Skip to main content

മോദിയുടെ പെട്രോൾ കൊള്ള തുടർക്കഥയാകുന്നു; പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ ശക്തമായ ജനകീയ പ്രതിഷേധം അനിവാര്യമായിരിക്കുന്നു

മോദിയുടെ പെട്രോൾ കൊള്ള തുടർക്കഥ ആയിക്കൊണ്ടിരിക്കുകയാണ്. ഏപ്രിൽ മാസം തുടക്കത്തിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 89.4 ഡോളർ ആയിരുന്നു. ഇന്ന് അത് 73.6 ഡോളറായി കുറഞ്ഞിരിക്കുകയാണ്. 18 ശതമാനമാണ് ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞത്. പക്ഷേ, ഇന്ത്യയിലെ പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ഏപ്രിൽ മാസത്തെ പെട്രോൾ വിലയായ 94.72 രൂപ തന്നെയാണ് ഇപ്പോഴും പെട്രോളിന്റെ വില.
സർക്കാർ അല്ല എണ്ണക്കമ്പനികളാണ് വില നിശ്ചയിക്കുന്നത് എന്നാണ് മോദിയുടെ തൊടുന്യായം. ഇതല്ല പെട്രോൾ വില ഡീറെഗുലേറ്റ് ചെയ്തപ്പോൾ പറഞ്ഞത്. അന്തർദേശീയ മാർക്കറ്റിൽ വില ഉയരുമ്പോൾ നാട്ടിലെ പെട്രോൾ വിലയും ഉയരും. അന്തർദേശീയ മാർക്കറ്റിൽ വില താഴുമ്പോൾ മറിച്ചും. മോദി ഭരണകാലത്ത് പ്രത്യേകിച്ച് കോവിഡ് കാലത്ത് അന്തർദേശീയ ക്രൂഡ് ഓയിൽ വിലകൾ തകർന്നടിഞ്ഞു. പക്ഷേ, അതിന്റെ ഗുണം ഇന്ത്യയിലെ ജനങ്ങൾക്ക് ലഭിച്ചില്ല. കാരണം ക്രൂഡ് ഓയിൽ വില താഴുന്ന മുറയ്ക്ക് മോദി സർക്കാർ പെട്രോളിനു മേലുള്ള നികുതി കൂട്ടിക്കൊണ്ടിരുന്നു.
ബിജെപി അധികാരത്തിൽ വരുമ്പോൾ പെട്രോൾ ലിറ്റർ ഒന്നിനു 9.48 രൂപയായിരുന്നു നികുതി. 2020-ൽ 32.98 രൂപയായി നികുതി. കേന്ദ്രം 3.5 മടങ്ങ് പെട്രോൾ നികുതി വർദ്ധിപ്പിച്ചു. ഡീസലിന് ലിറ്ററിന് 3.56 രൂപയായിരുന്നു നികുതി. 2020-ൽ അത് 31.83 രൂപയായി. കേന്ദ്രം 9 മടങ്ങാണ് ഡീസൽ നികുതി വർദ്ധിപ്പിച്ചത്.
ബിജെപി അധികാരത്തിൽ വരുമ്പോൾ 78000 കോടി രൂപയായിരുന്നു ഈയിനത്തിലുള്ള നികുതി വരുമാനം. 2020-21-ൽ 2.23 ലക്ഷം കോടി രൂപയാണ് നികുതി വരുമാനം. 2014 മുതൽ 2021 വരെ ബിജെപി സർക്കാർ 15 ലക്ഷം കോടി രൂപയാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിലൂടെ ജനങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിന്റെ വിഹിതം സംസ്ഥാനങ്ങൾക്ക് നിഷേധിക്കുന്നതിനു വേണ്ടി സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടുന്ന എക്സൈസ് നികുതിക്കു പകരം സെസും സർചാർജ്ജുമാണ് വർദ്ധിപ്പിച്ചത്.
ഇന്ധനവിലകൾ ഉയർന്ന നിലയിൽ തുടർന്നത് വിലക്കയറ്റത്തിന് ആക്കംകൂട്ടി. വലിയ ജനകീയ പ്രതിഷേധം ഉയർന്നു. അങ്ങനെയാണ് വർദ്ധിപ്പിച്ച നികുതി ഏതാണ്ട് പകുതി വേണ്ടെന്നുവയ്ക്കാൻ ബിജെപി സർക്കാർ നിർബന്ധിതരായത്. വർദ്ധിച്ചത് സെസും സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയുമാണെന്ന് പറഞ്ഞല്ലോ. പക്ഷേ, വെട്ടിക്കുറച്ചത് സംസ്ഥാനങ്ങളുമായി പങ്കിടാൻ ബാധ്യതയുള്ള അടിസ്ഥാന എക്സൈസ് ഡ്യൂട്ടിയാണ്. അങ്ങനെ സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട നികുതി വിഹിതം അങ്ങനെ കേന്ദ്ര സർക്കാരിനുണ്ടായ വരുമാന നഷ്ടത്തിന്റെ 42 ശതമാനം സംസ്ഥാനത്തിന്റെ ചെലവിലായി.
ഏറ്റവും അവസാനം നികുതി കുറച്ചത് ലോകസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മാർച്ച് മാസത്തിലാണ്. രണ്ട് രൂപ പെട്രോളിന് നികുതി കുറച്ചു. ഇപ്പോൾ ഏപ്രിലിനു ശേഷം 18 ശതമാനം ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടുണ്ട്. എണ്ണക്കമ്പനികൾ പെട്രോൾ വില കുറയ്ക്കുന്നില്ല. കൊള്ളലാഭം അടിച്ചെടുക്കുകയാണ്. ഇത് ലാഭവിഹിതമായി മോദിയുടെ ഖജനാവിലേക്ക് എത്തിച്ചേരുന്നു. പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ ശക്തമായ ജനകീയ പ്രതിഷേധം അനിവാര്യമായിരിക്കുന്നു. എണ്ണക്കമ്പനികളെ ചാരി കേന്ദ്ര സർക്കാർ രക്ഷപ്പെടാൻ നോക്കണ്ട. സർക്കാരാണ് എണ്ണക്കമ്പനികളുടെ ഉടമസ്ഥൻ. അതുകൊണ്ട് പൊതുമേഖലാ എണ്ണക്കമ്പനികൾ വില കുറയ്ക്കാൻ നിർദ്ദേശം നൽകുക. റിലയൻസും കുറച്ചോളും.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.