Skip to main content

മൊത്തം നികുതി വരുമാനത്തിൽനിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വിഹിതം ചുരുങ്ങുകയാണ്

കേന്ദ്രബജറ്റിൽ സംസ്ഥാനങ്ങൾക്കുള്ള വിഭവ കൈമാറ്റത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഒരു പ്രസ്താവന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തുകയുണ്ടായി. കേന്ദ്രം സംസ്ഥാനങ്ങളുടെ ക്ഷേമത്തിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട് എന്നും വിഭവ കൈമാറ്റം കുത്തനെ കൂട്ടിയതായും അവർ പറയുകയുണ്ടായി. എന്നാൽ ഈ പ്രസ്താവന സാധൂകരിക്കുന്ന യാതൊരു വിധ കണക്കും നൽകാൻ ശ്രീമതി നിർമ്മല സീതാരാമന് കഴിഞ്ഞിട്ടില്ല. ഏത് വിഭാഗത്തിൽപ്പെട്ട വിഭവ കൈമാറ്റം പരിഗണിച്ചാലും ബജറ്റിലെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ അനുപാതമായി സംസ്ഥാങ്ങൾക്കുള്ള വിഹിതത്തിന്റെ വ്യാപ്തിയിൽ കുറവുണ്ടായതായി യഥാർത്ഥ കണക്കുകൾ പരിശോധിച്ചാൽ കാണാം.

കേന്ദ്രത്തിന് ലഭിക്കുന്ന മൊത്തം നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാരുകൾക്ക് കൈമാറുന്ന വിഹിതം 42 ശതമാനമായി 14-ാം ധനകാര്യ കമ്മീഷൻ ഉയർത്തിയിരുന്നു. എന്നാൽ മൊത്തം നികുതി വരുമാനത്തിൽനിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വിഹിതം ചുരുങ്ങുകയാണെന്ന് ബജറ്റ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വിഹിതം 2018-19ൽ 36.6 ശതമാനം ആയിരുന്നത്, 2021-22ൽ 33.2 ശതമാനവും 2022-23ലെ പുതുക്കിയ എസ്റ്റിമേറ്റിൽ 31.2 ശതമാനവും ആയി കുറഞ്ഞു. 2023-24ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 30.4 ശതമാനം മാത്രമാണ് കേന്ദ്രം നൽകുക. സംസ്ഥാനങ്ങളുമായി പങ്കിടാത്ത സെസ്സുകളുടെയും സര്‍ച്ചാര്‍ജ്ജുകളുടെയും രൂപത്തിലുള്ള പ്രത്യേക ലെവികൾ അധിക ധന സമാഹരണത്തിന് കൂടുതലായി ഉപയോഗിക്കുന്നതിലൂടെയാണ് കേന്ദ്രസർക്കാർ ഈ വഞ്ചന നടത്തുന്നത്. മൊത്തം നികുതി വരുമാനത്തിൽ ഇത്തരം ലെവികളുടെ പങ്ക് 2011-12ലെ പത്തിലൊന്നിൽ നിന്ന് 2021-22ൽ അഞ്ചിലൊന്നായി ഇരട്ടിച്ചു.

നികുതി വിഭജനത്തിൽ ഇടിവ് സംഭവിച്ചത് കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ മാത്രമല്ല, ജിഡിപിയുമായി താരതമ്യപ്പെടുത്തുമ്പോഴും കാണാൻ സാധിക്കും. സമീപകാല ബജറ്റ് ഈ പ്രവണതയുടെ തുടർച്ചയെ പ്രതിനിധീകരിക്കുന്നു. 2022-23നെ അപേക്ഷിച്ച് 2023-24ലെ ജിഡിപി നാമമാത്രമായി 10.5 ശതമാനം കൂടുതലായിരിക്കുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

എന്നാൽ, ബജറ്റ് നിർദേശം അനുസരിച്ച് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനങ്ങളിലേക്കുള്ള നികുതി വിഭജനം 9,48,406 കോടി രൂപയിൽ നിന്ന് 10,21,448 കോടി രൂപയായിട്ടാണ് വർധിക്കുന്നത്. അതായത് 7.7% മാത്രം. ഇത് ജിഡിപിയുടെ വളർച്ചാ നിരക്കിനേക്കാൾ കുറവാണ്. ജിഡിപിയുമായി താരതമ്യപ്പെടുത്തുമ്പോൾ അത്തരം വികേന്ദ്രീകരണത്തിന്റെ വ്യാപ്തി 3.47 ശതമാനത്തിൽ നിന്ന് 3.38 ശതമാനമായി കുറയും.

