Skip to main content

ബിജെപിയുടെ ഗൂണ്ടായിസത്തെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തു തോൽപ്പിക്കാൻ ഇടതുപക്ഷത്തിന് ശക്തി നൽകണം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ യൂണിയൻ സർക്കാരിന്റെ കൊട്ടേഷൻ സംഘമായ ഇ ഡി അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്വകാര്യ കമ്പനികൾക്ക് നേട്ടമാകുന്ന വിധത്തിൽ 2021-22 ൽ ഡൽഹി സർക്കാർ ആവിഷകരിച്ച മദ്യനയവുമായി ബന്ധപ്പെട്ട കേസാണ്. ഈ നയമാകട്ടെ സർവ്വതും സ്വകാര്യവൽക്കരിക്കുന്ന ബി ജെ പി നയവുമായി ചേർന്നു പോകുന്നതുമാണ്. എന്നാൽ ഈ നയം ഡൽഹി സർക്കാർ പിന്നീട് പിൻവലിക്കുകയും ചെയ്തു.
നൂറുകോടിയുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടിരുന്നതെങ്കിലും രണ്ടുവർഷത്തെ അന്വേഷണ അതിക്രമങ്ങൾ നടത്തിയിട്ടും ഒരുരൂപപോലും കണ്ടെത്താനോ തെളിവ് ശേഖരിക്കുവാനോ ഇ ഡി ക്ക് കഴിഞ്ഞിട്ടില്ല. ഇതേകേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, എം പി സഞ്ജയ് സിംഗ്, എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷവും കേന്ദ്രഏജൻസികൾ ബി ജെ പി യുടെ ഏജന്റുമാരായി നാണമില്ലാതെ പ്രവർത്തിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായിരിക്കണം പദവിയിൽ ഇരിക്കുന്ന ഒരു സംസ്ഥാന മുഖ്യമന്ത്രിയെ രാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. പൊതുസമൂഹത്തിന് മുന്നിൽ പറയാൻ ഒരു തെളിവുമില്ലാതെയാണ് ഈ അതിക്രമം. ഇത് ഭീകരഭരണമല്ലാതെ മറ്റൊന്നുമല്ല.
ഈയിടെ പുറത്തുവന്ന ഇലക്ടറൽ ബോണ്ട് കേസ് വിധിയിലും സോഷ്യൽ മീഡിയയെ വേട്ടയാടാനുള്ള ശ്രമത്തിനെതിരായ കേസിലും ഒക്കെ നീതിപീഠത്തിൽ നിന്ന് യൂണിയൻ സർക്കാരിന് കിട്ടിയത് മുഖമടച്ചുള്ള അടിയാണ്. അങ്ങനെ മുഖം നഷ്ടപ്പെട്ട ജാള്യത മറയ്ക്കാനാണ് ഈവക ജനാധിപത്യവിരുദ്ധ ഇടപാടുകളുമായി ഇറങ്ങിയിരിക്കുന്നത്.
സത്യത്തിൽ കേന്ദ്ര ഭരണകക്ഷി വലിയ അങ്കലാപ്പിലാണ്. 400 സീറ്റ് വിജയിക്കും എന്നൊക്കെ വീമ്പിളക്കുമ്പൊഴും വലിയ ഭയം അവരെ ചൂഴ്ന്ന് നിൽക്കുന്നുണ്ട്. കയ്യിലുള്ള ഭരണം പോകും എന്ന തിരിച്ചറിവ് അവർക്ക് വന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് പേടിപ്പിച്ചും പ്രീണിപ്പിച്ചും പീഢിപ്പിച്ചും ഒക്കെ മറ്റു രാഷ്ട്രീയ പർട്ടികളെയും മാധ്യമങ്ങളെയും ഒക്കെ വരുതിയിൽ നിർത്താൻ നോക്കുന്നത്.
ഈ സാഹചര്യത്തിന്റെ ഗൗരവം കോൺഗ്രസ് തിരിച്ചറിയുന്നില്ല എന്നതാണ് ദയനീയം. നേരത്തേ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ അതിനെതിരായി പ്രതിഷേധിച്ചില്ല എന്ന് മാത്രമല്ല, കെജരിവാളിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോൺഗ്രസ് ചോദിച്ചത്. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കാനോ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനോ കോൺഗ്രസിന് കഴിയുന്നില്ല എന്നത് ദയനീയമാണ്.
ഒരു തെളിവും വെളിവുമില്ലാതെ ഇത്തരം അമിതാധികാര പ്രയോഗങ്ങൾ കേരളത്തിലും ഉണ്ടാകാനാണ് സാധ്യത. ഈ വക ഗൂണ്ടായിസങ്ങളെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തുതോൽപ്പിക്കാൻ നേർക്കുനേർ പോരാടുന്ന ഇടതുപക്ഷത്തിന് ശക്തി നൽകുകയാണ് വേണ്ടത്. ഈ പൊതുതെരഞ്ഞെടുപ്പ് അതിന്നുള്ള അവസരമാകണം. എല്ലാ അമിതാധികാര വാഴ്ചകളെയും ജനശക്തി പിടിച്ചു കെട്ടിയിട്ടുണ്ട് എന്നകാര്യം മറക്കരുത്.
 

കൂടുതൽ ലേഖനങ്ങൾ

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

മെയ് ദിനം നീണാൾ വാഴട്ടെ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനം. മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായ ചൂഷണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലും ഇല്ലാതാക്കി തുല്യതയിൽ പടുത്തുയർത്തിയ ഒരു പുത്തൻ സാമൂഹികക്രമം സാധ്യമാണെന്ന ഓർമപ്പെടുത്തലാണ് ഏതൊരു മെയ് ദിനവും.

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം ഓർമ്മപ്പെടുത്തുന്നത്

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ശോഭാസുരേന്ദ്രൻ, കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു

പാർടിയേയും തന്നെയും അധിക്ഷേപിക്കുന്നതിന് വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ബിജെപി നേതാവ്‌ ശോഭാസുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു.