Skip to main content

ബുദ്ധദേബിന്റെ ഓർമകൾ വരുംകാല പ്രവർത്തനങ്ങൾക്ക്‌ വഴിവിളക്കാകും

മുതിർന്ന സിപിഐ എം നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ നിര്യാണത്തിലൂടെ ഒരു കാലഘട്ടമാണ്‌ അവസാനിക്കുന്നത്‌. ഇതിഹാസതുല്യമായ ജീവിതം നയിച്ച അദ്ദേഹത്തിന്റെ വിയോഗം കമ്യൂണിസ്റ്റ്‌ പാർടികൾക്കും രാജ്യത്തിനാകെയും തീരാനഷ്ടമാണ്‌.
അടിയുറച്ച കമ്യൂണിസ്റ്റ്‌ മൂല്യങ്ങളും ലാളിത്യവും മുറുകെ പിടിച്ചുള്ള ജീവിതമായിരുന്നു ബുദ്ധദേവിന്റേത്‌‌. അധികാര സ്ഥാനങ്ങളിൽ ഇരുന്നപ്പോഴും ഒരു ദശാബ്‌ദം പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോഴും അതിൽ മാറ്റമുണ്ടായില്ല. ബംഗാളിന്റെ വികസനത്തിനായി ശക്തമായ നിലപാടുകളാണ്‌ ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹം കൈക്കൊണ്ടത്‌. കാർഷിക മേഖലയിൽ ബംഗാളിലുണ്ടായ വിപ്ലവകരമായ മുന്നേറ്റം വ്യവസായ രംഗത്തും വേണമെന്ന ദീർഘവീക്ഷണമുള്ള നിലപാടായിരുന്നു അദ്ദേഹത്തിന്റേത്‌. ഐടി മേഖലയിലടക്കം നടത്തിയ മുന്നേറ്റം അതിന്‌ തെളിവായി. കൊൽക്കത്തയ്‌ക്ക്‌ ചുറ്റും ഉയർന്ന്‌ നിൽക്കുന്ന ടൗൺഷിപ്പുകൾ അദ്ദേഹത്തിന്റെ സംഭാവനയാണ്‌. ദീർഘകാല വികസനത്തിന്‌ ആവശ്യമായ നയങ്ങളെ എതിരാളികൾ കലാപം കൊണ്ടാണ്‌ നേരിട്ടത്‌. ബുദ്ധദേവിന്റെ നിലപാടുകളായിരുന്നു ശരിയെന്ന്‌‌ പിൽക്കാല ചരിത്രം തെളിയിച്ചു.
ബംഗാളി ഭാഷയിൽ അതീവ പ്രാവീണ്യമുണ്ടായിരുന്നു ബുദ്ധദേവിന്‌. അദ്ദേഹത്തിന്റെ പഠനങ്ങളും വിവർത്തനങ്ങളും സാഹിത്യ ലോകത്തിനുള്ള സംഭാവനയായി മാറി. നിരവധി സാംസ്കാരിക സ്ഥാപനങ്ങളുടെ ശിൽപിയുമായിരുന്നു അദ്ദേഹം.
തലയെടുപ്പുള്ള നേതാവായും ഭരണാധികാരിയായും നിലകൊള്ളുന്നതിനിടെ പലതവണ വധശ്രമങ്ങളെയും അതിജീവിക്കേണ്ടി വന്നു. ജീവൻ പണയപ്പെടുത്തിയും ശരിയായ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിനായി.
കേന്ദ്രസർക്കാർ പത്മഭൂഷൺ നൽകി ആദരിക്കാൻ തീരുമാനിച്ചപ്പോൾ ബുദ്ധദേവ്‌ അത്‌ നിരസിച്ചു. ബഹുമതികൾ പ്രതീക്ഷിച്ചായിരുന്നില്ല തന്റെ പൊതുപ്രവർത്തനമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. നിസ്വാർഥനായ ഒരു പൊതുപ്രവർത്തകനെയും ഭരണാധികാരിയെയുമാണ്‌ ബുദ്ധദേവിന്റെ വിയോഗത്തിലൂടെ നമുക്ക്‌ നഷ്ടമാകുന്നത്‌. അദ്ദേഹത്തിന്റെ ഓർമകൾ പാർടിയുടെ വരുംകാല പ്രവർത്തനങ്ങൾക്ക്‌ വഴിവിളക്കായി തെളിഞ്ഞുനിൽക്കും. പ്രിയസഖാവിന്റെ സ്മരണകൾക്ക്‌ മുന്നിൽ അന്ത്യാഭിവാദ്യമർപ്പിക്കുന്നു. ബംഗാളിലെ പാർടിയുടെയും പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.