പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തോട്, പ്രത്യേകിച്ചും സിപിഐ എമ്മിനോട് വളരെ വലിയ മമത പുലർത്തിയ പുരോഹിത ശ്രേഷ്ഠനായിരുന്നു ഫാ. ഫ്രാൻസിസ് ആലപ്പാട്ട്. അദ്ദേഹത്തിന്റെ വേർപാടിൽ ഹൃദയത്തിൽ നിറഞ്ഞ ദുഃഖത്തോടെ അനുശോചനം അറിയിക്കുന്നു. എൽഡിഎഫ് സർക്കാരിൻ്റെ തുടർ ഭരണം അദ്ദേഹം ആഗ്രഹിച്ചിരുന്നതായി തനിക്ക് അടുപ്പമുണ്ടായിരുന്ന പത്രപ്രവർത്തകരോടക്കം അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിലെ കത്തോലിക്ക സഭയിൽ എംബിബിഎസ് പാസ്സായ അപൂർവ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൻ്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹം ആ സ്ഥാപനത്തിൻ്റെ വളർച്ചക്കായി ചെയ്ത സേവനങ്ങൾ നിസ്തുലമാണ്. കുറച്ചു മാസങ്ങളായി അദ്ദേഹം ശാരീരിക അവശതകളെ തുടർന്ന് പൂർണ വിശ്രമത്തിലായിരുന്നു. ആലപ്പാട്ടച്ചൻ്റെ ആത്മകഥയായ 'കാസ മുതൽ കഡോവർ വരെ' എന്ന പുസ്തകം അടുത്ത കാലത്ത് പ്രകാശനം ചെയ്യാനുള്ള നിയോഗം എനിക്കായിരുന്നു അദ്ദേഹം പുസ്തകം എഴുതിത്തീർന്നിട്ട് കാലം കുറച്ചായെങ്കിലും സിപിഐ എം ജനറൽ സെക്രട്ടറി വേണം അത് പ്രകാശിപ്പിക്കുവാൻ എന്ന് പറഞ്ഞു നിർബന്ധ പൂർവം കാത്തിരിക്കയായിരുന്നു. ആലപ്പാട്ടച്ചൻ്റെ ആഗ്രഹം പാർടി തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ എന്നെ അറിയിച്ചതിനെ തുടർന്ന് ഒട്ടും വൈകാതെ ഞാൻ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ബഹുമാന്യനായ ആ പുരോഹിത ശ്രേഷ്ഠൻ്റെ അകാല വേർപാടിൽ അഗാധമായ ദു:ഖവും അനുശോചനവും അദ്ദേഹത്തിന്റെ ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും അറിയിക്കുന്നു.
