Skip to main content

പാചകവാതക വിലയിലെ കുതിച്ചുചാട്ടം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ്‌ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ്‌ കേന്ദ്രസർക്കാർ 14.2 കിലോഗ്രാമിന്റെ ഗാർഹിക സിലിണ്ടറിന്‌ 50 രൂപയും വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോഗ്രാമിന്റെ സിലിണ്ടറിന്‌ 350.50 രൂപയും വർധിപ്പിച്ചത്‌. ഇന്ധന വിലനിർണയാവകാശത്തിൽ ഒരു പങ്കുമില്ലെന്ന്‌ വാദിക്കുന്ന മോദി സർക്കാർ അടുത്തയാഴ്‌ച ഹോളി ആഘോഷിക്കുന്ന ജനങ്ങൾക്ക്‌ അറിഞ്ഞുനൽകിയ സമ്മാനം. വാണിജ്യസിലിണ്ടറിന്റെ വില 25 രൂപ വർധിപ്പിച്ചുകൊണ്ടായിരുന്നു പുതുവർഷത്തിലേക്ക് നമ്മളെ മോദി സർക്കാർ സ്വാഗതം ചെയ്തത്.

ഇതിനു മുമ്പ്‌ ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ്‌ പൂർത്തിയായതിനു പിന്നാലെ കഴിഞ്ഞ വർഷം മാർച്ച്‌ 22ന്‌ പാചകവാതകത്തിന്റെയും പെട്രോളിന്റെയും ഡീസലിന്റെയും വില കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. അന്ന് ഗാർഹിക സിലിണ്ടറിന്റെ വില 50 രൂപയാണ്‌ വർധിപ്പിച്ചത്‌. 2021ൽ അസം, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം എന്നിവടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി അധികം വൈകാതെയാണ് ഗാർഹിക സിലിണ്ടറിന് 25 രൂപ വർദ്ധിപ്പിച്ചത്.

മോദി അധികാരത്തിൽ വരുമ്പോൾ സബ്സിഡിയോടുകൂടിയുള്ള ഗാർഹിക പാചകവാതക സിലിണ്ടറിന് വില 410 രൂപയായിരുന്നു. സബ്സിഡി ഇല്ലാതാക്കിയും വിലകൾ ഉയർത്തിയും അതു പടിപടിയായി ഉയർത്തി. ഇപ്പോൾ പ്രഖ്യാപിച്ച 50 രൂപ വിലവർദ്ധനവടക്കം പാചകവാതകവില സിലിണ്ടറിന് 1110 രൂപ, അതായത് 2.71 മടങ്ങായി. മോദി ഭരണത്തിൽ പാചകവാതകവില വർദ്ധിച്ചത് 171%. കഴിഞ്ഞ 2.5 വർഷത്തിൽ മാത്രമുണ്ടായ വർധനവ് 87%. 350.50 രൂപ വർദ്ധിപ്പിച്ചതോടെ ഒരു വാണിജ്യ സിലിണ്ടറിന് 2124 രൂപയായി ഉയർന്നു. ഇതോടെ, എല്ലാ സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെയും ഇൻപുട്ട് ചെലവ് വർദ്ധിക്കും എന്നും ഇത് കൂടുതൽ വിലക്കയറ്റത്തിന് ആക്കം കൂട്ടും എന്നും ഉറപ്പാണ്.

ആദ്യം സർക്കാർ നിയന്ത്രിച്ചിരുന്ന ഏൽപിജി നിരക്കിലെ നിയന്ത്രണമെടുത്ത് മാറ്റി വിപണി നിരക്കിലാക്കുകയും പിന്നീട് ഗാർഹിക സിലിണ്ടർ ഉപയോഗത്തിനായി കൊടുത്തിരുന്ന സബ്‌സിഡികൾ നിർത്തലാക്കിയും കടുത്ത വഞ്ചനയാണ് മോദി സർക്കാർ ജനങ്ങളോട് ചെയ്തത്. മുൻ കോൺഗ്രസ് സർക്കാർ തുടങ്ങി വച്ച ഈ പ്രക്രിയ മൂലം ഇപ്പോൾ വിലക്കയറ്റം രൂക്ഷമാകാനും സാധാരണക്കാരുടെ വീട്ടുചെലവുകൾ അനിയന്ത്രിതമായി വർധിക്കാനും കാരണമായി. കുതിച്ചുകയറുന്ന വാണിജ്യസിലിണ്ടറിന്റെ നിരക്ക്‌ മൂലം ഭക്ഷണശാലകളിലെ വിലയും താങ്ങാനവാത്ത വിധം വർധിക്കുകയാണ്.

