പബ്ലിക് ഡൊമയിനിലുള്ള സ്ഥിതിവിവര കണക്കുകൾ അല്ലാതെ മറ്റൊന്നും പൊതു പ്ലാറ്റ്ഫോമുകളിൽ അപ്പ്ലോഡ് ചെയ്തിട്ടില്ലായെന്നാണ് ബഹുമാനപ്പെട്ട മുൻ പ്ലാനിംഗ് ബോർഡ് ചെയർമാൻ കെ.എം. ചന്ദ്രശേഖരൻ പ്രസ്താവിച്ചിട്ടുണ്ട്.
എന്റെ ചോദ്യം വളരെ ലളിതമാണ്. കേരള സർക്കാരിന്റെ എല്ലാ മാസവും അവസാനമുള്ള ക്യാഷ് ബാലൻസ് പൊതുമണ്ഡലത്തിൽ എവിടെയെങ്കിലും ഉണ്ടോ?
ധനകാര്യ വകുപ്പിലെ സീക്രട്ട് സെക്ഷനിൽ അല്ലേ ഈ ഡാറ്റ ലഭ്യമാകുകയുള്ളൂ? ധനകാര്യ വർഷാവസാനമുള്ള ക്യാഷ് ബാലൻസ് കണക്ക് അല്ലേ പുറത്തുവിടൂ? AI ഉപയോഗിച്ച് തയ്യാറാക്കിയ രണ്ടാം അധ്യായത്തിലെ പട്ടിക 2.2-ൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ ഓരോ മാസാവസാനവും ക്യാഷ് ബാലൻസ് നൽകിയിട്ടുണ്ടല്ലോ. എന്തിന് മെയ് 16-ലെ ക്യാഷ് ബാലൻസിന്റെ കണക്ക് വരെയുണ്ട്. ഇതിന് ആധാരമായ സ്ഥിതിവിവര കണക്കുകൾ എങ്ങനെയാണ് റിപ്പോർട്ട് തയ്യാറാക്കിയവർക്ക് ലഭ്യമായത്?
ഇതിൽ ഇത്രയ്ക്ക് എന്ത് രഹസ്യം ഇരിക്കുന്നു എന്നായിരിക്കും നിങ്ങൾ ചിന്തിക്കുക. കേരളത്തിലെ ട്രഷറിയെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു സുപ്രധാന ഘടകത്തെക്കുറിച്ചുള്ള ധാരണയില്ലാത്തതുകൊണ്ട് ഇത്തരമൊരു സംശയമുയരുന്നത്. കേരള ട്രഷറി ഒരു സേവിംഗ്സ് ബാങ്ക് കൂടിയാണ്. കേരള സംസ്ഥാനം രൂപീകൃതമായകാലം മുതൽ തിരുവിതാംകൂർ ട്രഷറിയുടെ പൈതൃകമെന്ന നിലയിൽ നമുക്ക് മാത്രം ലഭിച്ചിട്ടുള്ള ഒരു അവകാശമാണിത്. അങ്ങനെ അന്നു മുതലുള്ള ട്രഷറിയിലെ മൊത്തം ഡൊപ്പോസിറ്റ് കഴിഞ്ഞ വർഷം എത്രയാണെന്ന് അറിയാമോ?
71,828 കോടി രൂപയാണ്. ഇതാണ് ട്രഷറി സേവിംഗ്സ് ബാങ്കിലെ ഡെപ്പോസിറ്റ്. ഈ തുക സർക്കാരിനെ വിശ്വസിച്ച് ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നതാണ്. വിശ്വാസം നഷ്ടപ്പെട്ടാലോ? ബാങ്ക് തകരുന്നതുപോലെ തന്നെ നമ്മുടെ ട്രഷറി സേവിംഗ്സ് ബാങ്കും തകരും. സർക്കാരിന്റെ ദൈനംദിന വരുമാനത്തിൽ നിന്നും പണം എടുത്ത് ഇടപാടുകാർക്ക് കൊടുക്കേണ്ടി വരും. സർക്കാർ സ്തംഭിക്കും. അതുകൊണ്ടാണ് ഈ കണക്ക് രഹസ്യമായി സൂക്ഷിക്കുന്നത്. ഇത് എടുത്താണ് AI പ്ലാറ്റ്ഫോമിൽ അപ്പ്ലോഡ് ചെയ്തിട്ടുള്ളത്.
