Skip to main content

പാഠപുസ്തകങ്ങൾ കൃത്യമായി വിതരണം ചെയ്യുക എന്നത് ഒരു വാർത്തയല്ലാതെയാക്കാൻ എൽഡിഎഫ്‌ സർക്കാരിന് കഴിഞ്ഞു

സമൂഹത്തിന്റെ എല്ലാതലങ്ങളിലുമുള്ള കുട്ടികൾ സ്‌കൂളിലെത്തിയ നാടാണ് നമ്മുടേത്. അവർക്കെല്ലാം പഠിക്കുന്നതിനാവശ്യമായ അക്കാദമിക സൗകര്യങ്ങളും നാം ഒരുക്കിയിട്ടുണ്ട്. വ്യത്യസ്തങ്ങളായ പഠനസാമഗ്രികൾ അനായാസേന ലഭിക്കുന്ന സാഹചര്യം നിലവിലുണ്ടെങ്കിലും മഹാഭൂരിപക്ഷം കുട്ടികളും ഇന്നും പാഠപുസ്തകങ്ങളെയാണ് മുഖ്യമായും പഠനത്തിന് ആശ്രയിക്കുന്നത്. അവരുടെ എണ്ണം എത്രയായാലും അവർക്കെല്ലാം ആവശ്യമായ വിദ്യാഭ്യാസ ലക്ഷ്യം നിറവേറ്റുന്ന പ്രവർത്തനങ്ങൾ നടത്തണമെന്നാണ്‌ സർക്കാരിന്റെ അഭിപ്രായം. എന്തെന്നാൽ ഇവരിൽ ബഹുഭൂരിപക്ഷവും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇനിയും പ്രവേശിക്കേണ്ടവരാണ്. അതുകൊണ്ടുതന്നെ നമ്മുടെ നിലവിലെ വിദ്യാഭ്യാസത്തിൽ പാഠപുസ്തകങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. അത് കൃത്യസമയത്ത് ലഭിക്കുകയെന്നത് പഠിതാവിനെ അംഗീകരിക്കലാണ്.

സ്‌കൂൾ തുറക്കുന്നതിനുമുമ്പ്‌ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുവാൻ ഈ സർക്കാരിന് കഴിഞ്ഞ അധ്യയന വർഷങ്ങളിൽ കഴിഞ്ഞിട്ടുണ്ട്. ഈ വർഷവും നമുക്കതിന് കഴിയുന്നു. ഈ അധ്യയന വർഷം പരിഷ്‌കരിക്കാത്ത പാഠപുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. പരിഷ്‌കരിച്ച പാഠപുസ്തകങ്ങളും മെയ് മാസത്തിൽ തന്നെ വിതരണം ചെയ്യാൻ കഴിയും.

പാഠപുസ്തകങ്ങൾ കൃത്യമായി വിതരണം ചെയ്യുക എന്നത് ഒരു വാർത്തയല്ലാതെയാക്കാൻ എൽഡിഎഫ്‌ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പാഠപുസ്തകങ്ങൾ കിട്ടാതിരിക്കുകയും പുസ്തകങ്ങൾ ഫോട്ടോകോപ്പി എടുത്ത് കൊടുക്കുകയും ചെയ്തിരുന്ന സ്ഥിതിയായിരുന്നു. അത്തരം എല്ലാ സാഹചര്യങ്ങളും അവസാനിപ്പിച്ചു.

പാഠപുസ്തക ഉള്ളടക്കങ്ങളിൽ ഇടപെട്ട്‌ സ്വന്തം താൽപ്പര്യങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ ബദൽ പാഠപുസ്തകങ്ങൾ തയ്യാറാക്കുവാനും കേരളത്തിന് കഴിഞ്ഞു. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, സോഷ്യോളജി പുസ്തകങ്ങളിൽ വെട്ടിമാറ്റലുകൾ നടത്തിയപ്പോൾ അവ ഉൾക്കൊള്ളിച്ച് നാലു വിഷയങ്ങളിലാണ് അധിക പുസ്തകങ്ങൾ പുറത്തിറക്കിയത്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും കൃത്യമായി കുട്ടികൾക്ക് വിനിമയം ചെയ്യുന്നതിനും ബദൽ പാഠപുസ്തകങ്ങൾ അനിവാര്യമാണെന്നാണ് അക്കാദമിക സമൂഹം വിലയിരുത്തിയത്.

