Skip to main content

രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രത്തിലെയും മണിപ്പൂരിലെയും ബിജെപി സർക്കാരുകൾ ചെയ്യുന്ന കാര്യങ്ങൾ പൂർണമായും ദേശതാല്പര്യത്തിന് എതിരാണ്

രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രത്തിലെയും മണിപ്പൂരിലെയും ബിജെപി സർക്കാരുകൾ ചെയ്യുന്ന കാര്യങ്ങൾ പൂർണമായും ദേശതാല്പര്യത്തിന് എതിരാണ്. സങ്കീർണമായ സാമൂഹ്യസാഹചര്യമുള്ള ഒരു സംസ്ഥാനത്ത് തീക്കളി നടത്തുകയാണ് ബിജെപി. മണിപ്പൂരിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും സമാധാനം ഇത് ഇല്ലാതാക്കും എന്നു മാത്രമല്ല, ഇന്ത്യൻ സൈന്യത്തിന്റെ തന്നെ ആത്മവീര്യത്തെ ഇത് കെടുത്തും എന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്.

മണിപ്പുരിലെ നിരോധിത സായുധസംഘമായ കാംഗ്ളേയ് യാവോൽ കൻബാ ലുപ് (കെവൈകെഎൽ) എന്ന മെയ്തി സംഘടനയിലെ പന്ത്രണ്ടു പേരെ, ആൾക്കൂട്ടം പ്രതിഷേധിച്ചു എന്നപേരിൽ സൈന്യത്തിനുതന്നെ വിട്ടയക്കേണ്ടിവന്ന സാഹചര്യം മണിപ്പൂരിനെ സമാധാനത്തിലേക്കല്ല നയിക്കുക. 2015ൽ മണിപ്പുരിൽ ഇന്ത്യൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തെ ആക്രമിച്ച് പതിനെട്ട് സൈനികരെ വധിച്ച ഭീകരവാദി സംഘമാണ് ഇത്.

ഇവരെക്കുറിച്ചുള്ള ഒരു രഹസ്യന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഇവർ ക്യാമ്പ് ചെയ്തിരുന്ന കേന്ദ്രം ഇന്നലെ വളഞ്ഞത് എന്ന് ഇന്ത്യൻ സൈന്യം ഒരു ട്വീറ്റിൽ പറഞ്ഞു. തുടർന്ന് കെവൈകെഎലിന്റെ പന്ത്രണ്ടു കേഡറുകളെ അറസ്റ്റുചെയ്തു. ഇതിനുപുറമേ അവിടെനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും യുദ്ധസമാനമായ സംഭരണശാലകളും ഉൾപ്പടെ സൈന്യം പിടികൂടി. 2015ൽ സൈനികരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൻറെ ആസൂത്രകനായിരുന്ന 'കേണൽ' മൊയിരെങ്ഥേം താംബ എന്ന ആളെ അടക്കമാണ് പിടികൂടിയത് എന്നും തുടർന്ന് ആ സ്ഥലം വളഞ്ഞ ഒരു പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള ആയിരത്തഞ്ഞൂറോളം വരുന്ന ആൾക്കൂട്ടം, സൈന്യത്തിന്റെ നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കാൻ തങ്ങളെ അനുവദിക്കണം എന്ന് ജനക്കൂട്ടത്തോട് നടത്തിയ ആവർത്തിച്ചുള്ള അഭ്യർത്ഥന നിയമവിരുദ്ധ ജനക്കൂട്ടം ചെവിക്കൊള്ളാതെ വന്നതോടെ ഈ മെയ്തി തീവ്രവാദികളെ പ്രാദേശിക നേതാവിന് കൈമാറി എന്നാണ് സൈന്യം ഈ ട്വീറ്റിലൂടെ പറഞ്ഞത്. സംഭവത്തിന്റെ ഒരു ആകാശദൃശ്യം കാണിക്കുന്ന വിഡിയോയും സൈന്യം പുറത്ത് വിട്ടിട്ടുണ്ട്.

ബിജെപിയുടെ രാഷ്ട്രീയനേട്ടത്തിനായി ഇന്ത്യൻ സൈന്യത്തെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത് രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കും. മണിപ്പൂരിലെ കുക്കി ആദിവാസികളും ഭൂരിപക്ഷവിഭാഗമായ മെയ്തികളും തമ്മിലുള്ള സംഘർഷം സങ്കീർണമായ കാര്യമാണ്. രണ്ടു വിഭാഗത്തിലും സായുധസേനകളുണ്ട്. ഈ പ്രശ്നത്തെ ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനായി ആളിക്കത്തിക്കാതെ അവിടെ സമാധാനം ഉണ്ടാക്കുകയാണ് വേണ്ടത്. മണിപ്പൂർ മുഖ്യമന്ത്രി ഉടൻതന്നെ സ്ഥാനം രാജിവക്കണം.

ഇത്രയും ഗുരുതരമായ ഒരു പ്രശ്നം ഒരു സംസ്ഥാനത്ത് നടക്കുമ്പോൾ അതിൽ ഇടപെടാതെ, അതിനെക്കുറിച്ച് മിണ്ടാതെ പ്രധാനമന്ത്രി മാറി നിൽക്കുന്നത് വലിയ വീഴ്ചയാണ്. പ്രധാനമന്ത്രി അടിയന്തിരമായി ഇക്കാര്യത്തിൽ നേരിട്ട് ഇടപെടണം, ഇക്കാര്യത്തെക്കുറിച്ച് ഒരു പ്രസ്താവന നടത്തണം.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.