കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നേട്ടങ്ങളെ ഇകഴ്‌ത്തി കാട്ടിയുള്ള പ്രചരണം ഓരോ കേരളീയനും അപമാനകരമാണ്. ഈ പ്രചാരണത്തിലേതുപോലെ അല്ല കേരളം എന്ന് വിശദീകരിച്ച് യഥാർഥ കേരളത്തെ ലോകസമക്ഷം ‘കേരളീയം’ ഉയർത്തി കാട്ടും. മതനിരപേക്ഷമായി നിലനിൽക്കുന്ന , നമ്മുടെ സമൂഹം കൈവരിച്ച നേട്ടങ്ങളെ ഇകഴ്‌ത്തി കാട്ടി , അവിടേക്ക് വർഗീയതയുടെ വിഷം കുത്തിവയ്‌ക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. ഈ പ്രചരണങ്ങളെ തടയാനുള്ള ഏറ്റവും നല്ലമാർഗം യഥാർഥ കേരളത്തെ അവതരിപ്പിക്കലാണ്.
സാമൂഹിക വികസനത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതന വിദ്യാരംഗത്തുമെല്ലാം നാം കൈവരിച്ച നേട്ടങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കും. എല്ലാവർഷവും അതത് വർഷത്തെ അടയാളപ്പെടുത്തുംവിധം കേരളീയം നടത്താനാണ് ആലോചിക്കുന്നത്. കേരളം അതിന്റെ ചരിത്രപരമായ പ്രത്യേകതകൾ കൊണ്ടും സാംസ്‌കാരിക സവിശേഷതകൾ കൊണ്ടും ആർജിച്ച നേട്ടങ്ങൾ കൊണ്ടും ലോകത്ത് ഒറ്റപ്പെട്ട കോണിലുള്ള അടഞ്ഞ മുറിയായി ഇരുന്നു കൂട. പ്രത്യേകിച്ച് സഹസ്രാബ്‌ദ ഘട്ടത്തിൽ. ലോകത്ത് തന്നെ അത്യപൂർവം ഭാഗങ്ങളിലുള്ള ദേശങ്ങൾക്ക് മാത്രം സ്വായത്തമാക്കാൻ കഴിഞ്ഞ നേട്ടങ്ങൾ ഉള്ള നാടാണ് നമ്മുടേത്. ലോകം ഇത് അറിയേണ്ടതുണ്ട്. കേരളത്തെ ലോകത്തിന്‌മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്. ആ ചിന്ത മുൻനിർത്തിയുള്ളതാണ് കേരളീയം 2023.
കേരളീയത ഒരു വികാരമാകണം. ആ വികാരത്തിൽ കേരളീയർ ആകെ ഒരുമിക്കണം. ഭാരതീയതയുടെ ഭാഗമായി തന്നെ നിൽക്കുന്നതാണ് കേരളീയത. ഭാരതത്തിന് ആകെ അഭിമാനം നൽകുന്ന കേരളീയത. അത് എന്താണെന്ന് ലോകം അറിയണം. കേരളീയത്തിലേക്ക് ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നായി നോബേൽ ജേതാക്കൾ അടക്കമുള്ള അതിപ്രഗൽഭർ എത്തും. അവർ തിരികെപ്പോയി കേരളത്തെ കുറിച്ച് അവരുടെ നാടുകളിൽ പറയുന്നത്, എഴുതുന്നത് കേരളത്തിന്റെ ഭാവിക്കും വളരെ പ്രയോജനപ്പെടും.
