Skip to main content

സ. വി എൻ വാസവൻ എഴുതുന്നു

സമൂഹത്തോടുള്ള പ്രതിബദ്ധത എന്ന തത്വത്തിലധിഷ്ഠിതമാണ് കേരളത്തിലെ സഹകരണമേഖലയിലെ പ്രവർത്തനങ്ങൾ. സാധാരണക്കാരുടെ ഏത് ആപത്ഘട്ടത്തിലും സഹായഹസ്തവുമായി ആദ്യം ഓടിയെത്തുന്നത് സഹകരണമേഖലയാണ്. അത് നാം പ്രളയകാലത്തും മഹാമാരിക്കാലത്തും കണ്ടു. സാമൂഹ്യ സുരക്ഷയുടെ ഉജ്വല മാതൃകകളാണ് സഹകരണ പ്രസ്ഥാനം നടപ്പാക്കുന്നത്. വീടുകളിലെത്തുന്ന സാമൂഹ്യ പെൻഷനും കെഎസ്‌ആർടിസി പെൻഷൻ വിതരണവും ഇതിനൊരുദാഹരണമാണ്. നാൽപ്പത്തൊന്നായിരത്തിലധികം പേർക്ക് പെൻഷൻ സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കുന്നു.

2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി എത്തിയ കെയർഹോം 2091 വീട്‌ ആദ്യഘട്ടത്തിൽ നിർമിച്ചു നൽകി. രണ്ടാം ഘട്ടത്തിൽ ഭവനരഹിത ഭൂരഹിതർക്കായുള്ള ഫ്ലാറ്റ് നിർമാണ പദ്ധതി നടന്നുവരുന്നു. കോവിഡ്കാലത്ത്‌ ഏറ്റവും മാതൃകാപരമായ പ്രവർത്തനമാണ് സഹകരണ സംഘങ്ങൾ നടത്തിയത്. അതിജീവനപാതയിൽ സർക്കാരിനൊപ്പം ശക്തമായി നിലകൊണ്ടു. കമ്യൂണിറ്റി കിച്ചനുകൾക്ക് സഹായം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ഘട്ടത്തിലായി 266 കോടി രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ, നബാർഡു വഴിയുള്ള സ്പെഷ്യൽ ലിക്വിഡിറ്റി വായ്പ തുടങ്ങിയ പദ്ധതികളും ഫലപ്രദമായി നടപ്പാക്കി. കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങാനായി പലിശരഹിത വായ്പ നൽകുന്ന വിദ്യാതരംഗിണി പദ്ധതി നടപ്പാക്കി. കോവിഡ്കാലത്ത് മൊറട്ടോറിയം പ്രഖ്യാപിച്ച് വായ്‌പാ തിരിച്ചടവിന് സാവകാശം നൽകി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടരുന്നു. സഹകരണ സംഘങ്ങൾ വഴി നടപ്പാക്കുന്ന ‘മുറ്റത്തെ മുല്ലയും സ്നേഹതീരം വായ്പാ പദ്ധതി’യും ഗ്രാമീണ ജനതയെ കൊള്ളപ്പലിശക്കാരിൽനിന്നും സ്വകാര്യ മൈക്രോ ധനസ്ഥാപനങ്ങളിൽനിന്നും രക്ഷിക്കുന്നു.

പട്ടികജാതി–വർഗക്കാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ ഉന്നമനത്തിനായും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നു. ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 500 പേർക്ക് നാലു കോടി വായ്പ നൽകി. ആശുപത്രി സംഘങ്ങളുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ പദ്ധതിക്ക് തുടക്കംകുറിച്ചു. നെല്ലിന്റെയും അരിയുടെയും സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കായി സഹകരണ കൂട്ടായ്മയിലൂടെ (കോ–ഓപ്പറേറ്റീവ് കൺസോർഷ്യം) കുട്ടനാട്, അപ്പർ കുട്ടനാട് കേന്ദ്രീകരിച്ച് കാപ് കോസ്, പാലക്കാട് ജില്ല കേന്ദ്രീകരിച്ച് പാപ്കോസ് എന്നീ രണ്ടു സംഘം രൂപീകരിച്ചു. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി നടപ്പാക്കുന്നു. സഹകരണമേഖലമാത്രം ഒരു ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നു. അതോടൊപ്പംതന്നെ പരോക്ഷ തൊഴിലുകളും സൃഷ്ടിക്കുന്നു. സർക്കാരിന്റെ രണ്ട് 100 ദിന കർമപദ്ധതിയിലുമായി 56,279 തൊഴിലവസരം സൃഷ്ടിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സഹകരണ സംഘങ്ങളുടെ മുഖ്യ അജൻഡയായി മാറി. ആരോഗ്യരംഗത്ത് ശക്തമായ സാന്നിധ്യമായി മാറുകയാണ് സഹകരണമേഖല.

