ക്രൈസ്‌തവർ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരായി രാജ്യവ്യാപകമായി നടത്തിവരുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണങ്ങളെ നിശിതമായി അപലപിക്കുന്നു. ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പുവരുത്തണം. ബജ്‌രംഗ്‌ദൾ, വിഎച്ച്‌പി തുടങ്ങിയ ഹിന്ദുത്വ വർഗീയസംഘടനകളും അവരുടെ സഹസംഘടനകളും ക്രിസ്‌തുമസ് ആഘോഷങ്ങൾ അലങ്കോലമാക്കാൻ ആസൂത്രിതമായ ശ്രമം നടത്തി.
വിവിധയിടങ്ങളിൽ ക്രൈസ്‌തവ വിശ്വാസികളെ ഹീനമായി ആക്രമിച്ചു. ബിജെപി സർക്കാരുകൾ ആക്രമണങ്ങൾ തടയാൻ ബോധപൂർവ്വം നടപടികളെടുത്തില്ലെന്ന് മാത്രമല്ല പലയിടത്തും ആക്രമണങ്ങൾക്ക് ഒത്താശ ചെയ്‌തു. മതനിരപേക്ഷ രാഷ്ട്രത്തിന് പകരമായി ഹിന്ദുരാഷ്ട്രം സ്ഥാപിക്കല്ലെന്ന ആർഎസ്‌എസ്–ബിജെപി നയത്തിന്റെ ഭാഗമായി കൂടിയാണ് ഇത്തരം ആക്രമണങ്ങൾ. ഭരണഘടനയെ മുൻനിർത്തി സത്യപ്രതിജ്‌ഞ ചെയ്‌ത സർക്കാർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുകയും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വേണം.







