Skip to main content

വര്‍ഗീയ അജണ്ടകളോട് മൗനം പാലിക്കാതെ ജനാധിപത്യപരമായി പ്രതിരോധിക്കണം

മണിപ്പൂരിലും ഉത്തരാഖണ്ഡിലും അപകടകരമായ രാഷ്ട്രീയമാണ് സംഘപരിവാർ തുടരുന്നത്. ആസൂത്രിതമായ ആക്രമണങ്ങളിലൂടെയും വിദ്വേഷപ്രചാരണങ്ങളിലൂടെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ഹിന്ദുത്വ സംഘടനകൾ ഇരു സംസ്‌ഥാനത്തും ശ്രമിക്കുന്നത്. സംഘപരിവാറിൻറെ ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയത്തോട് ഹിന്ദുമത വിശ്വാസികളിൽ മഹാഭൂരിപക്ഷവും എതിരാണ്. മണിപ്പൂരിൽ ഒരു മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയുണ്ടായി. പാർലമെന്റ് ഉദ്ഘാടന ദിവസം മാത്രം നാല്പത് കുക്കി ഗോത്രക്കാരാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ആകെ അൻപതിനായിരത്തോളം പേരാണ് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നത്.
ഭൂരിപക്ഷമായ മെയ്തി വിഭാഗത്തെ കൂടെ നിർത്തി ഗോത്രവിഭാഗക്കാരായ കുക്കികൾക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് സംഘപരിവാർ നേതൃത്വത്തിൽ അഴിച്ചുവിടുന്നത്.
കുക്കികളും മെയ്തികളും തമ്മിലുള്ള ചരിത്രപരമായ വൈരുധ്യങ്ങളെ അപകടകരമാം വിധത്തിൽ രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണ് ബിജെപി ചെയ്തത്. മെയ്തി വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രി ബിരേൻ സിംഗ് കുക്കികൾക്കുനേരെയുള്ള വംശീയ പ്രചരണങ്ങൾക്ക് ആക്കം കൂട്ടുന്ന രീതിയിൽ പ്രസ്താവനകൾ നടത്തുകയുമുണ്ടായി. ആർഎസ്‌എസ് അനുകൂല സംഘടനകളായ ആരംബായ്‌ തെംഗോൽ, മെയ്‌തീ ലീപുൺ എന്നീ സായുധ സംഘങ്ങളുടെ നേതൃത്വത്തിൽ ഗോത്രവിഭാഗമായ കുക്കികളുടെ ക്രൈസ്തവ ദേവാലയങ്ങൾ നിരന്തരമായി തകർക്കപ്പെടുന്ന സ്‌ഥിതിയാണ് നിലവിലുള്ളത്. പൊലീസിന്റെയും സുരക്ഷാസേനകളുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായം മെയ്തി ആക്രമി സംഘങ്ങൾക്ക് ലഭിക്കുന്നുണ്ട്.
ബിജെപി മണിപ്പൂരിൽ അധികാരത്തിൽ വന്ന 2017 ന് ശേഷമാണ് സംസ്‌ഥാനത്ത് വർഗീയ-വംശീയ സംഘർഷങ്ങൾ രൂക്ഷമായത്. സംഘപരിവാറിന്റെ ഹൈന്ദവ ദേശീയതയുടെ മറ്റൊരു പതിപ്പാണ് മണിപ്പൂരിൽ നിലവിൽ കാണാൻ കഴിയുന്നത്. തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി മണിപ്പൂരിനെ കലാപക്കളമാക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ മതനിരപേക്ഷ മനസ്സുകൾ ശബ്ദമുയർത്തേണ്ടതുണ്ട്.
ക്രൈസ്തവവേട്ടയാണ് മണിപ്പൂരിലെങ്കിൽ ഉത്തരാഖണ്ഡിൽ ആസൂത്രിതമായ മുസ്ലിം വേട്ടയാണ് നടക്കുന്നത്. വ്യാജ "ലൗജിഹാദ്‌" പ്രചാരണം നടത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമത്തിനാണ്‌ സംഘപരിവാർ ഇവിടെ ശ്രമിക്കുന്നത്. "മുസ്ലിങ്ങളില്ലാത്ത ഉത്തരാഖണ്ഡ്‌" എന്ന അങ്ങേയറ്റം വർഗ്ഗീയ ഉള്ളടക്കമുള്ള ക്യാമ്പയിനാണ് ഹിന്ദുത്വ ശക്തികൾ നടത്തുന്നത്. ലൗജിഹാദിനൊപ്പം "വ്യാപാർ ജിഹാദെ"ന്ന പുതിയ വർഗ്ഗീയ വിദ്വേഷ പ്രചാരണത്തിനും സംഘപരിവാർ തുടക്കമിട്ടിട്ടുണ്ട്. എല്ലാ മുസ്ലിം വ്യാപാരികളും തങ്ങളുടെ കടകൾ ഒഴിഞ്ഞുപോകാൻ "ദേവ്‌ഭൂമി രക്ഷാ അഭിയാൻ" എന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ് തിട്ടൂരം പുറപ്പെടുവിച്ചത്. ഇതേ സംഘടനയാണ് മുസ്ലിം വിരുദ്ധ വികാരം ആളിക്കത്തിക്കാനായി ഉത്തരകാശിയിൽ "മഹാപഞ്ചായത്ത്" വിളിച്ചുകൂട്ടാൻ ആഹ്വാനം നൽകിയതും. ഉത്തരകാശിയിലെ മുസ്ലിങ്ങളുടെ കടകളുടെ പുറത്ത് ഹിന്ദുത്വ ഗ്രൂപ്പുകൾ "X" എന്ന് രേഖപ്പെടുത്തിയത് പണ്ട് ജർമ്മനിയിൽ ജൂത ഗൃഹങ്ങളെ തിരിച്ചറിയാൻ നാസികൾ ചെയ്ത
പ്രവൃത്തിയെ അനുസ്മരിപ്പിക്കുന്നുണ്ട്. ഉത്തരകാശിയിൽ നിന്നും മുസ്ലിങ്ങളെ പൂർണ്ണമായും ഒഴിപ്പിക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്ത് അധികാരികൾക്ക് നിവേദനം നൽകിയത്. ഇല്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് റോഡ് ഉപരോധിക്കുമെന്നാണ് ഭീഷണി.
ബിജെപി ഭരിക്കുന്ന രണ്ട് സംസ്‌ഥാനത്ത് നടക്കുന്ന ന്യൂനപക്ഷങ്ങൾക്കെതിരായ ഈ ആസൂത്രിത ആക്രമണങ്ങള്‍ മതരാഷ്ട്രമെന്ന സംഘപരിവാര്‍ അജണ്ടയിലേക്കുള്ള ചുവടുവെപ്പാണ്. മണിപ്പൂരും ഉത്തരാഖണ്ഡും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണശാലകളായി മാറുമ്പോൾ അതിനെ ചെറുക്കേണ്ടത് അനിവാര്യമാണ്. ഈ വര്‍ഗീയ അജണ്ടകളോട് മൗനം പാലിക്കാതെ ജനാധിപത്യപരമായി പ്രതിരോധിക്കുകയാണ് ഇന്നിന്റെ കടമ.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.