Skip to main content

കേന്ദ്ര നികുതിയുടെ 50% സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണം; കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ നിന്ന് തട്ടിയെടുക്കുന്ന പണം മോദി തന്നിഷ്ടപ്രകാരം ചിലർക്ക് പ്രത്യേക പാക്കേജുകളായി നൽകുന്നു

കേന്ദ്ര നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണം. സെസും സർചാർജുകളും പങ്കുവയ്ക്കേണ്ട കേന്ദ്ര നികുതി വരുമാനത്തിൽ ഉൾപ്പെടുത്തണം. പതിനാറാം ധനകാര്യ കമ്മീഷനോട് വിട്ടുവീഴ്ചയില്ലാതെ ഒരുമിച്ചുനിന്ന് ഉയർത്തേണ്ട ആവശ്യമാണിത്. എങ്കിൽ ചുരുങ്ങിയത് അഞ്ചുലക്ഷം കോടി രൂപയെങ്കിലും കൂടുതലായി സംസ്ഥാനങ്ങൾക്ക് ലഭിക്കും.
മൂന്ന് രീതികളിലാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം പണം നൽകുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് ധനകാര്യ കമ്മീഷന്റെ തീർപ്പ് പ്രകാരമുള്ള നികുതി വിഹിതവും ഗ്രാന്റുകളും. രണ്ടാമത്തെ ഏജൻസി പ്ലാനിംഗ് കമ്മീഷൻ ആയിരുന്നു. സംസ്ഥാനങ്ങൾക്കുള്ള പദ്ധതി ധനസഹായം പ്ലാനിംഗ് കമ്മീഷനാണ് തീരുമാനിച്ചിരുന്നത്. മൂന്നാമത്തേത്, കേന്ദ്ര സർക്കാർ തന്നിഷ്ടപ്രകാരം നൽകുന്ന ഗ്രാന്റുകളാണ്. ഇപ്പോൾ പ്ലാനിംഗ് കമ്മീഷൻ ഇല്ല. അതുകൊണ്ട് അവർ പങ്കുവച്ചിരുന്ന പദ്ധതി ധനസഹായം കേന്ദ്ര സർക്കാരിന് തന്നിഷ്ടപ്രകാരം ചെലവഴിക്കാം. ഇത് കണക്കിലെടുത്തുകൊണ്ടാണ് പതിനാലാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 32 ശതമാനത്തിൽ നിന്ന് 42 ശതമാനമായി ഉയർത്തിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ കേന്ദ്ര നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങൾക്ക് വേണമെന്ന വാദക്കാരനായിരുന്നു മോദി. എന്നാൽ പ്രധാനമന്ത്രി ആയപ്പോൾ നിലപാട് മാറ്റി. 32-ൽ നിന്നും 42 ശതമാനമായി നികുതി വിഹിതം വർദ്ധിപ്പിച്ചുകൊണ്ടുള്ള പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാർശ തിരുത്താൻ ചെയർമാൻ വൈ.വി. റെഡ്ഡിയോട് ആവശ്യപ്പെട്ടു. പക്ഷേ, മുൻ റിസർവ്വ് ബാങ്ക് ഗവർണർ ആയിരുന്ന വൈ.വി. റെഡ്ഡി ഒരിഞ്ചുപോലും വഴങ്ങാൻ തയ്യാറല്ലായിരുന്നു.
താഴ്ന്ന തോതിൽ സംസ്ഥാനങ്ങൾക്കു പണം നൽകിയാൽ മതിയെന്ന അനുമാനത്തിൽ തയ്യാറാക്കിയ ബജറ്റ് ദൃതിപിടിച്ച് ആകെ പൊളിച്ചു പണിയേണ്ടി വന്നു. ചില ആനുകൂല്യ പ്രഖ്യാപനങ്ങൾ വേണ്ടെന്നു വച്ചു. എന്നിട്ടു മോദി പാർലമെന്റിൽ വർദ്ധനയുടെ ക്രെഡിറ്റ് എടുക്കാൻ പ്രസംഗവും നടത്തി. ആ പ്രസംഗത്തിൽ പാർലമെന്റിൽ ഒട്ടേറെ ചിരി ഉയർത്തിയ ഒരു പ്രയോഗമുണ്ടായിരുന്നു: “ചില സംസ്ഥാനങ്ങൾക്ക് ഇത്രയുമധികം പണം സൂക്ഷിക്കാൻ വലുപ്പമുള്ള ട്രഷറി ഉണ്ടാവില്ല.”
പിന്നെ മോദിയുടെ പ്രവർത്തനം മുഴുവൻ എങ്ങനെ വർദ്ധിച്ച വിഹിതത്തിനു തുരങ്കം വയ്ക്കാം എന്നുള്ളതായിരുന്നു. നികുതി വർദ്ധപ്പിക്കുന്നതിനു പകരം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ലാത്ത സെസും സർചാർജ്ജും വർദ്ധിപ്പിച്ച് അദ്ദേഹം വിഭവസമാഹരണം നടത്തി. 2015-16-നും 2018-19-നും ഇടയിൽ ഇതുമൂലം സംസ്ഥാനങ്ങൾക്ക് നഷ്ടപ്പെട്ട തുക 5.26 ലക്ഷം കോടി രൂപ ആയിരുന്നു. ഇത് അന്നത്തെ ദേശീയ വരുമാനത്തിന്റെ 3 ശതമാനം വരും. ഫലത്തിൽ സംസ്ഥാനങ്ങൾക്ക് 42 ശതമാനം വിഹിതം നൽകുന്നതിനു പകരം 32 ശതമാനമേ മോദി നൽകുന്നുള്ളൂ.
ഇങ്ങനെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ നിന്ന് തട്ടിയെടുത്ത പണം തന്നിഷ്ടപ്രകാരം ചിലർക്ക് പ്രത്യേക പാക്കേജുകളായി നൽകുകയാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത്. ഡബിൾ എഞ്ചിൻ സർക്കാർ എന്നുള്ള മുദ്രാവാക്യം ഈ ധനവിവേചനത്തിന്റെ ദുർഭഗസന്തതിയാണ്. ഇത് 2024-25-ലെ ബജറ്റിലാണ് ഏറ്റവും വികൃതമായ രൂപം കൈക്കൊണ്ടത്. ഭരണം ഉറപ്പിക്കാനായി ബീഹാറിനും ആന്ധ്രയ്ക്കും 45,000 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഈ രാഷ്ട്രീയ വിവേചനമാണ് ബജറ്റ് സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ ഏറ്റവും പ്രധാനപ്പെട്ട ഒരു വിമർശനം.
ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ 50 ശതമാനം നികുതി വിഹിതത്തിനുവേണ്ടി ശക്തമായ പ്രക്ഷോഭം സംസ്ഥാനങ്ങളുടെ ഒരു ഫെഡറൽ മുന്നണിക്കു രൂപം നൽകണം.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.