കൗൺസിൽ ഓൺ എനർജി, എൻവിയോൻമെന്റ് ആൻഡ് വാട്ടർ നടത്തിയ പഠനമനുസരിച്ച് രാജ്യത്തെ 70% കുടുംബങ്ങളുടെ പാചകത്തിനായി ഉപയോഗിക്കുന്ന പ്രാഥമിക ഇന്ധനം എൽപിജി ആണ്. 2013 ജൂൺ 1ന് കോൺഗ്രസ് സർക്കാരാണ് പഹൽ (PAHAL - Pratyaksh Hanstantrit Labh Scheme) എന്ന പേരിൽ പാചകവാതകവിലയുടെ സബ്സിഡി ഗുണഭോക്താക്കൾക്കു നേരിട്ടുകൊടുക്കാൻ തുടങ്ങിയത്. എൽപിജി വില നിയന്ത്രണത്തിൽ നിന്ന് പിന്മാറി ഉപഭോക്താക്കൾക്ക് നേരിട്ട് സബ്‌സിഡി വിതരണം ചെയ്യുക എന്ന ആശയം മുൻകോൺഗ്രസ് സർക്കാർ കൈക്കൊണ്ടപ്പോഴേ ഇത് എത്തി നിൽക്കാൻ പോകുന്നത് സബ്‌സിഡികൾ പൂർണ്ണമായി പിൻവലിക്കുന്നതിലേക്ക് ആയിരിക്കും എന്ന് ചൂണ്ടിക്കാട്ടി സിപിഐ എം ആ നിലപാടിനെ എതിർത്തിരുന്നു.

നവലിബറൽ സാമ്പത്തികനയത്തിന്റെ ഭാഗമായി മെക്സിക്കോയിലും മറ്റും സമാനസാഹചര്യങ്ങൾ ഉണ്ടായതിന്റെ വെളിച്ചത്തിൽ ജനക്ഷേമം മുൻനിർത്തി സിപിഐ എം എടുത്ത നിലപാട് ശരിയാണെന്ന് തെളിയിക്കപ്പെടുകയാണ്.

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

രാജസ്ഥാനിൽ മുസ്ലിങ്ങൾക്കെതിരെ പ്രധാനമന്ത്രി നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധം തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം

സ. പിണറായി വിജയൻ

രാജസ്ഥാനിൽ മുസ്ലിങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധവും കോടാനുകോടി വരുന്ന ജനവിഭാഗത്തെ ആക്ഷേപിക്കലുമാണ്‌.

വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹി പോലീസിൽ സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിൽ നടത്തിയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം ഡൽഹി പൊലീസിന് പരാതി നല്‍കി.

സിഎഎ പിൻവലിക്കുമെന്ന് എഴുതി ചേർത്താൽ പ്രകടനപത്രിക വലുതായി പോകുമോ? സിഎഎയിൽ നിലപാട് തുറന്ന് പറയാൻ കോൺഗ്രസ് ഭയക്കുന്നത് എന്തിന്?

സ. പ്രകാശ് കാരാട്ട്

പി ചിദംബരം കേരളത്തിൽ വന്ന് പറഞ്ഞത് കോൺഗ്രസ് പ്രകടനപത്രികയിൽ സിഎഎ നിലപാട് ഉൾപ്പെടുത്താൽ സ്ഥലമില്ലായിരുന്നു എന്നാണ്. സിഎഎ പിൻവലിക്കുമെന്ന് എഴുതി ചേർക്കാൻ അത്ര സ്ഥലം വേണോ? അതുകൊണ്ട് പ്രകടനപത്രിക വലുതായി പോകുമോ.? സിഎഎയിൽ നിലപാട് തുറന്ന് പറയാൻ കോൺഗ്രസ് ഭയക്കുന്നത് എന്തിനാണ്?