Skip to main content

പാഠപുസ്തകങ്ങൾ കൃത്യമായി വിതരണം ചെയ്യുക എന്നത് ഒരു വാർത്തയല്ലാതെയാക്കാൻ എൽഡിഎഫ്‌ സർക്കാരിന് കഴിഞ്ഞു

സമൂഹത്തിന്റെ എല്ലാതലങ്ങളിലുമുള്ള കുട്ടികൾ സ്‌കൂളിലെത്തിയ നാടാണ് നമ്മുടേത്. അവർക്കെല്ലാം പഠിക്കുന്നതിനാവശ്യമായ അക്കാദമിക സൗകര്യങ്ങളും നാം ഒരുക്കിയിട്ടുണ്ട്. വ്യത്യസ്തങ്ങളായ പഠനസാമഗ്രികൾ അനായാസേന ലഭിക്കുന്ന സാഹചര്യം നിലവിലുണ്ടെങ്കിലും മഹാഭൂരിപക്ഷം കുട്ടികളും ഇന്നും പാഠപുസ്തകങ്ങളെയാണ് മുഖ്യമായും പഠനത്തിന് ആശ്രയിക്കുന്നത്. അവരുടെ എണ്ണം എത്രയായാലും അവർക്കെല്ലാം ആവശ്യമായ വിദ്യാഭ്യാസ ലക്ഷ്യം നിറവേറ്റുന്ന പ്രവർത്തനങ്ങൾ നടത്തണമെന്നാണ്‌ സർക്കാരിന്റെ അഭിപ്രായം. എന്തെന്നാൽ ഇവരിൽ ബഹുഭൂരിപക്ഷവും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇനിയും പ്രവേശിക്കേണ്ടവരാണ്. അതുകൊണ്ടുതന്നെ നമ്മുടെ നിലവിലെ വിദ്യാഭ്യാസത്തിൽ പാഠപുസ്തകങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. അത് കൃത്യസമയത്ത് ലഭിക്കുകയെന്നത് പഠിതാവിനെ അംഗീകരിക്കലാണ്.

സ്‌കൂൾ തുറക്കുന്നതിനുമുമ്പ്‌ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുവാൻ ഈ സർക്കാരിന് കഴിഞ്ഞ അധ്യയന വർഷങ്ങളിൽ കഴിഞ്ഞിട്ടുണ്ട്. ഈ വർഷവും നമുക്കതിന് കഴിയുന്നു. ഈ അധ്യയന വർഷം പരിഷ്‌കരിക്കാത്ത പാഠപുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. പരിഷ്‌കരിച്ച പാഠപുസ്തകങ്ങളും മെയ് മാസത്തിൽ തന്നെ വിതരണം ചെയ്യാൻ കഴിയും.

പാഠപുസ്തകങ്ങൾ കൃത്യമായി വിതരണം ചെയ്യുക എന്നത് ഒരു വാർത്തയല്ലാതെയാക്കാൻ എൽഡിഎഫ്‌ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പാഠപുസ്തകങ്ങൾ കിട്ടാതിരിക്കുകയും പുസ്തകങ്ങൾ ഫോട്ടോകോപ്പി എടുത്ത് കൊടുക്കുകയും ചെയ്തിരുന്ന സ്ഥിതിയായിരുന്നു. അത്തരം എല്ലാ സാഹചര്യങ്ങളും അവസാനിപ്പിച്ചു.

പാഠപുസ്തക ഉള്ളടക്കങ്ങളിൽ ഇടപെട്ട്‌ സ്വന്തം താൽപ്പര്യങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ ബദൽ പാഠപുസ്തകങ്ങൾ തയ്യാറാക്കുവാനും കേരളത്തിന് കഴിഞ്ഞു. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, സോഷ്യോളജി പുസ്തകങ്ങളിൽ വെട്ടിമാറ്റലുകൾ നടത്തിയപ്പോൾ അവ ഉൾക്കൊള്ളിച്ച് നാലു വിഷയങ്ങളിലാണ് അധിക പുസ്തകങ്ങൾ പുറത്തിറക്കിയത്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും കൃത്യമായി കുട്ടികൾക്ക് വിനിമയം ചെയ്യുന്നതിനും ബദൽ പാഠപുസ്തകങ്ങൾ അനിവാര്യമാണെന്നാണ് അക്കാദമിക സമൂഹം വിലയിരുത്തിയത്.

