Skip to main content

തലശ്ശേരി - മാഹി ബൈപ്പാസ് യാഥാർഥ്യമായി, നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം

അരനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു വിരാമമമിട്ട് തലശ്ശേരി - മാഹി ബൈപ്പാസ് യാഥാർത്ഥ്യമായിരിക്കുന്നു. തലശ്ശേരിലും മാഹിയിലുമുള്ള വീതി കുറഞ്ഞ റോഡുകളിലൂടെ കടന്നു പോകുമ്പോൾ നേരിട്ടിരുന്ന ഗതാഗതക്കുരുക്കിൽ പെടാതെ കുറഞ്ഞ സമയം കൊണ്ട് ആ ദൂരം സഞ്ചരിക്കാൻ ഈ പദ്ധതി സഹായകമാകും. 1973-ൽ ആദ്യമായി ഉയർന്ന ഈ ആവശ്യം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതു വരെ അസാധ്യമായ ഒരു സ്വപ്നം മാത്രമായിരുന്നു. ഇച്ഛാശക്തിയും ജനങ്ങളോടുള്ള പ്രതിബദ്ധതയും കൈമുതലാക്കിയാണ് എങ്ങുമെത്താതെ കിടന്നിരുന്ന ബൈപ്പാസ് നിർമ്മാണം വിജയകരമായി പൂർത്തീകരിക്കാൻ എൽ.ഡി.എഫ് സർക്കാർ മുന്നിട്ടിറങ്ങിയത്.
ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചും പദ്ധതിയുടെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തിയും നിയമപരമായ തടസ്സങ്ങൾ നീക്കിയും 2017-ൽ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. 2022-ല്‍ പദ്ധതിയുടെ 90 ശതമാനവും കഴിഞ്ഞെങ്കിലും റെയിൽവേ നിർമ്മിക്കാനുണ്ടായിരുന്ന പാലത്തിന്റെ നിർമ്മാണം വൈകിയത് പദ്ധതിയുടെ പൂർത്തീകരണത്തിൽ അല്പം കാലതാമസം വരുത്തി. സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിനൊടുവിൽ റെയിൽവേ പാലം പണി പൂർത്തീകരിക്കുകയും ബൈപാസ് ജനങ്ങൾക്ക് തുറന്നു നൽകാൻ സാധിക്കുകയും ചെയ്തു. അതുപോലെത്തന്നെ, 2011-16 കാലയളവിൽ മുന്നോട്ടുള്ള വഴി അടഞ്ഞു പോയിരുന്ന ദേശീയപാതാ വികസനവും എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രം ഇന്നു ദ്രുതഗതിയിൽ പൂർത്തിയാവുകയാണ്.
2013- വിജ്ഞാപനം റദ്ദാക്കി, അധികം വൈകാതെ ഓഫീസ് താഴിട്ടുപൂട്ടി കേരളം വിട്ട ദേശീയ പാത അതോറിറ്റിയെ തിരിച്ചുകൊണ്ടു വന്നത് 2016-ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരായിരുന്നു. അതിനായി നിരന്തരം കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി. ദേശീയ പാത വികസനത്തിന്റെ അടിയന്തര പ്രാധാന്യം കേന്ദ്ര ഗതാഗത മന്ത്രിയെ ബോധ്യപ്പെടുത്തി. നിരവധി തവണ ഇതിനായി രാജ്യ തലസ്ഥാനം സന്ദർശിക്കുകയുണ്ടായി.
ആ ശ്രമങ്ങൾ ഫലം കണ്ടു. ദേശീയപാതാ വികസനത്തിനു വേണ്ടി വരുന്ന സ്ഥലമേറ്റെടുപ്പിന്റെ 25% തുക നൽകിയും സമയബന്ധിതമായി സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയും 45 മീറ്റർ വീതിയുള്ള ദേശീയ പാത എന്ന ‘അസാധ്യമായ പദ്ധതി’ എൽ.ഡി.എഫ് സർക്കാർ യാഥാർത്ഥ്യമാക്കുകയാണ്. 5580 കോടി രൂപയാണ് കേരളം ദേശീയപാത വികസനത്തിനായി ചെലവഴിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഈ ആവശ്യത്തിന് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കേരളമാണെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. പ്രതിസന്ധികൾ മറികടന്നു കേരളം മുന്നോട്ടു പോവുകയാണ്. ഗതാഗത മേഖലയിൽ മികച്ച സൗകര്യങ്ങളൊരുക്കുമെന്ന വാഗ്ദാനം സർക്കാർ പൂർണ്ണമായും നിറവേറ്റും. അതിനായി നമുക്കൊരുമിച്ചു നിൽക്കാം.

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.