Skip to main content

ന്യൂനപക്ഷങ്ങളെ വംശഹത്യയിലൂടെ ഇല്ലാതാക്കാം എന്ന സംഘപരിവാർ ചിന്തയുടെ പ്രയോഗമാണിപ്പോൾ മണിപ്പൂരിൽ നടക്കുന്നത്

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ വിവസ്ത്രകരാക്കി പരസ്യമായി നടത്തിക്കുന്ന ആൾക്കൂട്ടത്തിന്റെ വീഡിയോ മനുഷ്യത്വമുള്ള ആരെയും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. രണ്ട് ദിവസം മുന്നേ സോഷ്യൽ മീഡിയയിൽ വൈറൽ ആയ വീഡിയോയ്ക്ക് ആധാരമായ സംഭവം നടന്നത് മെയ് 4 നാണ് എന്നാണ് പറയുന്നത്. എന്നാൽ സംഭവം നടന്നിട്ട് രണ്ട് മാസത്തിൽ അധികമായിട്ടും വീഡിയോ പരസ്യമായതിനു ശേഷം മാത്രമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത് എന്നത് മണിപ്പൂരിലെ പ്രശ്നങ്ങളുടെ ഭീകരത വ്യക്തമാക്കുന്നതാണ്.
മെയ് ആദ്യ വാരം ആരംഭിച്ച അക്രമത്തിൽ ഇതുവരെ നൂറ്റി അൻപതിലധികം പേർ കൊല്ലപ്പെട്ടിട്ടും അക്രമത്തെ നിയന്ത്രിക്കാനൊ കുറ്റക്കാർക്ക് എതിരെ കർശന നടപടി എടുക്കാനോ ബിജെപി നേതൃത്വം നൽകുന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ടില്ലെങ്കിൽ വിഷയത്തിൽ നേരിട്ട് ഇടപെടേണ്ടി വരുമെന്ന് ഇന്നലെ ബഹു. സുപ്രീം കോടതിക്ക് പറയേണ്ടി വന്നത് നാം കണ്ടു.
സങ്കുചിതമായ മതരാഷ്ട്ര വാദത്തിന്റെ പ്രത്യയശാസ്ത്രം ഒരു സമൂഹത്തെ എത്രമാത്രം അപരിഷ്കൃതരാക്കും എന്നതിന്റെ തെളിവാണ് മണിപ്പൂരിൽ നിന്നും പുറത്ത് വരുന്നത്. ന്യൂനപക്ഷങ്ങളെ വംശഹത്യയിലൂടെ ഇല്ലാതാക്കാം എന്ന സംഘപരിവാർ ചിന്തയുടെ പ്രയോഗമാണിപ്പോൾ മണിപ്പൂരിൽ നടക്കുന്നത്.
കർഷക സമരത്തിലും, പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തിലും, മണിപ്പൂരിലും എല്ലാം പ്രതിരോധത്തിന്റെ മുൻപന്തിയിൽ നിർണ്ണായ ശക്തിയായി സ്ത്രീകൾ ഉള്ളതായി നമുക്ക് കാണാം. സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്ന സ്ത്രീ വിരുദ്ധ പ്രത്യയശാസ്ത്രത്താൽ നയിക്കുന്ന സംഘപരിവാറിന് ഇത് സഹിക്കാൻ കഴിയുന്നതിനു അപ്പുറത്താണ്. ഈയൊരു പശ്ചാത്തലത്തിൽ കൂടി വേണം മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുള്ള അക്രമത്തെ കാണാൻ.
സംഘപരിവാറിന്റെ ജാതി കേന്ദ്രീകൃതമായ മനുഷ്യത്വ വിരുദ്ധ പദ്ധതി തിരിച്ചറിയാതെ അവരുടെ വാചാടോപങ്ങളിൽ വീഴുന്നവർക്ക് കാലം സമ്മാനിക്കുന്നത് എന്ത് ജീവിതമാണ് എന്നത് കൂടിയാണ് മണിപ്പൂർ നമ്മളെ പഠിപ്പിക്കുന്നത്. സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യത്തെ വേണ്ടവിധത്തിൽ മനസിലാക്കാതെ, അവരുടെ പുറംപൂച്ചുകളിൽ തെറ്റിദ്ധരിക്കപ്പെട്ടോ അധികാരത്തോട് ചേർന്ന് നിൽക്കാനുള്ള താല്പര്യം കൊണ്ടോ കേരളീയ സമൂഹത്തിലും ചിലർ മുൻകാലങ്ങളിൽ ഇല്ലാത്തവിധം അവരോടൊപ്പം ചേരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അക്കൂട്ടർക്കുമുള്ള പാഠമാണ് മണിപ്പൂർ.
മണിപ്പൂരിൽ ഇപ്പോൾ സംഘപരിവാർ നേതൃത്വത്തിൽ നടക്കുന്ന വംശഹത്യയെ എന്ത് വിലകൊടുത്തും ചെറുക്കുക എന്നത് സമകാലീന ഇന്ത്യയിലെ ജനാധിപത്യവാദികളുടെ അടിയന്തര ചുമതലയാണ്. ആ ചുമതല നമുക്ക് നിറവേറ്റേണ്ടതുണ്ട്.

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.