Skip to main content

സഖാവ് കുഞ്ഞാലി രക്തസാക്ഷി ദിനം

ഏറനാട്ടിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ എക്കാലത്തെയും കരുത്തുറ്റ സഖാവ് കുഞ്ഞാലി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 55 വർഷമാകുന്നു. മുതലാളിത്ത താല്പര്യക്കാരുടെ പേടിസ്വപ്നമായിരുന്ന തൊഴിലാളി നേതാവിന്റെ നെഞ്ചിലേക്ക് 1969 ജൂലൈ 26നാണ് കോൺഗ്രസുകാർ വെടിയുതിർത്തത്. ജൂലൈ 28ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് സഖാവ് ജീവൻ വെടിഞ്ഞു. കോൺഗ്രസുകാർ വെടിവെച്ചു വീഴ്ത്തുമ്പോൾ നിലമ്പൂർ എംഎൽഎയായിരുന്നു സഖാവ് കുഞ്ഞാലി. ഒരു എംഎൽഎ കൊല്ലപ്പെട്ട ചരിത്രം അതിനുമുമ്പോ, ശേഷമോ കേരളത്തിലുണ്ടായിട്ടില്ല. 42 വയസ്സ് മാത്രം ഉണ്ടായിരുന്ന അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.

കിഴക്കൻ ഏറനാട്ടിലെ തോട്ടം തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്ക് വേണ്ടി അദ്ദേഹം പോരാടി. വൻകിട ഭൂടമകളിൽ നിന്ന് തരിശുഭൂമി കൃഷിക്കാർക്ക് വിട്ടു നൽകാൻ നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിന് 15 പേർക്കൊപ്പം കുഞ്ഞാലിയും ജയിലിൽ അടയ്ക്കപ്പെട്ടു. ജന്മിമാരുടെ കാവൽക്കാരെ വകവെക്കാതെ അന്ന് സമര സഖാക്കൾ തരിശുഭൂമി കയ്യേറി. മദിരാശി സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരിന്റെ പൊലീസ് സമരക്കാരെ ക്രൂരമായി മർദ്ദിച്ചു. കർഷകരുടെ സമരവീര്യത്തെ തൊട്ടുണർത്തിയ ആ പ്രക്ഷോഭം അനേകം പേരെ മണ്ണിന്റെ അവകാശികളാക്കി.

വൻകിട തോട്ടമുടമകൾ ആയിരുന്ന സത്യകുമാർ എസ്റ്റേറ്റ് കാരുടെ അധീനതയിൽ ഉണ്ടായിരുന്ന വനഭൂമിയിൽ ഒരു വലിയഭാഗം തരിശായി കിടക്കുകയായിരുന്നു. വന ദേശസാൽക്കരണത്തിൽ നിന്ന് ഭൂമി ഒഴിവാക്കി കിട്ടാൻ ഉടമ രഹസ്യം നീക്കം നടത്തുന്നതിനിടയായിരുന്നു കർഷക സമരം. കിഴക്കൻ ഏറനാട്ടിലെ മൊത്തം ഭൂമിയുടെ അവകാശികൾ നിലമ്പൂർ കോവിലകത്തുകാരായിരുന്നു. 200ൽ പരം ഏക്കർ ഭൂമി ഗോവിലകത്ത് നിന്ന് എഴുതി കിട്ടിയിട്ടും അവകാശം സ്ഥാപിക്കാൻ കഴിയാത്ത ഒരാൾ രേഖ പാർടിക്ക് കൈമാറി. അതിന്റെ ബലത്തിൽ ഭൂരഹിത കർഷകരിൽ നിന്ന് തെരഞ്ഞെടുത്ത സമരഭടന്മാർ ഘട്ടംഘട്ടമായി ഭൂമി കയ്യേറി. 300 ഓളം കുടുംബങ്ങൾ മണ്ണിന്റെ ഉടമകളാക്കി മാറ്റി. ഈ സമരത്തോടെ ഏറനാട്ടിലെ ജനങ്ങളുടെ പ്രിയപ്പെട്ട സഖാവായി കുഞ്ഞാലി. മുഖം നോക്കാതെ അനീതിക്കെതിരെ പോരാടിയ സ. കുഞ്ഞാലിയെ വക വരുത്താൻ വർഗ്ഗ ശത്രുക്കൾ പദ്ധതിയിട്ടു. 1969 ജൂലൈ 26ന് വൈകിട്ട് അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് സിപിഐ എം ഓഫീസിൽ നിന്നിറങ്ങി ജീപ്പിലേക്ക് കയറുമ്പോഴാണ് തൊട്ടടുത്ത കോൺഗ്രസ് ഓഫീസിൽ നിന്ന് സഖാവിനെ വെടിവെച്ചു വീഴ്ത്തിയത്.