പക്ഷേ, ധവളപത്രക്കാർ ഇതുകൊണ്ട് കുലുങ്ങില്ല. കാരണം, അവരെ സംബന്ധിച്ചിടത്തോളം ട്രഷറി ഒരിക്കലും മൈനസിൽ (-) പോകാൻ പാടില്ല. 2011-2013 കാലത്ത് ഒരു ദിവസം പോലും ട്രഷറി ക്യാഷ് ബാലൻസ് കമ്മി അല്ലെങ്കിൽ മൈനസ് (-) ആയിട്ടില്ലായെന്നാണ് അഭിമാനപൂർവ്വം അവകാശപ്പെടുന്നത്.
എന്നാൽ കഴിഞ്ഞ 10 വർഷക്കാലത്തിനിടയിൽ ഈ സ്ഥിതി മാറി. കോവിഡ് കാലത്ത് ഏതാണ്ട് എല്ലാ ദിവസവും മൈനസ് ആയിരുന്നു. അത് കഴിഞ്ഞ് ഇത്തരം ദിനങ്ങളൊന്ന് കുറഞ്ഞെങ്കിലും 2025-ലും 2026-ലും വീണ്ടും കുത്തനെ ഉയർന്നു. ഇതു വലിയ പാതകമാണെന്നാണ് ഈ മാമൂൽ ധനവിദഗ്ദർ പറയുന്നത്.
ട്രഷറി മൈനസിൽ ആയാൽ എന്താണ് കുഴപ്പം? ഇതിനു പ്രതിവിധി റിസർവ് ബാങ്ക് തന്നെയല്ലേ കണ്ടെത്തി തന്നിട്ടുള്ളത്? 3363 കോടി രൂപ വരെ മൈനസ് ആയാൽ റിപ്പോ നിരക്കിനേക്കാൾ 1-2 ശതമാനം കുറവ് പലിശയ്ക്ക് റിസർവ്വ് ബാങ്കിൽ നിന്നും എസ്.ഡി.എഫ് വായ്പയെടുക്കാം. ഇത്ര ചെറിയ പലിശയ്ക്ക് കിട്ടുന്ന തുക സംസ്ഥാനം എന്തിന് വേണ്ടെന്നുവയ്ക്കണം?
ട്രഷറിയിലെ കമ്മി 3363 കോടി രൂപ കടന്നാൽ എന്ത് ചെയ്യും? അതിനും പരിഹാരമുണ്ട്. 2308 കോടി രൂപ വരെ വെയ്സ് ആന്റ് മീൻസ് വായ്പയെടുക്കാം. റിപ്പോ നിരക്കിനേക്കാൾ 1 ശതമാനം ഉയർന്ന പലിശ കൊടുക്കണമെന്നു മാത്രം. അപ്പോഴും കമ്പോള വായ്പയുടെ പലിശയേക്കാൾ എത്രയോ കുറവാണ്. ഈ തുക സംസ്ഥാനം എന്തിന് വേണ്ടെന്നുവയ്ക്കണം?
ഈ അതിർത്തി വെയ്സ് ആന്റ് മീൻസിന്റെ അതിർത്തിയും കടക്കുമ്പോഴാണ് ട്രഷറി ഓവർഡ്രാഫ്റ്റ് ആകുന്നത്. അപ്പോഴും പലിശ റിപ്പോ നിരക്കിനേക്കാളും 2 ശതമാനം കൂടുതലേ ആകൂ. പക്ഷേ, രണ്ടാഴ്ചകൊണ്ട് ഓവർഡ്രാഫ്റ്റ് അടച്ചു തീർക്കണം. അതുകൊണ്ട് നമുക്ക് ഓവർഡ്രാഫ്റ്റിൽ പോകണ്ട. പോയാൽ തന്നെ ജാഗ്രത പുലർത്തിയാൽ മതി. ഓവർഡ്രാഫ്റ്റിൽ നിന്നു പുറത്തുകടക്കാം.
