ഇറാൻ ഉപാധിയില്ലാതെ കീഴടങ്ങണമെന്നും ഇറാനിലെ നേതാക്കളെ വധിക്കുമെന്നുമുള്ള ട്രംപിന്റെ തുറന്ന ഭീഷണി അങ്ങേയറ്റം അപലപനീയമാണ്. ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിക്കാൻ അമേരിക്ക ഒരുക്കമാണെന്നതിന് തെളിവാണ് പശ്‌ചിമേഷ്യയിലേക്ക് കൂടുതലായി എത്തുന്ന യുഎസ് പടക്കപ്പലുകൾ. ഇത്തരം നീക്കങ്ങൾ അപകടകരവും മേഖലയെയും ലോകത്തെയും വിനാശകരമായ യുദ്ധത്തിലേക്ക് തള്ളിവിടാൻ സാധ്യതയുള്ളതുമാണ്.
കാനഡയിൽ നടന്ന ജി7 ഉച്ചകോടി പ്രസ്‌താവനയും യുദ്ധത്തിന് ആക്കം പകരുന്നതാണ്. ഇസ്രയേലിന്റെ കയ്യേറ്റം കണ്ടില്ലെന്ന് നടിക്കുകയും ഇറാനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ജി7 നിലപാട് നിന്ദ്യമാണ്. പശ്‌ചിമേഷ്യയിലെ അസ്ഥിരതയ്‌ക്കും വർധിക്കുന്ന സംഘർഷത്തിനും മുഖ്യഉത്തരവാദിത്തം ഇസ്രയേലിനാണ്. ഗാസയ്‍ക്കുനേരെ വംശഹത്യ ലക്ഷ്യമിട്ടുള്ള ആക്രമണം നടത്തുന്ന ഇസ്രയേൽ ഇപ്പോൾ സിറിയ, ലെബനൻ, യമൻ, ഇറാൻ തുടങ്ങി മേഖലയിലെ മറ്റ് രാജ്യങ്ങൾക്ക് നേരെയും സൈനിക നടപടി ബോധപൂർവം വ്യാപിപ്പിക്കുകയാണ്. ഇസ്രയേലിനെ നിയന്ത്രിക്കാതെ മേഖലയിൽ സമാധാനവും സ്ഥിരതയും സാധ്യമാവില്ല.
അന്താരാഷ്ട്ര ചട്ടങ്ങളും നിയമങ്ങളുമെല്ലാം ലംഘിച്ച് പശ്‌ചിമേഷ്യയിലും അതിനപ്പുറവും തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിനായി യുഎസും പാശ്‌ചാത്യ സാമ്രാജ്യത്വവും തെമ്മാടി രാഷ്ട്രമായ ഇസ്രയേലിനെ ഉപയോഗപ്പെടുത്തുകയാണ്. കടന്നുകയറ്റം അവസാനിപ്പിച്ച് നയതന്ത്രത്തിലേക്ക് മടങ്ങാൻ അന്താരാഷ്ട്ര സമൂഹം യുഎസിനും ഇസ്രയേലിനുംമേൽ സമർദം ചെലുത്തണം. യുഎസ് - ഇസ്രയേൽ അനുകൂല വിദേശനയം തിരുത്താൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തയ്യാറാകണം.