കൊണ്ടോട്ടിയിൽ ജനിച്ച കുഞ്ഞാലി മലപ്പുറം ഗവൺമെൻറ് ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടി. കുറച്ചുകാലം ഇന്ത്യൻ വ്യോമസേനയിൽ ജോലി ചെയ്തു. വിരമിച്ച ശേഷം വിമുക്ത ഭടൻമാരെ സംഘടിപ്പിക്കാൻ നേതൃത്വം നൽകി. 1965 രാജ്യരക്ഷ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് കണ്ണൂർ ജയിലിൽ കഴിയുമ്പോഴാണ് നിലമ്പൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് സഖാവ് കുഞ്ഞാലി തെരഞ്ഞെടുക്കപ്പെട്ടത്. 1967ലും അദ്ദേഹം നിലമ്പൂരിൽ നിന്നും വിജയിച്ചു.

വർഗ്ഗ ശത്രുക്കൾ പുതിയ രൂപത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരെ സംഘടിച്ചു നിൽക്കുന്ന കാലത്താണ് കുഞ്ഞാലിയുടെ സ്മരണ കനലായി വീണ്ടും ജ്വലിച്ചുയരുന്നത്. ആശയപരമായി ഈ കുടില നീക്കങ്ങളെ നമുക്ക് നേരിടാനാകണം. ആർഎസ്എസിന്റെ വർഗീയ അജണ്ടകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന കേരളത്തെ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിലും പൂർണമായും അവഗണിച്ചു. ബജറ്റിൽ കേരളം എന്ന പരാമർശം പോലും ഉണ്ടായില്ല. നമ്മുടെ നാട് ഇത്രമാത്രം അവഗണിക്കപ്പെട്ട മറ്റൊരു കാലം ഉണ്ടായിട്ടില്ല. എന്നാൽ കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ ഉതകുന്ന വിധത്തിൽ നവ കേരള നിർമ്മിതിക്കായുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി എൽഡിഎഫ് സർക്കാർ മുന്നേറുകയാണ്. നാടിന്റെ പൊതുവായ ആവശ്യങ്ങൾക്ക് ഒന്നിച്ചു നിൽക്കേണ്ട പ്രതിപക്ഷം കേന്ദ്ര സർക്കാറിനോടൊപ്പം ചേർന്ന് കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കുകയാണ്. ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കേരളത്തിന്റെ സമഗ്ര വികസനം സാക്ഷാത്കരിക്കാനുള്ള പരിശ്രമത്തിലാണ് രണ്ടാം പിണറായി വിജയൻ സർക്കാർ. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ ക്ഷേമം സഖാവ് കുഞ്ഞാലിയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. എംഎൽഎയും, പഞ്ചായത്ത് പ്രസിഡന്റുമായിരുന്നപ്പോഴെല്ലാം ഈ ദിശയിലുള്ള പ്രവർത്തനമാണ് അദ്ദേഹം ഏറ്റെടുത്ത നടത്തിയത്. നാടിന്റെ വികസനവും, ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കി മുന്നേറുന്ന എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കാനും, വർഗ്ഗ ശത്രുക്കളുടെ സംഘടിത നീക്കത്തെ പ്രതിരോധിക്കാനും, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അനീതിക്കെതിരെ പോരാടാനും ധീര രക്തസാക്ഷി സഖാവ് കുഞ്ഞാലിയുടെ സ്മരണ നമുക്ക് കൂടുതൽ കരുത്താകും.

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.