അഞ്ച് വർഷമായി വിചാരണ കൂടാതെ ജയിലിൽ കിടക്കുന്ന ഉമർ ഖാലിദ്, ഷർജിൽ ഇമാം എന്നിവരടക്കം 10 പേർക്ക് ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിയെ അപലപിക്കുന്നു. 2020ലെ ഡൽഹി വർഗീയ കലാപത്തിനു പിന്നിൽ ‘ഗൂഢാലോചന’ ആരോപിച്ച് കിരാതമായ യുഎപിഎ ചുമത്തിയാണ് ഇവരെ ജയിലിൽ അടച്ചിരിക്കുന്നത്.
അഞ്ച് വർഷത്തിൽ അഞ്ചാം തവണയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളുന്നത്. ഇത്രയും കാലമായിട്ടും ഇവർക്കെതിരെ കുറ്റപത്രം ചുമത്തിയിട്ടില്ല. അപൂർവ സാഹചര്യത്തിൽ ഒഴികെ ജാമ്യം അനുവദിക്കലാണ് സ്വാഭാവിക നീതിയെന്ന ചട്ടത്തിന്റെ ലംഘനവും നീതിനിർവഹണത്തെ അപഹാസ്യമാക്കുന്നതുമാണ് ഡൽഹി കോടതി വിധി.
ഡൽഹി കലാപത്തിന് തിരി കൊളുത്തിയ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കളായ കപിൽ മിശ്രയും അനുരാഗ് താക്കൂറും സ്വതന്ത്രരായി വിഹരിക്കുന്പോഴാണ് തെളിവൊന്നും ഹാജരാക്കാതെ ഇൗ യുവാക്കളെ കൽത്തുറുങ്കിൽ പാർപ്പിച്ചിരിക്കുന്നത്. മാലേഗാവ് ബോംബ് സ്‌ഫോടനക്കേസിൽ പ്രഗ്യ സിങ്, കേണൽ പ്രസാദ് പുരോഹിത് എന്നിവർ ഉൾപ്പടെയുള്ള പ്രതികളെ വിട്ടയക്കുകയും ചെയ്‌തു. അതേസമയം ഉമർ ഖാലിദും മറ്റും ജയിലിൽ കിടക്കുകയാണ്.
