Skip to main content

തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ

കേന്ദ്ര സർക്കാർ സമ്മതിച്ചില്ലെങ്കിലും തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്- 9.2%. ഈ കണക്ക് തെറ്റാണെന്നും തൊഴിലില്ലായ്മ 3.2 ശതമാനം മാത്രമാണെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം. ഇതിനായി അവർ തയ്യാറാക്കിയിരിക്കുന്ന സർവ്വേയ്ക്ക് ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ ഭീതിജനകമാണെന്ന് സമ്മതിക്കേണ്ടി വന്നു. അതുകൊണ്ട് ബജറ്റിൽ പുതിയ ചില നിർദ്ദേശങ്ങൾ വച്ചിട്ടുണ്ട്.
പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിൽ ഒരു ഭാഗം കേന്ദ്ര സർക്കാർ നൽകും. മറ്റൊന്ന് ശമ്പള സബ്സിഡിയെന്ന നിലയിൽ 15000 രൂപ മൂന്ന് തവണകളായി തൊഴിലാളികൾക്ക് നൽകും. ഇവയ്ക്ക് പുറമേ 20 ലക്ഷം പേർക്ക് നൈപുണി പരിശീലനത്തിനും സ്കീമുണ്ട്. ഇതിനായി 1000 ഐറ്റികളെ നവീകരിക്കും. ഒരുകോടി യുവജനങ്ങൾക്ക് ഇന്റേഷണിപ്പിന് മാസം 5000 രൂപ സ്റ്റൈപ്പന്റായി രണ്ട് വർഷം ലഭിക്കും. കമ്പനികൾക്ക് സിഎസ്ആർ ഫണ്ട് ഇന്റേൺഷിപ്പിന് ഉപയോഗിക്കാം.
ഇതെല്ലാം നല്ല കാര്യങ്ങളാണ്. പക്ഷേ, ഈ നടപടികൾകൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാനാകുമോ?
ഇന്ത്യയിലെ വ്യവസായ മേഖലയിലെ മുരടിപ്പ് മറികടക്കാൻ കഴിയുന്നില്ലായെന്നതാണ് അടിസ്ഥാന പ്രശ്നം. മേക്ക് ഇൻ ഇന്ത്യ കാമ്പയിനെക്കുറിച്ചുള്ള വർത്തമാനം തന്നെ അവസാനിച്ചിരിക്കുകയാണ്. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് ഉദ്ദേശിച്ച ഫലം ഉണ്ടാക്കിയില്ല. ഇപ്പോൾ എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് കൂടി കൊടുക്കുകയാണ്. വ്യവസായിക്ക് ഇത് നേട്ടമാണ്. പുതിയതായി എടുക്കുന്ന തൊഴിലാളികളുടെ ചെലവിൽ ഒരു ഭാഗം സർക്കാരിൽ നിന്ന് ലഭിക്കും. പക്ഷേ, രണ്ട് വർഷം കഴിഞ്ഞാൽ തൊഴിലാളിയെ പിരിച്ചുവിട്ട് പുതിയ തൊഴിലാളിയെ ജോലിയിൽ പ്രവേശിപ്പിക്കാനായിരിക്കില്ലേ ഈ ഇൻസെന്റീവ് പ്രോത്സാഹിപ്പിക്കുക?
ജോലി സ്ഥിരതയെന്നത് അതിവേഗം സംഘടിത മേഖലയിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് സംഘടിത മേഖലയിലെ 36 ശതമാനം തൊഴിലാളികൾ കോൺട്രാക്ട് തൊഴിലാളികളാണ്. കാഷ്വൽ തൊഴിലാളികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജോലി സ്ഥിരത നിഷേധിക്കുന്നതിന് കണ്ടെത്തിയിരിക്കുന്ന പുതിയൊരു മാർഗ്ഗമാണ് നിശ്ചിത കാലത്തേയ്ക്കുള്ള തൊഴിൽ അഥവാ fixed term employment. ഇതിലെ ഏറ്റവും കുപ്രസിദ്ധം അഗ്നിവീറുകളാണ്.
ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് വായിക്കൂ: പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലെ 80 ശതമാനം ജോലിയും താല്കാലിക അല്ലെങ്കിൽ കോൺട്രാക്ട് തൊഴിലാളികളാണ് ചെയ്യുന്നത്. 2020-21-ൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പോലുള്ള പെട്രോളിയം കമ്പനികളിലെ 72 ശതമാനം തൊഴിലാളികളും കോൺട്രാക്ട് തൊഴിലാളികളായിരുന്നു. വൈദ്യുതി മേഖലയിലെ എൻടിപിസി എടുത്താൽ സ്ഥിര മാനേജ്മെന്റ് ജീവനക്കാർ 11,141 ആണ്. സ്ഥിരം തൊഴിലാളികളുടെ എണ്ണം 5,675-ഉം. അതേസമയം 50,000-ത്തിലേറെ കോൺട്രാക്ട് തൊഴിലാളികളാണ് എൻടിപിസിയിലുള്ളത്. റെയിൽവേ കൂടുതൽ കൂടുതൽ തൊഴിലാളികളെ കോൺട്രാക്ട് അടിസ്ഥാനത്തിൽ ആക്കിക്കൊണ്ടിരിക്കുകയാണ്.
സംഘിടത മേഖലയിൽ പണിയെടുക്കുന്നവരിൽ 15 ശതമാനം വരെ പുതിയ നിയമ പ്രകാരം ട്രെയിനികളോ അപ്രന്റീസുകളോ ആകാം. ഇത് പ്രോത്സാഹിപ്പിക്കാൻ ഒട്ടേറെ സ്കീമുകൾ ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു 2013-ൽ ആവിഷ്കരിച്ച National Employability Enhancement Scheme (NEEM) ആണ്. On Job Trainees (OJTs), Long Term Trainee Employees (LTTEs), Learn While You Earn ഇങ്ങനെ ഒരു ഡസനിലേറെ നീണ്ട ലിസ്റ്റാണ്. നൈപുണി വികസന സ്കീമുകളെ എതിർക്കേണ്ടതില്ല. എന്നാൽ 36 മാസം വരെ നിസാര കൂലിക്ക് വേലയെടുപ്പിക്കാനുള്ള ഏർപ്പാടായി കമ്പനികൾ ഇവയെ മാറ്റിക്കൊണ്ടിരിക്കുകയാണ്.
ചുരുക്കത്തിൽ തൊഴിലില്ലായ്മയുടെ കാരണം നൈപുണി പരിശീലനം ഇല്ലാത്തതാണ്. അയവേറിയ തൊഴിൽ കമ്പോള പരിഷ്കാരങ്ങളിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാനാകും എന്നു തുടങ്ങിയ നിയോലിബറൽ കാഴ്ചപ്പാടിൽ നിന്നാണ് ബജറ്റ് നിർദ്ദേശങ്ങൾ ഉരുത്തിരിഞ്ഞിട്ടുള്ളത്.
യഥാർത്ഥത്തിൽ വേണ്ടത് വ്യവസായ മേഖലയിലെ നിക്ഷേപം മുരടിച്ചു നിൽക്കുന്നതിന്റെ കാരണങ്ങൾ മനസിലാക്കി അവയ്ക്കു പരിഹാരം കാണലാണ്. ഒരു പ്രധാനപ്പെട്ട കാരണം രാജ്യത്തെ ഉപഭോഗം സാമ്പത്തിക വളർച്ചയേക്കാൾ വളരെ താഴ്ന്നനിലയിലാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായിട്ടാണ് വ്യവസായ മുരടിപ്പ്. ജനങ്ങളുടെ വാങ്ങൽ കഴിവ് വർദ്ധിപ്പിക്കാനുള്ള പ്രത്യക്ഷ ഇടപെടലുകളൊന്നും ബജറ്റിൽ ഇല്ല. തികഞ്ഞ ധന യാഥാസ്ഥികത്വത്തിന്റെ സമീപനമാണ് ബജറ്റിന്റേത്.
 

കൂടുതൽ ലേഖനങ്ങൾ

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്

സ. പിണറായി വിജയൻ

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

22 ലക്ഷത്തോളം വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രതീക്ഷകളെ തകർക്കുന്ന നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരമാണ്.

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന NEET പരീക്ഷ വീണ്ടും ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അത്യന്തം ഗുരുതരവും പ്രതിഷേധാർഹവുമാണ്

സ. പിണറായി വിജയൻ

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന NEET പരീക്ഷ വീണ്ടും ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അത്യന്തം ഗുരുതരവും പ്രതിഷേധാർഹവുമാണ്.