ഏതാണ്ട് ഒന്നരമാസം മുമ്പ് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരിന്റെ ചെയ്‌തികൾ, കേരളത്തിൻ്റെ വികസന മുന്നേറ്റത്തെയാകെ തകിടം മറിക്കുന്നതാണെന്ന് ഓരോ ദിവസവും തെളിയുകയാണ്. കേരളത്തിന്റെ പൊതുസ്വത്ത് സ്വകാര്യ മൂലധനത്തിന് തീറെഴുതാനുള്ള സമ്മതപത്രമായി യുഡിഎഫ് ഇറക്കിയ ധവളപത്രവും അവരുടെ ബജറ്റും മാറുന്നത് നമ്മൾ കണ്ടു. നാടിനെ വിറ്റുതുലയ്ക്കാൻ ഉള്ള മുന്നൊരുക്കമായിരുന്നു അതെന്ന് ഇപ്പോൾ വ്യക്തമാവുകയാണ്.
മുഖ്യമന്ത്രി വി ഡി സതീശനും മദ്യ ലോബിയും തീരദേശം കയ്യടക്കാൻ ശ്രമിക്കുന്ന കുത്തകകളും മാത്രമടങ്ങുന്ന പുതുതായി രൂപംകൊണ്ട ഐക്യമുന്നണിയാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഇതാണ് സതീശന്റെ ടീം യുഡിഎഫ്. ഇവിടെ ബിജെപിയാണോ ഭരിക്കുന്നത് എന്ന് കെ സി വേണുഗോപാലിനു പോലും സംശയം തോന്നുന്ന തരത്തിലേക്ക് വി ഡി സതീശൻ സർക്കാർ അധ:പ്പതിച്ചിരിക്കുകയാണ്.
മറ്റു വകുപ്പ് മന്ത്രിമാരെയും ഘടകകക്ഷികളെയും കോൺഗ്രസിനെ തന്നെയും നോക്കുകുത്തിയാക്കി തനിക്ക് തോന്നുംപോലെ നിഗൂഢ ഭരണം നടത്തുന്ന വി ഡി സതീശൻ ലക്ഷണമൊത്ത ഏകാധിപതിയായി മാറിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സഹായം നൽകാതിരിക്കുകയും, ആദിവാസി ഉന്നതികളിൽ ഭക്ഷ്യ കിറ്റ് നൽകാതിരിക്കുകയും , സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ഉറപ്പുവരുത്താതിരിക്കുകയും, എന്നാൽ മദ്യ ലോബികൾക്കും കുത്തകകൾക്കും വേണ്ടി അതിവേഗം ഫയലുകൾ നീക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിതമായ വിസ്മയമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
ലോകത്തിന് മുന്നിൽ കേരളം സൃഷ്ടിച്ച ചില മാതൃകകളുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കേരളം ലോകത്തിന് മാതൃക തീർത്തിരുന്നു. ഈ മേഖലകളിൽ സർക്കാർ നടത്തിയ മുതൽമുടക്കും അതിലൂടെ കൈവരിച്ച ജനക്ഷേമവുമാണ് അത്തരമൊരു മുന്നേറ്റം സൃഷ്ടിച്ചത്. സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ പൊതുസംവിധാനം വലിയ പങ്കുവഹിച്ചു. സാമൂഹ്യനീതിയിൽ അതിഷ്ടിതമായ വികസന കാഴ്ചപാടാണ് നമ്മൾ മുന്നോട്ട് വച്ചത്. എന്നാൽ യുഡിഎഫ് മുന്നോട്ട് വെക്കുന്ന നയം ഇതിൽ നിന്നെല്ലാമുള്ള തിരിച്ചുപോക്കാണ്. ദേശീയതലത്തിലെ ബിജെപിയുടെ ‘ബി ടീമാ’യി കോൺഗ്രസ് പ്രവർത്തിക്കുകയാണ്. കേന്ദ്രത്തിലെ ഹിന്ദുത്വ–കോർപറേറ്റ് വാഴ്‌ചയ്‌ക്ക് കുടപിടിക്കുന്ന സംവിധാനമായി കേരളത്തിലെ യുഡിഎഫ് സർക്കാർ മാറി.
കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ കോർപറേറ്റ് അനുകൂല ‘ബ്ലൂ ഇക്കോണമി' നയങ്ങളുടെ അതേപകർപ്പാണ് കേരളത്തിൽ യുഡിഎഫ് നടപ്പാക്കാൻ ശ്രമിക്കുന്നത്. കടലും തീരവും വൻകിട സ്വകാര്യ കുത്തകകൾക്ക് തുറന്നുകൊടുക്കുന്ന കടുത്ത ജനവിരുദ്ധ സമീപനമാണ് യുഡിഎഫ് സർക്കാർ കൈക്കൊള്ളുന്നത്. ‘മിഷൻ സമുദ്ര' എന്ന അവരുടെ പുതിയ പദ്ധതി കോർപറേറ്റുകൾക്ക് പൊതുസ്വത്ത് എഴുതിക്കൊടുക്കാനുള്ള മറയാണ്. കേരളത്തിന്റെ തീരദേശത്തെ കടൽമണലും കരിമണലും ഖനനം ചെയ്യാനും സംസ്‌കരിക്കാനും സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്ന ബജറ്റ് പ്രഖ്യാപനത്തിനം ഈ നാടിനോടുള്ള വഞ്ചനയാണ്.
കടൽത്തീരത്തെ അമൂല്യമായ ധാതുസമ്പത്ത് തുച്ഛമായ വിലയ്ക്ക് സ്വകാര്യ കുത്തകകൾക്ക് വിറ്റഴിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഇൽമനൈറ്റ്, മോണോസൈറ്റ് തുടങ്ങിയ അതിപ്രധാനമായ ധാതുക്കളടങ്ങിയ കരിമണൽഖനനം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നതിലൂടെ പൊതുസ്വത്ത് കൊള്ളയടിക്കുകയാണ്.പൊതുമേഖലാ സ്ഥാപനങ്ങൾമാത്രം കൈകാര്യം ചെയ്യേണ്ട ഈ തന്ത്രപ്രധാന മേഖലയിലേക്ക് കോർപറേറ്റുകളെ സ്വീകരിച്ച് ആനയിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.