ദേശീയതലത്തിൽ എൻസിഇആർടി നേതൃത്വത്തിൽ 6 മുതൽ 12 വരെയുള്ള ക്ലാസുകളിൽനിന്ന് വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിക്കുറച്ചപ്പോൾ തന്നെ കേരളം അക്കാദമികമായി പ്രതികരിച്ചിരുന്നു. ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ കേരളം നിർമിക്കുകയാണ്. അതിനാൽ ആ ക്ലാസുകളിലെ വെട്ടിച്ചുരുക്കൽ കേരളത്തെ ബാധിക്കില്ല. എന്നാൽ 11, 12 ക്ലാസുകളിൽ കേരളം എൻസിഇആർടി പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ പുസ്തകങ്ങളിൽ വെട്ടിമാറ്റലുകൾ നടത്തിയപ്പോഴാണ്‌ ബദൽ പാഠപുസ്തകത്തിലൂടെ കേരളം ശക്തമായി പ്രതികരിച്ചത്.
കൃത്യസമയത്ത് പാഠപുസ്തകങ്ങൾ അച്ചടിച്ചു കൊടുക്കുകയെന്നത് ഉത്തരവാദിത്വ ബോധത്തോടെ ഏറ്റെടുക്കുമ്പോൾ അത് കേന്ദ്രീകൃത പാഠപുസ്തകത്തിനുവേണ്ടി ശ്രമിക്കുന്ന കേന്ദ്ര ഭരണാധികാരികൾക്കെതിരെയുള്ള സമരംകൂടിയാണ്. സമൂഹത്തിലെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനും അസമത്വങ്ങളും അനീതികളും വർധിപ്പിക്കുന്ന നിലപാടുകൾ രൂപീകരിക്കാൻ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തുന്നതിനുമെതിരായ ശക്തമായ പ്രതിരോധമാകും നമ്മുടെ പുസ്തകങ്ങൾ.

പാഠ്യപദ്ധതി പരിഷ്‌കരണങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ 1, 3, 5, 7, 9 ക്ലാസുകളിലെ 173 ടൈറ്റിൽ പാഠപുസ്തകങ്ങൾ മെയ് ആദ്യവാരം തന്നെ വിദ്യാലയങ്ങളിലെത്താൻ പോവുകയാണ്. പുതിയ കാലത്തിന്റെ സവിശേഷമായ സാഹചര്യങ്ങളെ പരിഗണിച്ചും വരാൻ പോകുന്ന മാറ്റങ്ങളെ മുന്നിൽ കണ്ടുമാണ് പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ പൂർത്തീകരിക്കുന്നത്. വരുന്ന വേനൽക്കാല അധ്യാപക ശാക്തീകരണം പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്താനും അക്കാദമിക മികവ് വർധിപ്പിക്കുന്നതിനുമുള്ള പരിശീലനമായി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

സ്‌കൂൾ തുറക്കുന്നതോടുകൂടിതന്നെ രക്ഷിതാക്കൾക്കായി തയ്യാറാക്കുന്ന പുസ്തകത്തെ മുൻനിർത്തിയുള്ള പരിശീലനവും ആരംഭിക്കും. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പരിഷ്‌കരണ പ്രവർത്തനങ്ങളാണ് കേരളം ഉയർത്തിപ്പിടിക്കുക എന്ന് തുടക്കംമുതൽ തന്നെ നാം പ്രഖ്യാപിച്ചതാണ്. സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ പാഠപുസ്തകങ്ങളുടെ തുടക്കത്തിലും ഭരണഘടനയുടെ ആമുഖം അച്ചടിക്കുന്നത്. അത് കുട്ടികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.