കോവിഡു കാലത്ത് ഫിനാൻസ് സെക്രട്ടറിക്ക് ഞാൻ ഔപചാരികമായി നിർദ്ദേശം കൊടുത്തത് ഓർക്കുന്നു. ഒരു ദിവസം പോലും കേരള ട്രഷറി സർപ്ലസ് ആകരുത്. മറ്റെല്ലാ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു സമീപനമായിരുന്നു അത്. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കോവിഡ് കാലത്തുപോലും കേന്ദ്ര സർക്കാർ അനുവദിച്ച 3 ലക്ഷം കോടി രൂപയുടെ വായ്പാ പണം ചെലവാക്കാതെ കിടക്കുന്നുണ്ടായിരുന്നു. ഒന്ന് ഓർത്തുനോക്കൂ? പട്ടിണിയുടെയും പരിവട്ടത്തിന്റെയും കോവിഡുകാലത്ത് 3 ലക്ഷം കോടി രൂപ വെറുതേ ട്രഷറിയിൽ കിടക്കുന്നു. അതേ. കേരളം മൈനസിലും. കേരളത്തിലെ ജനങ്ങൾക്ക് അതിന്റെ ഗുണം കിട്ടി.
പക്ഷേ, ഇതിൽ ഒരു റിസ്ക് ഉണ്ട്. ഇങ്ങനെ ട്രഷറി എപ്പോഴും മൈനസിൽ ആണെന്നും ഓവർഡ്രാഫ്റ്റ് കുരുക്കിൽപ്പെടാമെന്നുമുള്ള ഭീതി ഉണ്ടായാൽ ട്രഷറി സേവിംഗ്സ് ബാങ്കിൽ നിന്ന് നിക്ഷേപകർ പണം പിൻവലിച്ചുകളയും. അതുകൊണ്ട് ധനമന്ത്രിയെ അല്ലാതെ പുറത്ത് മറ്റാരെയും ട്രഷറിയിലെ ക്യാഷ് ബാലൻസ് അറിയിക്കില്ല. ഇത് എടുത്താണ് പൊതുമണ്ഡലത്തിൽ കൊടുത്തിരിക്കുന്നത്.
യുഡിഎഫ് പറയുന്നത് എന്ത് സംഭവിച്ചാലും ഞങ്ങൾ ട്രഷറിയെ മൈനസിൽ പോകാൻ അനുവദിക്കില്ലായെന്നാണ്. അതുകൊണ്ട് ഇത്തരം സീക്രട്ടുകൾ പുറത്ത് അറിഞ്ഞാലും കുഴപ്പമില്ലെന്നായിരിക്കും. അതെ. വരവും ചെലവും ഒപ്പിച്ച് കാലക്ഷേപം ചെയ്യാം. അതല്ലെങ്കിൽ ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ അനുദിനവും മുറുകിക്കൊണ്ടിരിക്കുന്ന ധനനിയന്ത്രണങ്ങൾക്കുള്ളിൽ വികസനോന്മുഖ ചെലവുകൾ വർദ്ധിപ്പിക്കുന്നതിന് ലഭിക്കുന്നതിനുള്ള എല്ലാ ഉപായങ്ങളും ഉപയോഗപ്പെടുത്താൻ ശ്രമിക്കാം. യുഡിഎഫിന്റെ പുതിയ ധവളപത്ര നയം ട്രഷറിയെ ഞെരുക്കില്ല. പക്ഷേ, ജനങ്ങളുടെ വയറ്റത്തടിക്കും.
