Skip to main content

പ്രാഥമിക ആലോചന പോലും ആരംഭിക്കാത്ത വിഷയത്തിൽ മാധ്യമ വാർത്തകൾ വിശ്വസിച്ച് മുതലെടുപ്പിന് ഇറങ്ങിയവരും പണം നൽകുന്നവരും കുടുങ്ങും

ഈ വർഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും സർക്കാർ ആരംഭിച്ചിട്ടില്ല. പ്രാഥമിക ആലോചന പോലും ആരംഭിക്കാത്ത വിഷയത്തിൽ വാർത്തകളുടെ കുത്തൊഴുക്കാണ് പല മാധ്യമങ്ങളിലും കഴിഞ്ഞ കുറച്ചുദിവസമായി നടക്കുന്നത്. എക്സൈസ് വകുപ്പ് ആലോചിക്കാത്ത വിഷയമാണ് ഇതെല്ലാം. ഈ വാർത്തകൾ വിശ്വസിച്ച് അവസരം മുതലെടുക്കാൻ ചില കുബുദ്ധികൾ ഇറങ്ങിത്തിരിച്ചു എന്നുവേണം അനുമാനിക്കാൻ. ഇക്കാര്യത്തിൽ അന്വേഷണവും ശക്തമായ നടപടിയുമുണ്ടാവും. നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്, മുതലെടുപ്പിന് ഇറങ്ങിയവരും പണം നൽകുന്നവരും കുടുങ്ങും.

ഇതുവരെ ആരംഭിച്ചിട്ട് പോലുമില്ലാത്ത ഒരു കാര്യത്തെക്കുറിച്ചാണ് ഈ ചർച്ചകളെല്ലാം. എല്ലാ വർഷവും മദ്യനയ ചർച്ചകളിലേക്ക് പോകുമ്പോൾ മാധ്യമങ്ങൾ ഉയർത്തിവിടുന്ന വിഷയമാണ്, ഡ്രൈഡേ പിൻവലിക്കാൻ പോകുന്നു എന്നത്. കഴിഞ്ഞ മദ്യനയം പ്രഖ്യാപിക്കുന്ന അന്നുപോലും ഡ്രൈഡേ പിൻവലിക്കാൻ പോകുന്നു എന്ന വാർത്ത കൊടുത്തിരുന്നല്ലോ. എന്നാൽ വസ്തുത എല്ലാവർക്കും അറിയാമല്ലോ? സ്ഥിരമായി ഇത്തരം വാർത്തകൾ മാധ്യമങ്ങൾ കൊടുക്കുന്നതാണെന്ന് ചുരുക്കം.