ദേശീയതലത്തിൽ എൻസിഇആർടി നേതൃത്വത്തിൽ 6 മുതൽ 12 വരെയുള്ള ക്ലാസുകളിൽനിന്ന് വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിക്കുറച്ചപ്പോൾ തന്നെ കേരളം അക്കാദമികമായി പ്രതികരിച്ചിരുന്നു. ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ കേരളം നിർമിക്കുകയാണ്. അതിനാൽ ആ ക്ലാസുകളിലെ വെട്ടിച്ചുരുക്കൽ കേരളത്തെ ബാധിക്കില്ല. എന്നാൽ 11, 12 ക്ലാസുകളിൽ കേരളം എൻസിഇആർടി പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ പുസ്തകങ്ങളിൽ വെട്ടിമാറ്റലുകൾ നടത്തിയപ്പോഴാണ്‌ ബദൽ പാഠപുസ്തകത്തിലൂടെ കേരളം ശക്തമായി പ്രതികരിച്ചത്.
കൃത്യസമയത്ത് പാഠപുസ്തകങ്ങൾ അച്ചടിച്ചു കൊടുക്കുകയെന്നത് ഉത്തരവാദിത്വ ബോധത്തോടെ ഏറ്റെടുക്കുമ്പോൾ അത് കേന്ദ്രീകൃത പാഠപുസ്തകത്തിനുവേണ്ടി ശ്രമിക്കുന്ന കേന്ദ്ര ഭരണാധികാരികൾക്കെതിരെയുള്ള സമരംകൂടിയാണ്. സമൂഹത്തിലെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനും അസമത്വങ്ങളും അനീതികളും വർധിപ്പിക്കുന്ന നിലപാടുകൾ രൂപീകരിക്കാൻ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തുന്നതിനുമെതിരായ ശക്തമായ പ്രതിരോധമാകും നമ്മുടെ പുസ്തകങ്ങൾ.

പാഠ്യപദ്ധതി പരിഷ്‌കരണങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ 1, 3, 5, 7, 9 ക്ലാസുകളിലെ 173 ടൈറ്റിൽ പാഠപുസ്തകങ്ങൾ മെയ് ആദ്യവാരം തന്നെ വിദ്യാലയങ്ങളിലെത്താൻ പോവുകയാണ്. പുതിയ കാലത്തിന്റെ സവിശേഷമായ സാഹചര്യങ്ങളെ പരിഗണിച്ചും വരാൻ പോകുന്ന മാറ്റങ്ങളെ മുന്നിൽ കണ്ടുമാണ് പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ പൂർത്തീകരിക്കുന്നത്. വരുന്ന വേനൽക്കാല അധ്യാപക ശാക്തീകരണം പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്താനും അക്കാദമിക മികവ് വർധിപ്പിക്കുന്നതിനുമുള്ള പരിശീലനമായി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

സ്‌കൂൾ തുറക്കുന്നതോടുകൂടിതന്നെ രക്ഷിതാക്കൾക്കായി തയ്യാറാക്കുന്ന പുസ്തകത്തെ മുൻനിർത്തിയുള്ള പരിശീലനവും ആരംഭിക്കും. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പരിഷ്‌കരണ പ്രവർത്തനങ്ങളാണ് കേരളം ഉയർത്തിപ്പിടിക്കുക എന്ന് തുടക്കംമുതൽ തന്നെ നാം പ്രഖ്യാപിച്ചതാണ്. സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ പാഠപുസ്തകങ്ങളുടെ തുടക്കത്തിലും ഭരണഘടനയുടെ ആമുഖം അച്ചടിക്കുന്നത്. അത് കുട്ടികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.