മുപ്പത്‌ യുവജന സംഘം സഹകരണമേഖലയ്‌ക്ക് പുത്തനുണർവാണ് നൽകുന്നത്. ഇതിനു പുറമെ പട്ടികജാതി–വർഗ വിഭാഗങ്ങളിലെ യുവതയെ ഉൾപ്പെടുത്തി 14 ജില്ലയിലും ഓരോ പട്ടികജാതി, പട്ടികവർഗ യുവജന സഹകരണ സംഘം ആരംഭിച്ചു. -ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും ഊന്നൽ നൽകി കേരള സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം നടപ്പാക്കുന്ന പദ്ധതിയാണ് കോട്ടയം നാട്ടകത്തെ അക്ഷരം മ്യൂസിയം. കലാകാരന്മാരുടെ സാമ്പത്തിക ഉന്നമനത്തിനായി കലാകാരന്മാരുടെ സഹകരണ സംഘം രൂപീകരിച്ചു. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇടപെടുന്നു. സഹകരണമേഖല രണ്ടു മൂന്നു വർഷമായി വലിയ പ്രതിസന്ധിയാണ് നേരിട്ടത്. അത് അതിജീവിക്കാനായി. നിക്ഷേപ സമാഹരണത്തിൽ റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. 6000 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 9967.43 കോടി രൂപ സമാഹരിച്ചു. എറണാകുളത്ത്‌ നടന്ന സഹകരണ എക്സ്പോ മേഖലയുടെ സംഘശക്തി വിളിച്ചറിയിച്ചു.

സഹകരണമേഖലയെ തകർക്കാൻ കേന്ദ്ര ഒത്താശയോടെ റിസർവ് ബാങ്ക് നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവന്ന കാലത്താണ് ഈ നേട്ടങ്ങൾ. അപവാദ പ്രചാരണങ്ങൾക്കും നവലിബറൽ സാമ്പത്തിക, ബാങ്കിങ് പരിഷ്കാരങ്ങൾക്കും കേരളത്തിലെ സഹകരണ വായ്പാ മേഖലയെ തകർക്കാനാകില്ല. കരുവന്നൂരിലെ നിക്ഷേപകർക്ക്‌ 42.76 കോടി തിരികെ നൽകിയതിനു പുറമേ 35 കോടിയുടെ പ്രത്യേക പാക്കേജ്‌ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്‌. അതിൻെറ ഭാഗമായാണ്‌ കഴിഞ്ഞ ദിവസം പരേതയായ നിക്ഷേപകയുടെ കുടുംബത്തിന്‌ 23 ലക്ഷം രൂപ തിരിച്ചുകൊടുത്തത്‌. മാത്രമല്ല പ്രതിസന്ധിയിലായി നിക്ഷേപം തിരിച്ചു നല്‍കുവാന്‍ ബുദ്ധിമുട്ട് നേരിടുന്ന സഹകരണ ബാങ്കുകളെ സഹായിക്കുന്നതിനായി 500 കോടി രൂപ സഞ്ചിതനിധിയും രൂപീകരിക്കും. കരുവന്നൂർ ബാങ്കിലെ സംഭവത്തെ സാമാന്യവൽക്കരിച്ച് കേരളത്തിലെ സഹകരണമേഖലയാകെ ഇങ്ങനെയാണ് എന്ന പ്രതീതി പരത്താനാണ് തൽപ്പരകക്ഷികളും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. രാജ്യത്തെ സ്വകാര്യ കുത്തക കോർപറേറ്റ് ബാങ്കുകൾക്ക് ബദലാണ് സഹകരണ ബാങ്കുകൾ. അവ എന്നും ഇവർക്ക് ഭീഷണിയാണ്. ഇത്തരം കുത്തകകളെ സഹായിക്കുന്ന സമീപനമാണ് അസത്യ വാർത്തകൾ ചമയ്‌ക്കുന്നവർ ചെയ്യുന്നത്.

സ. വി എൻ വാസവൻ

സഹകരണ വകുപ്പ് മന്ത്രി

 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

ബിജെപിയെ കോൺഗ്രസിന് ഭയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്കെതിരായാണ് മത്സരം എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നിട്ടും സ്വന്തം പതാക പോലും ഉയർത്താൻ കോൺഗ്രസിന് കഴിയുന്നില്ല. മുസ്ലിം ലീഗിന്റ സഹായമില്ലങ്കിൽ വയനാട് രാഹുൽ ഗാന്ധി വിജയിക്കില്ല. എന്നിട്ടും ബിജെപിയെ ഭയന്ന് ലീഗിന്റെ കൊടി ഉപേക്ഷിച്ചു. അതുകൊണ്ട് സ്വന്തം കൊടിയും ഉപേക്ഷിക്കേണ്ടി വന്നു.

ഇലക്ടറൽ ബോണ്ട്‌ ‘കൊള്ളയടി’യിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസ്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയാണൈന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ മാധ്യമങ്ങൾ ആവേശംകൊണ്ടു. എന്നാൽ, ഇലക്ടറൽ ബോണ്ടിൻെറ പങ്കുപറ്റിയ ബിജെപിക്കും കോൺഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാൻ അർഹതയില്ല. ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസാണ് എന്നതാണ് വസ്തുത.

സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല. ഇതു തടയാൻ യുഡിഎഫ് നേതൃത്വം ഇടപെടണം സെെബർ ആക്രമണം നടത്താനുള്ള നീക്കം കേരളത്തിൽ വിലപോകില്ല.