യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കേരളത്തിൽ കഴിഞ്ഞ പത്തുവർഷമായി നടപ്പിലാക്കി വരുന്ന ഇടതുപക്ഷ ബദൽ സമീപനങ്ങൾ അവസാനിപ്പിക്കുകയും സമ്പൂർണമായും നവലിബറൽ നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിക്കുന്നത്.
രാജ്യത്തിന്റെ വികസന പരിപാടികളാകെ നവലിബറൽ നയങ്ങളിലേക്ക് മാറിയത് കോൺഗ്രസ് ഭരണകാലത്ത് ആയിരുനെങ്കിലും അത് ഇന്ന് ശക്‌തമായി നടപ്പിലാക്കുന്നത് ബിജെപിയാണ്. അറപ്പില്ലാതെ അവർ ചെയ്യുന്ന അതേ നയമാണ് കോൺഗ്രസിന്റേതായി ഇപ്പോൾ നടപ്പിലാക്കപ്പെടുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പുതന്നെ അവർ അത് വ്യക്തമാക്കിയിരുന്നു. സർക്കാർ അടിസ്ഥാന സൗകര്യവികസനമൊന്നും ചെയ്യേണ്ടതില്ല, ഒരു ഫെസിലിറ്റേറ്റർ മാത്രമായി നിന്നാൽ മതി എന്നാണ് ഇന്നത്തെ ആഭ്യന്തരമന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞത്. അധികാരത്തിൽ എത്തി അടുത്ത നിമിഷം മുതൽ തന്നെ അവർ നവലിബറൽ നയങ്ങളുടെ കെട്ടഴിച്ചു തുടങ്ങി. ജനകീയ ആരോഗ്യസംവിധാനത്തെ തകർത്ത് അരോഗ്യ രംഗം സ്വകാര്യവൽക്കരിക്കുമെന്ന് വകുപ്പുമന്ത്രി പറഞ്ഞു കഴിഞ്ഞു.
തെരഞ്ഞെടുപ്പിന് മുൻപ് ഫാർമസ്യൂട്ടിക്കൽ മേഖലയിലെ വമ്പൻമാരിൽ നിന്ന് കോൺഗ്രസ് ആവോളം പണം വാങ്ങി എന്ന് വാർത്തകൾ വന്നിരുന്നു. പ്രത്യുപകാരമായി കേരളത്തിന്റെ ആരോഗ്യ മേഖല കഴുത്തറുപ്പൻ കച്ചവടത്തിനായി തുറന്നുകൊടുക്കാം എന്ന് വാഗ്ദാനം നൽകിയിട്ടുണ്ടാവും. കച്ചവടക്കണ്ണോടെ ആരോഗ്യരംഗത്തെ കൈകാര്യം ചെയ്താൽ ഉണ്ടാകാവുന്ന അപകടങ്ങൾ കോവിഡ്കാലത്ത് നാം കണ്ടതാണ്. പുഴുക്കളെപ്പോലെ മനുഷ്യർ വീണുമരിച്ചപ്പോഴും കൊടുക്കാൻ ഓക്സിജനും വെന്റിലേറ്ററും മരുന്നും ഒന്നും ഇല്ലായിരുന്നു. ജനകീയ ആരോഗ്യ നയം നടപ്പിലാക്കിയ കേരളത്തിലോ, ഇതെല്ലാം ആവോളമുണ്ടായിരുന്നു. നമ്മൾ മരണസംഖ്യ പിടിച്ചുനിർത്തി. മനുഷ്യരെ ചേർത്തുപിടിച്ച് രക്ഷിച്ചു. അതാണ് വ്യത്യാസം.
കേരളത്തിൽ എല്ലാവർക്കും എല്ലായിടത്തും എപ്പൊഴും ലഭ്യമായ സൗജന്യ ആരോഗ്യസേവന സംവിധാനം തകരാൻ പോകുന്ന സ്ഥിതിയാണ്. സ്വകാര്യവൽകരിക്കപ്പെടുന്ന ആരോഗ്യ മേഖല പാവപ്പെട്ടവർക്കും സാധാരണക്കാർക്കും അപ്രാപ്യമാവുന്നതേടെ ആരോഗ്യ മേഖലയിൽ നാം നേടിയ വലിയ നേട്ടങ്ങൾ നഷ്ടമാവും. ആരോഗ്യമേഖലയുടെ ഭാവി ആശങ്കാകുലമാണ്.
