Skip to main content

കേരളത്തിന്റെ പ്രതിഷേധം ഫലം കണ്ടു, തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം വെട്ടിക്കുറച്ച 1.5 കോടി തൊഴിൽ ദിനങ്ങൾ പുനഃസ്ഥാപിപിച്ചു

നവകേരള സദസ്സിൽ ഉന്നയിക്കുകയും കേരളമാകെ ഒന്നിച്ചണിനിരക്കുകയും ചെയ്ത ഒരു വിഷയത്തിൽക്കൂടി അനുകൂല തീരുമാനം വന്നിരിക്കുകയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വെട്ടിക്കുറച്ച കേരളത്തിന്റെ ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ കൂടി പുനഃസ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ നിർബന്ധിതമായത്.

ഈ സാമ്പത്തിക വർഷം കേന്ദ്രം ആദ്യം അനുവദിച്ചത് 6 കോടി തൊഴിൽ ദിനങ്ങളായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രം അനുവദിച്ച 9.5 കോടി തൊഴിൽ ദിനങ്ങളുടെ സ്ഥാനത്ത് 9.65 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് മാതൃകയായ സംസ്ഥാനത്തോടായിരുന്നു വിവേചനപരമായ ഈ സമീപനം. മൂന്നരക്കോടി തൊഴിൽ ദിനങ്ങൾ ഒറ്റവർഷം വെട്ടിക്കുറച്ചു. പടിപടിയായി കേരളത്തിനുള്ള തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് എതിരെ സംസ്ഥാനസർക്കാരും തൊഴിലുറപ്പ് തൊഴിലാളികളും വലിയ പ്രതിഷേധം ഉയർത്തി. മന്ത്രിയെന്ന നിലയിൽ ഡൽഹിയിൽ നേരിട്ടെത്തി സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിനെത്തുടർന്ന് രണ്ട് കോടി തൊഴിൽ ദിനങ്ങൾ കൂടി അനുവദിക്കാൻ അന്ന് കേന്ദ്രം നിർബന്ധിതമായി. നവകേരള സദസ്സിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കുന്ന കേന്ദ്രനിലപാട് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചു. ഈ സമ്മർദങ്ങൾക്കൊടുവിലാണ് ഈ വർഷം വെട്ടിച്ചുരുക്കിയ മുഴുവൻ തൊഴിൽ ദിനങ്ങളും കേന്ദ്രത്തിനു പുനസ്ഥാപിക്കേണ്ടിവന്നത്.

കേന്ദ്രം അനുവദിച്ച 8 കോടി തൊഴിൽ ദിനങ്ങൾ ഈ കഴിഞ്ഞ മാസം തന്നെ കേരളം പൂർത്തിയാക്കിയിരുന്നു. തൊഴിൽ ദിനങ്ങൾ 10.7 കോടിയായി ഉയർത്തണമെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തോട് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനം വിവിധ ഘടകങ്ങളിൽ കൈവരിച്ച പുരോഗതി വിലയിരുത്തിയതിന്റെയും, വലിയ സമ്മർദ്ദം ഉയർന്നതിന്റെയും പശ്ചാത്തലത്തിൽ ജനുവരി 10ന് ചേർന്ന കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ എംപവേർഡ് കമ്മിറ്റിയാണ് ലേബർ ബഡ്ജറ്റ് 9.5 കോടിയായി വർദ്ധിപ്പിച്ചത്. ഈ തൊഴിൽ ദിനങ്ങൾ കേരളം മറികടക്കുകയാണെങ്കിൽ, വീണ്ടും തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചു നല്കുമെന്നും കേന്ദ്ര ഗ്രാമവികസന സെക്രട്ടറി ഉറപ്പ് നൽകിയിട്ടുണ്ട്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് ഏറ്റവും മാതൃകാപരമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. പദ്ധതി നടത്തിപ്പിൽ മികവിന്റെ എല്ലാ സൂചികകളിലും കേരളമാണ് മുന്നിൽ. ട്രൈബൽ പ്ലസ്, നീരുറവ് പോലുള്ള മാതൃകാ പദ്ധതികളും തൊഴിലുറപ്പുമായി ചേർന്നു കേരളം ഏറ്റെടുക്കുന്നു. സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിംഗ് ഈ വർഷത്തെ ആദ്യ പകുതിയിലും കേരളം പൂർത്തിയാക്കി. ഈ നേട്ടം തുടർച്ചയായി കൈവരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ ഏക സംസ്ഥാനവും കേരളമാണ്. ഇങ്ങനെ മുന്നേറുന്ന കേരളത്തെ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ച് വെല്ലുവിളിക്കുകയായിരുന്നു കേന്ദ്രം ചെയ്തുകൊണ്ടിരുന്നത്. പത്തരക്കോടി തൊഴിൽ ദിനങ്ങൾ രണ്ട് വർഷം മുൻപേയാണ് ഒമ്പതര കോടിയായി വെട്ടിച്ചുരുക്കിയത്, അത് വീണ്ടും ആറ് കോടിയായി ഇക്കുറി വെട്ടിച്ചുരുക്കുകയായിരുന്നു. ഇതിനെതിരെ കേരളമാകെ നടത്തിയ ചെറുത്തുനിൽപ്പാണ് ഇപ്പോൾ ഫലപ്രാപ്തിയിൽ എത്തിനിൽക്കുന്നത്. കേരളത്തിന് അർഹമായ തൊഴിൽ ദിനങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടങ്ങൾ നമുക്ക് തുടരാം.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.