കൈമാറ്റത്തിന്റെ നികുതി-വിഭജന ഭാഗം നോക്കുകയാണെങ്കിൽ കൈമാറ്റം "കുത്തനെ" ഉയരുന്നു എന്ന ധനമന്ത്രിയുടെ അവകാശവാദം പച്ചക്കളമാണെന്ന് കാണാം. കേന്ദ്രത്തിന് ലഭിക്കുന്ന മൊത്തം നികുതികളുടെ അനുപാതമായും ജിഡിപിയുടെ അനുപാതമായും അത് കുറഞ്ഞു എന്നതാണ് യാഥാർഥ്യം. മൂലധനച്ചെലവിനായി സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായം, വടക്കുകിഴക്കൻ മേഖലയ്ക്കുള്ള പ്രത്യേക സഹായം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും മറ്റ് കേന്ദ്ര പദ്ധതികളുടെയും അക്കൗണ്ടിലെ കൈമാറ്റങ്ങൾ, ആരോഗ്യ മേഖലയ്‌ക്കോ തദ്ദേശ സ്ഥാപനങ്ങൾക്കോ പ്രത്യേക ആവശ്യങ്ങൾക്കായി ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്യുന്ന ഗ്രാന്റുകളും മറ്റും, എന്നിവയെല്ലാം കണക്കിലെടുത്താൽ 2022-23ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കേന്ദ്രം പിരിച്ചെടുക്കുന്ന മൊത്തം നികുതിയിൽ നിന്ന് സംസ്ഥാങ്ങൾക്കുള്ള മൊത്തം കൈമാറ്റം 17.11 ലക്ഷം കോടി രൂപയാണ്. 2023-24ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഇത് 18.63 ലക്ഷം കോടി രൂപയായി ഉയരും. അതായത് 8.88 ശതമാനം.

പക്ഷേ, ഈ വർദ്ധനയും നാമമാത്രമായി ജിഡിപി ഉയരുമെന്ന് അനുമാനിക്കപ്പെടുന്ന 10.5 ശതമാനത്തേക്കാൾ വളരെ താഴെയാണ്. ജിഡിപിയുടെ അനുപാതമെന്ന നിലയിൽ, കേന്ദ്രത്തിൽ നിന്ന് സംസ്ഥാനങ്ങളിലേക്കുള്ള മൊത്തം കൈമാറ്റത്തിന്റെ വിഹിതം 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റിലെ 6.267 ശതമാനത്തിൽ നിന്ന് 2023-24ൽ 6.174% ആയി കുറയും എന്നതാണ് ബജറ്റ് കണക്കുകൾ വ്യക്തമാക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹം

സ. പിണറായി വിജയൻ

മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ പോർട്ടലായ "ന്യൂസ് ക്ലിക്കി"നുനേരെയുള്ള പൊലീസ് നടപടി എന്ന വിമർശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്.

ഡിജിറ്റൽ പഠനത്തിന്‌ സൗകര്യമൊരുക്കാൻ വർഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി

സ. പിണറായി വിജയൻ

ഡിജിറ്റൽ പഠനത്തിന്‌ സൗകര്യമൊരുക്കാൻ വർഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. കണക്ടിവിറ്റി ഇല്ലാത്ത 1284 ഊരുകളിൽ 1083 ഇടത്ത്‌ ഇന്റർനെറ്റ് എത്തിച്ചു. ഇടമലക്കുടിയിൽ കണക്ടിവിറ്റി ഉറപ്പുവരുത്താൻ 4.31 കോടി രൂപ ചെലവഴിച്ചു.

സാധാരണ ജനങ്ങള്‍ക്ക്‌ അത്താണിയാകുന്ന സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സഹകരണ മേഖലയിൽനിന്നും ബഹുജനങ്ങളിൽനിന്നും ശക്തമായ പ്രതിരോധം ഉയര്‍ന്നുവരണം

സ. പുത്തലത്ത് ദിനേശൻ

തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. അത് ശ്രദ്ധയിൽപ്പെട്ടയുടനെ പാര്‍ടിയും സര്‍ക്കാരും അവ പരിഹരിച്ച് നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിച്ചു.

‘തിരികെ സ്‌കൂളി’ലൂടെ കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം ജനഹൃദയങ്ങളിലേക്ക്

സ. കെ കെ ശൈലജ ടീച്ചർ

കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം പുതിയ പരിപാടികളിലൂടെ വീണ്ടും ജനഹൃദയങ്ങളിലേക്ക് എത്തുകയാണ്. തിരികെ സ്‌കൂളിലേക്ക് എന്ന പരിപാടി ഏറെ ആകര്‍ഷകമായ ഒന്നായി മാറുന്നു.