഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണ് പുൽവാമ ആക്രമണം നടക്കാൻ കാരണമായത്. ഇന്റലിജൻസ് ഏജൻസികൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും സൈനിക കോൺവോയ് റോഡ് മാർഗം യാത്രചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഒന്നും തന്നെ പാലിച്ചില്ല എന്നുമുള്ള ഗുരുതര വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് പുൽവാമ ഭീകരാക്രമണ സമയത്ത് സംസ്ഥാന ഗവർണറായിരുന്ന വ്യക്തിതന്നെയാണ് എന്നുള്ളത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. രാജ്യരക്ഷയെപ്പോലും തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ഉപകരണം മാത്രമായി ഉപയോഗിക്കുന്ന ബിജെപിയും കേന്ദ്ര സർക്കാർ പ്രതിനിധികളും രാജ്യം മുഴുവൻ ചർച്ചയായ വെളിപ്പെടുത്തലിനോട് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ പ്രധാനമന്ത്രി തന്നെ നേരിട്ട് മറുപടി പറയേണ്ടതാണ്.

രാജ്യരക്ഷയെ സംബന്ധിച്ച വിഷയമായതിനാൽത്തന്നെ കക്ഷിരാഷ്ട്രീയ ഭേതമന്യേ രാജ്യത്തെ ജനങ്ങൾ മുഴുവൻ ഈ ദുരന്തങ്ങളിൽ സർക്കാരിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ആ ഘട്ടത്തിൽ സർക്കാർ സ്വീകരിച്ച എല്ലാ നടപടികൾക്കും പൂർണ പിന്തുണയാണ് പ്രതിപക്ഷകക്ഷികൾ ഉൾപ്പെടെ നൽകിയത്. പക്ഷെ ഈ ദുരന്തങ്ങൾ നടക്കാൻ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് വ്യാപക ആശങ്കയും സംശയങ്ങളും ഉയർന്നുവന്നിരുന്നു. അവയോടൊന്നിനോടും സർക്കാർ പ്രതികരിച്ചില്ല എന്നുമാത്രമല്ല ഇതിനെല്ലാം വഴിവെച്ച സുരക്ഷാ വീഴ്ചകൾ ഉക്കുവർത്തിക്കാട്ടാൻ ശ്രമിച്ചവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണ് ആർഎസ്എസ് ബിജെപി നേതൃത്വം ചെയ്തത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള മുഴുവൻ ബിജെപി നേതാക്കന്മാരും ഈ വിഷയങ്ങൾ പ്രചാരണ ആയുധമാക്കുകയും ചെയ്തു. എല്ലാ പൊതുയോഗങ്ങളിലും വാതോരാതെ അതിവൈകാരികമായി ഇക്കൂട്ടർ പറഞ്ഞ പേരുകളാണ് പുൽവാമയും ബാലാക്കൊട്ടും.

സത്യപാൽ മാലിക് ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലുകൾ വലിച്ചുകീറിയിരിക്കുന്നത് രാഷ്ട്രീയ ലാഭത്തിനായി നമ്മുടെ ജവാന്മാരുടെ ജീവൻ പോലും വെച്ച് പന്താടുന്ന ബിജെപിയുടെ ജീർണ മുഖമാണ്. ഈ ഗുരുതര വെളിപ്പെടുത്തൽ ഉയർത്തുന്ന ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാൻ ബിജെപി സർക്കാരിന് സാധിക്കില്ല. സംഘപരിവാർ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം നമ്മുടെ രാജ്യരക്ഷയെത്തന്നെ അപകടത്തിലാക്കുന്നതാണെന്ന തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാവാൻ ഇത് വഴിവെക്കും. ദേശരക്ഷ തങ്ങളുടെ കയ്യിൽ ഭദ്രമാണെന്ന ബിജെപി അവകാശവാദം പൊള്ളയായ വെറും തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായിരുന്നു എന്നും ബിജെപി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം നമ്മുടെ നാടിന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുന്നതാണെന്നുമുള്ള യാഥാർഥ്യം നാട് തിരിച്ചറിയും.

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലുകളിൽ കേന്ദ്ര സർക്കാർ സത്യം പൊതുജനങ്ങളോട് തുറന്ന് പറയുകയും സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യണം.


 

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.