Skip to main content

സഖാവ് ടി ശിവദാസമേനോൻറെ ത്യാഗോജ്വലമായ പോരാട്ട സ്‌മരണകൾക്കു മുന്നിൽ അഭിവാദ്യം

സിപിഐ എം നേതാവും മുൻമന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ വിടപറഞ്ഞിട്ട്‌ രണ്ടുവർഷം പൂർത്തിയാകുന്നു. കേരള രാഷ്‌ട്രീയത്തിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം നാടിനുവേണ്ടി നടത്തിയ ഉജ്വല പോരാട്ടങ്ങൾ പ്രിയങ്കരനായ നേതാവാക്കി. അധ്യാപകൻ, അധ്യാപകസംഘടനാ നേതാവ്, സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റംഗം, മന്ത്രി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. സമരമുഖങ്ങളിൽ ആവേശം നിറയ്‌ക്കുന്ന പോരാളി, മികച്ച ഭരണാധികാരി, ഉത്തമ കമ്യൂണിസ്റ്റ്, ഉജ്വലവാഗ്മി തുടങ്ങി സ്വജീവിതംകൊണ്ട് ടി ശിവദാസമേനോൻ ആർജിച്ച വിശേഷണങ്ങൾ നിരവധി.

1932ൽ പഴയ വള്ളുവനാട്ടിലെ മണ്ണാർക്കാട്ട്‌ സമ്പന്ന ജന്മി കുടുംബത്തിൽ പിറന്ന ശിവദാസമേനോൻ ചെറുപ്പത്തിൽത്തന്നെ ജന്മിത്തത്തിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായി. 1955 മുതൽ മണ്ണാർക്കാട് കെടിഎം ഹൈസ്കൂളിൽ അധ്യാപകനായും പിന്നീട് പ്രധാനാധ്യാപകനായും പ്രവർത്തിച്ച മേനോൻ മികച്ച അധ്യാപകനെന്ന നിലയിലും നാടിന്റെ പ്രശംസ പിടിച്ചുപറ്റി. അടിയന്തരാവസ്ഥയ്‌ക്കുശേഷം 1977ൽ പാലക്കാട്ടുനിന്ന്‌ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതുവരെ അധ്യാപനരംഗത്ത്‌ തുടർന്നു.

1987ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതി– ഗ്രാമവികസന മന്ത്രിയായും 96ൽ ധന–- എക്‌സൈസ്‌ മന്ത്രിയായും പ്രവർത്തിച്ചു. പ്രതിപക്ഷ ചീഫ് വിപ്പായും പ്രവർത്തിച്ചു. മലമ്പുഴ മണ്ഡലത്തിന്‌ ചുവപ്പ്‌ കൂട്ടിയാണ്‌ മൂന്നുവട്ടം നിയമസഭയിലെത്തിയത്‌. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റായും ഏറെക്കാലം പ്രവർത്തിച്ചു. വിവിധ വിഷയങ്ങളിലെ ആഴത്തിലുള്ള അറിവും പറയുന്ന കാര്യങ്ങളിലെ വ്യക്തതയും അദ്ദേഹത്തെ ജനങ്ങളുടെ പ്രിയ നേതാവാക്കി. പ്രത്യയശാസ്‌ത്രപരമായ കാര്യങ്ങൾതൊട്ട് ഫലിതങ്ങൾവരെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗം ശ്രദ്ധേയമായിരുന്നു.

1961ൽ മണ്ണാർക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അമ്മാവനെതിരെ കമ്യൂണിസ്റ്റ് സ്ഥാനാർഥിയായാണ് കന്നിയങ്കം. വാശിയേറിയ മത്സരത്തിൽ മേനോൻ ജയിച്ചു. അവിഭക്ത പാർടി പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന മേനോൻ പാർടി ഭിന്നിപ്പിനെത്തുടർന്ന്‌ സിപിഐ എമ്മിൽ ഉറച്ചുനിന്നു. താലൂക്ക് സെക്രട്ടറിയായി. തുടർന്ന് ജില്ലാ കമ്മിറ്റിയിൽ. 1980ൽ ജില്ലാ സെക്രട്ടറിയായി. നായനാർ മന്ത്രിസഭയിൽ രണ്ടുതവണ മന്ത്രിയായിരുന്നു.

മണ്ണാർക്കാട് പെരുമ്പടാരി സർക്കാർ വിദ്യാലയത്തിലെ പ്രാഥമിക പഠനത്തിനുശേഷം കോഴിക്കോട് ബിഇഎം സ്കൂളിലും സാമൂതിരി ഹൈസ്കൂളിലും സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് ബിരുദവും കോഴിക്കോട് ട്രെയ്നിങ് കോളേജിൽനിന്ന് ബിഎഡും നേടി.അധ്യാപക സംഘടനയായിരുന്ന പിഎസ്‌ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിടിഎഫ് വൈസ് പ്രസിഡന്റ്, കെപിടിയു ജനറൽസെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. സഖാവിന്റെ ത്യാഗോജ്വലമായ പോരാട്ട സ്‌മരണകൾക്കു മുന്നിൽ അഭിവാദ്യം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

ശബരിമല സ്വര്‍ണമോഷണത്തില്‍ പങ്കാളികളായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകൻ കെ ബി പ്രദീപ് ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായ സമയത്ത്‌ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ശേഖരിച്ചിട്ടുണ്ടോയെന്ന്‌ അന്വേഷിക്കണം

സ. പിണറായി വിജയൻ

ശബരിമല സ്വര്‍ണമോഷണത്തില്‍ പങ്കാളികളായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകൻ കെ ബി പ്രദീപ് ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായ സമയത്ത്‌ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ശേഖരിച്ചിട്ടുണ്ടോയെന്ന്‌ അന്വേഷിക്കണം. രേഖകൾ കൊണ്ടുപോയിട്ടുണ്ടെങ്കിൽ കണ്ടെടുക്കാൻ പരിശോധന നടത്തണം. നിയമനടപടി സ്വീകരിക്കണം.

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരും വനംമന്ത്രിയും ഉദാസീന നിലപാട്‌ അവസാനിപ്പിക്കണം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരും വനംമന്ത്രിയും ഉദാസീന നിലപാട്‌ അവസാനിപ്പിക്കണം. ഒരാഴ്‌ചക്കകം ആറുപേർ കാട്ടാന ആക്രമണത്തിൽ മരിച്ചിട്ടും ചോദ്യങ്ങളെ പരിഹസിക്കുകയാണ്‌ മന്ത്രി. യുഡിഎഫ്‌ പ്രകടനപത്രികവാഗ്‌ദാനം ചെയ്‌ത 21 ലക്ഷം രൂപ മരിച്ചവരുടെ ആശ്രിതർക്ക്‌ നഷ്‌ടപരിഹാരം നൽകണം.

യുഡിഎഫ്‌ സർക്കാർ സംഘപരിവാറിന്‌ സമ്പൂര്‍ണമായി കീഴടങ്ങി

സ. പിണറായി വിജയൻ

ഒരുമാസം തികയുമ്പോഴേക്കും യുഡിഎഫ്‌ സർക്കാർ സംഘപരിവാറിന്‌ സമ്പൂര്‍ണമായി കീഴടങ്ങി. മതനിരപേക്ഷ വിശ്വാസികളില്‍ ആശങ്കയുണ്ടാക്കുന്ന നടപടിയിൽ യുഡിഎഫ്‌ പ്രതികരിക്കണം.