മദ്യനയം ബാറുമായി മാത്രം ബന്ധപ്പെട്ട കാര്യമല്ല. കഴിഞ്ഞ മദ്യനയം പരിശോധിച്ചുനോക്കൂ. ബാർ വ്യവസായത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളേക്കാൾ കൂടുതൽ മറ്റ് കാര്യങ്ങളാണ് നയത്തിലുള്ളത്. കള്ള് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ഊന്നൽ കൊടുത്തിരിക്കുന്നത്. ഇത് ഒന്നും മനസിലാക്കാതെയാണ് ഈ പ്രചാരണം.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാറുകൾ പൂട്ടുമ്പോൾ ഉണ്ടായിരുന്നത് 728 ബാറുകളായിരുന്നു. ഇതോടൊപ്പം 78 ബെവ്‌കോ ഔട്ട്ലെറ്റുകൾ കൂടി പൂട്ടി. എൽഡിഎഫ് സർക്കാർ ശാസ്ത്രീയമായ പഠനം നടത്തിയാണ് ബാറുകൾ തുറന്നത്. ഇതോടൊപ്പം ഔട്ലെറ്റുകളും അനുവദിച്ചു. ഓരോ ലൈസൻസ് അപേക്ഷയിലും കൃത്യമായി ചെക്ക് ലിസ്റ്റ് വെച്ച് പരിശോധിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാൽ മാത്രമേ ഇപ്പോൾ അപേക്ഷ മുന്നോട്ട് നീക്കാൻ പോലും കഴിയുകയുള്ളൂ. എല്ലാ മാനദണ്ഡങ്ങളും പാലിക്കാത്ത ഒരു മദ്യശാലയ്ക്കും അനുമതി നൽകിയിട്ടില്ല.
മുൻ വർഷങ്ങളിലെ മദ്യനയത്തിൽ പ്രഖ്യാപിച്ച പ്രവർത്തനങ്ങൾ നടപ്പിൽ വരുത്താനുള്ള ശ്രമങ്ങളാണ് ഇക്കഴിഞ്ഞ വർഷം നടത്തിയത്. രണ്ട് ആഴ്ചയായി മാധ്യമങ്ങളിൽ മദ്യനയത്തെ സംബന്ധിച്ച് എത്രയേറെ വ്യാജവാർത്തകളാണ് വന്നതെന്ന് നോക്കൂ. സെപ്റ്റംബർ മുതൽ റെസ്റ്റോറന്റുകളിലും മദ്യം വിളമ്പും, ബാറുകളിൽ കള്ള് വിൽക്കും എന്ന വാർത്ത പല പ്രധാന പത്രങ്ങളും നൽകി. എന്താണ് വസ്തുത? ടൂറിസം മേഖലയിലെ റെസ്റ്റോറന്റുകൾക്ക് ടൂറിസം സീസണിൽ മാത്രം ബാർ ലൈസൻസ് എടുക്കാൻ കഴിഞ്ഞ മദ്യനയത്തിൽ സൗകര്യം ഏർപ്പെടുത്തി. ഇതിനുള്ള ചട്ടങ്ങൾ മാസങ്ങൾക്ക് മുൻപേ നിലവിൽ വന്നു. സംസ്ഥാനത്ത് എങ്ങും റസ്റ്റോറന്റുകളിൽ മദ്യം വിളമ്പുമോ? ഇല്ല. മദ്യം വിളമ്പുന്ന ഇടത്ത് വർഷം മുഴുവനുമുണ്ടോ? ഇല്ല. ഇനി ഈ സൗകര്യം ഉപയോഗിച്ച് എത്രപേർ ലൈസൻസ് എടുത്തു ? ഇതുവരെ ആരും അപേക്ഷിച്ചിട്ടില്ല. കാരണം സീസൺ ആകുമ്പോഴേ ആവശ്യമുള്ളൂ. ഒരാൾ പോലും ലൈസൻസ് എടുത്തിട്ടില്ലാത്ത കാര്യത്തെക്കുറിച്ചാണ് ഈ പ്രചാരണം. ഇനി ടൂറിസം മേഖലയിലെ റസ്റ്റോറന്റുകൾക്ക് മദ്യം വിളമ്പാനുള്ള സൗകര്യം ഈ വർഷമുള്ളത് ആണോ? അല്ല, വർഷങ്ങളായി ഈ സൗകര്യമുണ്ട്. വർഷം മുഴുവനുള്ള ലൈസൻസ് ആണ് കൊടുത്തിരുന്നത്. ഓരോരോ സീസണുകളിലേക്ക് ആവശ്യത്തിന് അനുസരിച്ച് ചുരുക്കുകയാണ് ഈ സർക്കാർ ചെയ്തത്. ഇതൊന്നും മനസിലാക്കാതെ വാർത്ത ചമയ്ക്കുകയാണ് ചില മാധ്യമങ്ങൾ ചെയ്യുന്നത്.

ബാറുകളിൽ കള്ള് വിതരണം ചെയ്യാൻ തീരുമാനിച്ചോ? ത്രീ സ്റ്റാർ ബാറിന് മുകളിൽ ഉള്ള സ്ഥലങ്ങളിൽ അതാത് പറമ്പിലെ തെങ്ങ് ചെത്തി, അവിടെ താമസിക്കുന്നവർക്ക് കൊടുക്കാനുള്ള സൗകര്യമാണ് കഴിഞ്ഞ മദ്യനയത്തിൽ രൂപകൽപ്പന ചെയ്തത്. ഇത് കള്ളിനെ ബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമാണ്. ബാറിൽ കള്ള് വിൽക്കുന്നു എന്ന് ചിത്രീകരിച്ചത് ഇതിനെയാണ്. ഈ ആവശ്യത്തിനായി പ്രത്യേകം അപേക്ഷ നൽകണം. ചട്ടങ്ങൾ രൂപീകരിച്ചെങ്കിലും, ഇതുവരെ ഒരൊറ്റ അപേക്ഷയും ലഭിച്ചിട്ടില്ല. അപേക്ഷ ലഭിക്കുന്നത് അനുസരിച്ച് തുടർനടപടി സർക്കാർ സ്വീകരിക്കും.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.