നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥകള്‍ യുഡിഎഫിന്റെ ഭരണപരാജയം മറക്കാനാണ്.
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി സിപിഐ എം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അസംതൃപ്‌തി കീഴ്‌ഘടകങ്ങളിലേക്ക് വ്യാപിക്കുന്നു എന്നാണ് ചിലര്‍ കണ്ടുപിടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് കീഴ്‌ഘടകങ്ങളില്‍ ചര്‍ച്ച നടത്തി അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി ഐക്യകണ്‌ഠേന അംഗീകരിക്കുകയാണ് ചെയ്‌തത്. ആ റിപ്പോര്‍ട്ടിനെ സംബന്ധിച്ചാണ് നേതാക്കള്‍ക്കിടയില്‍ അസംതൃപ്‌തിയുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. നേരത്തെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ പിബിയില്‍ വോട്ടെടുപ്പ് നടന്നു എന്ന രീതിയില്‍ കള്ളപ്രചരണം നടത്തിയ മാധ്യമം തന്നെയാണ് ഈ പ്രചരണവുമായി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റികളില്‍ ശക്തമായ എതിര്‍പ്പാണ് ഉയരുന്നതെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റി യോഗങ്ങള്‍ പൂര്‍ത്തീകരിച്ച് മേഖലാതല റിപ്പോര്‍ട്ടിംഗിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വാര്‍ത്തകളുമായി ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടും കള്ളക്കഥകള്‍ പ്രചരിപ്പിക്കുവാനും അവര്‍ ശ്രമിക്കുകയാണ്. ഇത് സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും പാര്‍ടി സംസ്ഥാന കമ്മിറ്റിയും പരിശോധന നടത്തി ഉണ്ടായ തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ തന്നെ വ്യക്തമാക്കുകയും ചെയ്‌തതാണ്. എന്നിട്ടാണ് പുതിയ കള്ളക്കഥകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
സെക്രട്ടേറിയേറ്റ് ഐക്യകണ്‌ഠേന എടുത്ത തീരുമാനങ്ങളില്‍ ചിലര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് വസ്‌തുതാപരമല്ല. ആഗസ്റ്റിൽ വിപുലീകൃതമായ സംസ്ഥാന കമ്മിറ്റിയും ജില്ലാ - ഏരിയാ കമ്മിറ്റികളും ചേരുന്നത് പാര്‍ടിയുടെ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിശോധിച്ച് തിരുത്തുന്നതിന് വേണ്ടിയാണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് കള്ളപ്രചാരവേല നടത്താനാണ് ഇവര്‍ പരിശ്രമിക്കുന്നത്.
സ്ഥാപിത താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ടി വിട്ടുപോയി മത്സരിച്ചയാളുകളും പാര്‍ടിയെ രക്ഷപ്പെടുത്താനെന്ന വ്യാജേന കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. അധികാരമോഹത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ടി വിട്ടുപോയി യുഡിഎഫിലെത്തിയവരാണ് അവരുടെ തെറ്റുകളെ ന്യായീകരിക്കാന്‍ വേണ്ടി കള്ളക്കഥകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ജനങ്ങളില്‍ നിന്ന് വോട്ടുകിട്ടാന്‍ പൊള്ളയായ വാഗ്‌ദാനങ്ങളുമായി രംഗത്തുവന്ന യുഡിഎഫിന്റെ പൊയ്‌മുഖം പുറത്തായ ഘട്ടത്തിലാണ് അത് തമസ്‌കരിക്കാന്‍ വേണ്ടി വലതുപക്ഷ മാധ്യമങ്ങള്‍ സിപിഐഎമ്മിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ആദ്യ ക്യാബിനറ്റില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് 21,000 രൂപ ഹോണറേറിയവും ജൂണ്‍ 15-നോടെ മുഴുവന്‍ കെഎസ്‌ആര്‍ടിസിയില്‍ സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര തുടങ്ങിയ വാഗ്‌ദാനങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്.
പിഎം ശ്രീ പദ്ധതിക്കെതിരെ രംഗത്തുവന്നവര്‍ അതില്‍ ഒപ്പിടാന്‍ തയ്യാറായിരിക്കുകയാണ്. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഒരക്ഷരം പറയാതെ അവരുടെ നയങ്ങള്‍ യുഡിഎഫ് സ്വീകരിച്ചിരിക്കുകയാണ്. പെട്രോളിനും പാചകവാതകത്തിനും വില വര്‍ദ്ധിപ്പിച്ചപ്പോഴും സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. എംജി യൂണിവേഴ്‌സിറ്റിയില്‍ ഗവര്‍ണറുടെ കാവിവല്‍ക്കരണ അജണ്ടകളുമായി സമരസപ്പെട്ടിരിക്കുകയാണ് യുഡിഎഫ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരുത്തരവാദപരമായി പറഞ്ഞ പ്രസ്‌താവനകള്‍ യുഡിഎഫിന് തന്നെ തിരിഞ്ഞ് കുത്തുകയാണ്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാടകങ്ങളും ജനങ്ങളുടെ അസംതൃപ്‌തി വിളിച്ചുവരുത്തിയിട്ടുണ്ട്. വന്യമൃഗ ആക്രമണത്തില്‍ പാവപ്പെട്ടവര്‍ മരണപ്പെട്ടിട്ടും നിരുത്തരവാദപരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണക്കള്ളകടത്ത് കേസിലെ പ്രതികളുടെ അഭിഭാഷകനെ സര്‍ക്കാര്‍ പ്ലീഡറായി പ്രത്യേകനിയമനവും നല്‍കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഇത്തരിലുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ അവമതിപ്പ് സൃഷ്‌ടിച്ചിരിക്കുകയാണ്. ഇവ മറച്ചുപിടിക്കാനാണ് സിപിഐ എം അതിന്റെ സംഘടനാതത്വങ്ങള്‍ക്ക് അനുസരിച്ച് നടത്തിയ തെരഞ്ഞെടുപ്പ് പരിശോധനയെ വിനിയോഗിച്ച് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ചില മാധ്യങ്ങള്‍ പരിശ്രമിക്കുന്നത്. സിപിഐ എം അതിന്റെ സംഘടനാ തത്വങ്ങള്‍ക്ക് അനുസരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെ തെറ്റായ വ്യാഖ്യാനം നടത്തി ജനങ്ങളില്‍ അങ്കലാപ്പുണ്ടാക്കാനുള്ള ശ്രമത്തെ തിരച്ചറിയണം.







